നിർമ്മാണം നടക്കുന്ന പുളിക്കലച്ചിറ പാലത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ സാഹചര്യത്തിൽ അവ പരിഹരിച്ച് പുനർനിർമാണം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. നിർമ്മാണം നടന്നുവരുന്ന പൈൽ കാപ്പിന്റെ കോൺക്രീറ്റ് പരിശോധനയിലാണ് അപാകതകൾ കണ്ടെത്തിയത്. ഉടൻതന്നെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി. അപാകതകൾ കണ്ടെത്തിയ ഭാഗം പൊളിച്ചുമാറ്റി പുനർ നിർമ്മിക്കുന്നതിനും നിർദ്ദേശം നൽകി. അപ്രകാരം ചെയ്യാത്ത പക്ഷം കരാറുകാരനെതിരെ നടപടി സ്വീകരിക്കുന്നതിനും പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. ഇതോടൊപ്പം നാലമ്പല തീർത്ഥാടന കാലത്ത് ഭക്തജനങ്ങൾക്ക് യാത്രയ്ക്ക് അസൗകര്യം ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി ബദൽ യാത്രാ മാർഗം ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി നിലവിലുള്ള സമാന്തര പാലം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കും. പൊതുമരാമത്ത് വകുപ്പിലെ ഉന്നതല ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച്
പ്രാരംഭ നടപടികൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.