യുവാവിനെ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ കുറ്റക്കാരനെന്നു കണ്ട് കോടതി ശിക്ഷിച്ചു

103

ഇരിങ്ങാലക്കുട : കാറളം വെള്ളാനിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെകൈയേറ്റം ചെയ്യുന്നതു കണ്ട് തടയാൻ ശ്രമിച്ച യുവാവിനെ വെട്ടി ഗുരുതരമായിപരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ കുറ്റക്കാരനെന്നു കണ്ട്കോടതി ശിക്ഷിച്ചു. കേസിലെ 1-ാം പ്രതി കാറളം വെള്ളാനി കുറുവത്ത് രാഘവൻ മകൻബബീഷിനെയാണ് (39) കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ അസിസ്റ്റന്റ്സെഷൻസ് ജഡ്ജ് . ടി. സഞ്ജു ഇന്ത്യൻ ശിക്ഷാനിയമം വിവിധ വകുപ്പുകൾ പ്രകാരം 8 വർഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്.8.4.2014 രാത്രി 9 മണിക്ക് കാറളം വെള്ളാനിയിലാണ് സംഭവം നടന്നത്. യുവതി താമസിക്കുന്ന വീട്ടിലേക്ക് 1-ാം പ്രതി അതിക്രമിച്ചു കയറി വീടിന്റെ സിറ്റൗട്ടിൽ വച്ച് ഭീഷണിപ്പെടുത്തി കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതു കണ്ട് തടയാൻ ശ്രമിച്ച വെള്ളാനി പുള്ളത്ത് പേങ്ങൻകുട്ടി മകൻ ബിജീഷ് എന്നവരെ വീടിന്റെ ഇറയത്തു വച്ചിരുന്ന വെട്ടുകത്തി എടുത്ത് കൊല്ലുമെന്നു പറഞ്ഞ് തലയ്ക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.കാട്ടൂർ പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന പി.എസ്. മുസ്തഫ രജിസ്റ്റർ ചെയ്ത കേസ് ഇരിങ്ങാലക്കുട പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ.മധു ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 18 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവർ ഹാജരായി. 2-ാം പ്രതിയെ വെറുതെ വിട്ടു.

Advertisement