കൂരിക്കുഴി ദേശത്ത് കോഴിപ്പറമ്പിൽ വീട്ടിൽ ഷൈൻ
26 വയസ്സ് എന്നയാളെ അമ്പലത്തിന്റെ ശ്രീകോവിലിന്റെ മുമ്പിൽ വെച്ച് വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതികളായ കൂരിക്കുഴി നിവാസികളായ കിഴക്കേ വീട്ടിൽ ഗണപതി എന്നറിയപ്പെടുന്ന വിജീഷ്, ചിരട്ടപുരയ്ക്കരി കണ്ണൻ എന്നറിയപ്പെടുന്ന ജിത്ത് എന്നിവരെ കുറ്റക്കാരെന്ന് കണ്ട് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ശ്രീ. വിനോദ് കുമാർ എൻ ആണ് പ്രതികൾക്ക് IPC 302 പ്രകാരം ജീവപര്യന്തം കഠിന തടവിനും 1,00,000/ രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം 1 വർഷം അധിക അടവിനും, IPC 143 വകുപ്പ് പ്രകാരം 6 മാസം കഠിന തടവിനും 10,000/ രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം 1 മാസം അധിക കഠിന തടവിനും IPC 148 വകുപ്പ് പ്രകാരം 3 വർഷം കഠിന തടവിനും 50,000/ രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം 3 മാസം അധിക കഠിന തടവിനും, IPC 341 വകുപ്പ് പ്രകാരം 1 മാസം കഠിന തടവും 500/- രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം ഒരാഴ്ച്ച തടവിനും ശിക്ഷ വിധിച്ചത്. പിഴയിൽ നിന്ന് 1,00,000/- രൂപ കൊലപ്പെട്ട ഷൈനിന്റെ മാതാവിന് നഷ്ടപരിഹാരമായി നൽകുന്നതിനും ബഹു കോടതി ഉത്തരവായി.
2007 മാർച്ച് 27 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോഴിപ്പറമ്പിൽ ശ്രീഭദ്രകാളി ഹനുമാൻ ക്ഷേത്രത്തിലെ പ്രധാന വെളിച്ചപ്പാടായ കൈപ്പമംഗലം കുറിക്കുഴി ദേശത്ത് കോഴിപ്പറമ്പിൽ ഷൈനിനെ, ഈ കേസിലെ ഒന്നാം പ്രതിയും കൂട്ടുകാരും കൂരിക്കുഴിയിലും പ്രാന്ത പ്രദേശങ്ങളിലും നടത്തി വന്നിരുന്ന അക്രമ പ്രവർത്തനങ്ങൾക്ക് എതിരെ രൂപീകരിച്ച ആക്ഷൻ കൗൺസിൽ മെമ്പർ ആയതിലുള്ള വൈരാഗ്യവും, ഈ ആക്ഷൻ കൗൺസിലിലെ അംഗമായ ഷാജിയെ ദേഹോപദ്രവം ഏൽപ്പിച്ച സമയം ഈ കേസിലെ അഞ്ചാം പ്രതിയായ കണ്ണൻ@ജിത്തിനെ തടഞ്ഞു നിർത്തി പോലീസിലേൽപ്പിക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യവും, ഈ കേസിലെ ഒന്നാം പ്രതിയുടെ അനുജനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഷൈൻ സഹായിച്ചു എന്നുള്ള വൈരാഗ്യവും വെച്ചും പ്രതികൾ 27.01.2007 തിയ്യതി രാത്രി 11.40 മണിക്ക് ക്ഷേത്ര മതിലിനോടു ചേർന്നിരുന്ന് വിശ്രമിക്കുകയായിരുന്ന ഷൈനിനെ വെട്ടികൊല്ലടാ എന്ന് ആക്രോശിച്ചു കൊണ്ട് വെട്ടുകയും, വെട്ടുകൊണ്ട് ഷൈൻ അമ്പലത്തിനകത്തേയ്ക്ക് ഓടിയ സമയം അമ്പലത്തിനുള്ളിൽ വെച്ച് പ്രതികൾ മാറി മാറി ക്രൂരമായി വെട്ടുകയും ശീകോവിലിൽ ചാരി വെച്ചിരുന്ന ദേവിയുടെ ഉടവാൾ എടുത്ത് വെട്ടുകയും ചെയ്തതിൽ ഗുരുതരമായി പരിക്കു പറ്റുകയും പരുക്കിന്റെ കാഠിന്യത്തിൽ ഷൈൻ മരണപ്പെടുകയുമായിരുന്നു. .
ഈ സംഭവത്തിന് മതിലകം പോലീസ് സ്റ്റേഷനിൽ രജിസ്‌റ്റർ ചെയ്ത കേസ് വലപ്പാട് സി ഐ ആയിരുന്ന എം.എസ് ബാലസുബ്രമണ്യൻ ആദ്യ അന്വേഷണം നടത്തുകയും തുടർന്ന് വലപ്പാട് സി ഐ ആയിരുന്ന സി.എസ് ഷാഹുൽ ഹമീദ് അന്വേഷണം ഏറ്റെടുത്ത് അഞ്ച് പ്രതികൾക്കെതിരെ ആദ്യ കുറ്റപത്രം സമർപ്പിക്കുകയും തുടർന്ന് കൊടുങ്ങല്ലൂർ സി ഐ ആയിരുന്ന കെ.എം ദേവസ്യ തുടരന്വേഷണം ഏറ്റെടുത്ത് ശേഷിക്കുന്ന പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 20 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോജി ജോർജ്, അഡ്വക്കേറ്റ് പി എ ജയിംസ്, അഡ്വക്കേറ്റ് എബിൽ ഗോപുരൻ, അഡ്വക്കേറ്റ് അൽജോ പി ആൻറണി, അഡ്വക്കേറ്റ് പി എസ് സൗമ്യ എന്നിവർ ഹാജരായി. ലെയ്‌സൺ ഓഫീസർ വിനീഷ് കെ വി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.