വീട് മനുഷ്യസമൂഹത്തിന്റെ ശിലാരൂപമാർന്ന സ്വപ്നം വീട് ചരിത്രവും ഭാവനയുമാണ് കിനാവും നൊമ്പരവുമാണ്

41

ഇരിങ്ങാലക്കുട :എം എൻ ഗോവിന്ദൻ നായരുടെ ലക്ഷം വീട് പദ്ധതി ആവിഷ്കൃതമായ കാലത്തെ അനുസ്മരിച്ചുകൊണ്ട് , കേരളം മറന്നു തുട ങ്ങിയ ഒരു കാലഘട്ടത്തിന്റെ ആവിഷ്ക്കാരമാണ് പ്രൊഫ: ലക്ഷ്മണൻ നായർ ലക്ഷം വീട് എന്ന നോവലിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത് എന്ന് റവന്യൂ -ഭവന നിർമ്മാണ വകുപ്പുമന്ത്രി കെ. രാജൻ പ്രസ്താവിച്ചു. ക്വാക്സിൽ പബ്ളിക്കേഷൻസ് പുറത്തിറക്കിയ ലക്ഷം വീട് മൂന്നാം പതിപ്പിന്റെ പ്രകാശന കർമ്മം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് താൻ ആവിഷ്ക്കരിക്കാൻ ഉദ്ദേശിക്കുന്ന രണ്ട് പദ്ധതികളുടെ സാക്ഷാത്ക്കാരത്തിന് സ്റ്റേറ്റ് നിർമ്മിതി കേന്ദ്രം എഞ്ചിനീയറിംഗ് കൺസൾട്ടൻറ് കൂടിയായ ലക്ഷ്മണൻ നായരെപ്പോലുള്ളവരുടെ ഉപദേശം താൻ ആഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട തെക്കെ മനവലശ്ശേരി കരയോഗ മന്ദിരത്തിൽ സംഗമ സാഹിതി സംഘടിപ്പിച്ച ചടങ്ങിൽ സംഗമസാഹിതി പ്രസിഡണ്ട് രാജേഷ് തെക്കിനിയേടത്തു് അദ്ധ്യക്ഷത വഹിച്ചു. സിൻറി സ്റ്റാൻലിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി ആദ്യ പ്രതി ഏറ്റുവാങ്ങി. സാഹിത്യകാരനും ഡയറ്റ് ലെക്ചറുമായ സനോജ് രാഘവൻ പുസ്തകപരിചയം നടത്തി. മുൻ ലോകസഭ അംഗം പ്രൊഫസർ സാവിത്രി ലക്ഷ്മണൻ. പ്രദീപ് മേനോൻ , റഷീദ് കാറളം, ജയന്തി രാഘവൻ , മണി, പ്രൊഫ: ലക്ഷ്മണൻ നായർ , , അരുൺ ഗാന്ധിഗ്രാം എന്നിവർ സംസാരിച്ചു. പുല്ലൂർ വാദ്യ കലാകേന്ദ്രത്തിലെ സജു ചന്ദ്രന്റെ നേതൃത്വത്തിൽ മേളത്തിന്റെ അകമ്പടിയോടെയാണ് ഇരിങ്ങാലക്കുടയിൽ ” ലക്ഷം വീട് ” എന്ന നോവലിന്റെ പുസ്തക പ്രകാശന ചടങ്ങിലേക്ക് എത്തിയ മന്ത്രി കെ രാജനെവേദിയിലേയ്ക്ക് ആനയിച്ചതു്.

Advertisement