കാർഷിക കരിനിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ ഐതിഹാസിക സമരത്തിന്റെ വിജയമാണെന്ന് ഡിവൈഎഫ്‌ഐ

29

ഇരിങ്ങാലക്കുട : കാർഷിക കരിനിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ ഐതിഹാസിക സമരത്തിന്റെ വിജയമാണെന്ന് ഡിവൈഎഫ്‌ഐ. പതിനൊന്ന് മാസത്തിലേറെ നീണ്ടു നിന്ന സമരത്തിന് മുന്നിൽ കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിന് അടിയറവ് പറയേണ്ടി വന്നത് ജനകീയ പോരാട്ടത്തിന്റെവിജയമാണെന്ന് ഡിവൈഎഫ്‌ഐ.പാർലമെന്റിലെ അംഗബലം കൊണ്ട് ചർച്ചകൾക്ക് വഴിയൊരുക്കാതെ ജനവിരുദ്ധമായതെന്തും നടപ്പിലാക്കാം എന്ന മോദി സർക്കാരിൻറെ അഹന്തക്കേറ്റ തിരിച്ചടി കൂടിയാണിത്. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്.വരാൻ ഇരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ജനങ്ങളെ അഭിമുഖീകരിക്കാൻ ബിജെപി സർക്കാർ ഭയപ്പെടുന്നു എന്ന് തെളിക്കുന്നത് കൂടിയാണ് ജനങ്ങൾക്ക് മുന്നിൽ മുട്ടുമടക്കുന്ന ഈ സമീപനം. കോർപ്പറേറ്റുകളുടെ മുമ്പിൽ എന്തും അടിയറവെയ്ക്കാനും ജനങ്ങളെ അടിച്ചമർത്താനുള്ള അധികാരമല്ല ജനങ്ങൾ തന്നതെന്ന് കേന്ദ്ര സർക്കാർ തിരിച്ചറിയണം. ജനങ്ങളാണ് പരമാധികാരികളെന്ന് ഈ സമരവിജയം ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു. ജനവിരുദ്ധ നയങ്ങൾക്കെതിരെ സമര ഇന്ത്യ ചലനാത്മകമാകുകയാണ്. ഈ സമരത്തിന്റെ വിജയം നരേന്ദ്രമോദി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണനത്തിനും വർഗ്ഗീയതയ്ക്കുമെതിരെയുള്ള നിരവധി സമരങ്ങൾക്ക് ഊർജ്ജം പകരുന്നതായി മാറും. ഇന്ത്യ ഇനിയും സമരമുഖരിതമാകാൻ പോകുകയാണ്. ജനങ്ങൾ വിജയിക്കാൻ വേണ്ടിയാണ് പോകുന്നത്. ഭരണാധികാരികൾ മുട്ടുമടക്കുക തന്നെ ചെയ്യും. സമത്വപൂർണ്ണമായ ഇന്ത്യയെ കെട്ടിപടുക്കാനുള്ള വർഗ്ഗസമരങ്ങളുടെ ഊജ്ജ്വലമായ ഏടുകളിലൊന്നാണ് ഈ കർഷക സമരം തീർത്തുവെച്ചിട്ടുള്ളതെന്നും പറഞ്ഞുകൊണ്ട്,കർഷക പേരാട്ടത്തിനിടയിൽരക്തസാക്ഷിത്വം വരിച്ചവർക്കും സമരം നയിച്ചവർക്കും അഭിവാദ്യങ്ങൾ നേർന്നുകൊണ്ട് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പട്ടണത്തിൽ അഭിവാദ്യപ്രകടനം സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി വി.എ അനീഷ്, പ്രസിഡണ്ട് പി.കെ മനുമോഹൻ, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം അതീഷ് ഗോകുൽ, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ കെ.കെ ശ്രീജിത്ത്, അഖിൽ ലക്ഷ്മണൻ,കെ.വി വിനീത് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Advertisement