വലപ്പാട് : 03-07-2025 തിയ്യതി രാത്രി 07.30 മണിയോടെ വലപ്പാട് ബീച്ച് പാണാട്ട് അമ്പലം സ്വദേശി തൃപ്രയാറ്റ് വീട്ടിൽ ഷൈലേഷ് 34 വയസ്സ് എന്നയാൾ തൃപ്രയാർ കള്ള് ഷാപ്പിൽ വെച്ച് കൊഴുവ വറുത്തത് കഴിക്കുന്ന പ്ലെയിറ്റിൽ നിന്നും പ്രതികൾ അനുവാദം കൂടാതെ മീൻ വറുത്തത് എടുത്ത് കഴിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യത്താൽ 07.45 മണിയോടെ കള്ള് ഷാപ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ഷൈലേഷിന്റെ കഴുത്തിലൂടെ ബലമായി കയ്യിട്ട് പിടിച്ച് തൊട്ടടുത്തുള്ള ഹൈവേ മേൽപാലത്തിനടിയിലേക്ക് കൂട്ടിക്കൊണ്ട്പോയി ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
ഈ കേസിലെ പ്രതികളായ സഹോദരങ്ങളായ പൈനൂര്‍ സ്വദേശികളായ മാളുത്തറ കിഴക്കേനട വീട്ടിൽ സനത് 22 വയസ്, സഞ്ജയ് 25 വയസ്, താന്ന്യം ചെമ്മാപ്പള്ളി സ്വദേശി വടക്കൻതുള്ളി വീട്ടിൽ സഞ്ജു എന്ന് വിളിക്കുന്ന ഷാരോൺ 40 വയസ് എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
സനത് വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസിലും, അന്തിക്കാട് പോലീസ് സ്റ്റേഷനിൽ സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത ഒരു കേസിലും, പൊതു സ്ഥലത്ത് ലഹരിക്കടിമപ്പെട്ട് ശല്യമുണ്ടാക്കിയ ഒരു കേസിലും, മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലും പ്രതിയാണ്. *ഇയാൾ വലപ്പാട് പോലീസ് സ്റ്റേഷനിലെ വധശ്രമക്കേസിൽ ബഹു. കോടതിയിൽ നിന്ന് സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, ശനിയാഴ്ചകളിലും ബുധനാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണം എന്നീ നിബന്ധനകളോടെ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമാണ് ജാമ്യ വ്വയസ്ഥ ലംഘിച്ച് ഈ കേസിൽ പ്രതിയായി ഉൾപ്പെട്ടിട്ടുള്ളത്.*
സഞ്ജയ് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത ഒരു കേസിലും, വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ. എ എസ് ഐ രാജേഷ് കുമാർ, സി പി ഒ മാരായ സുനീഷ്, വിപിൻകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.




