പുതുതലമുറ ലഹരി വസ്തുക്കളുടെ ദ്രുത പരിശോധന ശില്‍പ്പശാല നടത്തി

40

ഇരിങ്ങാലക്കുട: ഇരുപതിൽപരം ലഹരിവസ്തുക്കൾ ഒറ്റ തവണ ഉമിനീർ പരിശോധന വഴി കണ്ടെത്തുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായി സെൻറ് ജോസഫ് കോളേജില്‍ നടന്ന ഏകദിന ശില്‍പ്പശാല തൃശ്ശൂര്‍ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍, വി എ സലീം ഉത്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിന്‍സിപ്പള്‍ ഡോ സിസ്റ്റര്‍ ബ്ലെസ്സി, ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍, ഡോ അനീഷ് ഇ എം, ഡോ ശിവപ്രസാദ് എം എസ്, അനില്‍ പത്മനാഭന്‍, ആര്‍ ശങ്കര്‍, ഡോ ഷാരല്‍ റെബെല്ലോ എന്നിവര്‍ സംസാരിച്ചു.പുതുതലമുറ ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനുള്ള നൂതന സാങ്കേതികവിദ്യകളും, ഗവേഷണ പഠനങ്ങളും, ഈകാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന്, അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ ആഭിപ്രായപ്പെട്ടു.
സെൻറ് ജോസഫ് കോളേജ്, ഇരിങ്ങാലക്കുടയിലെ കമ്യൂണിക്കബിൾ ഡിസീസ് റിസർച്ച് ലബോറട്ടറി മേധാവിയും, സുവോളജി പഠനവിഭാഗത്തിലെ അസിസ്റ്റൻറ് പ്രൊഫസൊറുമായ ഡോ.ഇ.എം. അനീഷ്, കാലികറ്റ് സർവകലാശാല ഫോറൻസിക് സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശിവ പ്രസാദ് എം.എസ്., കേരള പോലീസ് അക്കാദമിയിലെ ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ് കെ ജോസഫ് എന്നിവരാണ് ഗവേഷക സംഘത്തിലെ അംഗങ്ങള്‍. ഗവേഷണ പദ്ധതിയുടെ ആദ്യഘട്ടമായി കേരളത്തിലെ പതിനാല് ജില്ലകളും കേന്ദ്രീകരിച്ച് ഡ്രൈവർമാർക്കിടയിൽ പഠനം നടത്താൻ കാലികറ്റ് സർവകലാശാലയിലെ ഹ്യൂമൻ എത്തിക്കൽ കമ്മിറ്റി അനുമതി നൽകി. റാൻഡോക്സ് ടോക്സികോളജി (യു.കെ), റാൻഡോക്സ് ലബോറട്ടറീസ് ഇന്ത്യ ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണ് പഠനം നടത്തുന്നത്. എൽ.എസ്.ഡി, മെറ്റാഫാൻൻറമൈൻ, മെതഡോൺ, കീറ്റമൈൻ, കഞ്ചാവ്, കൊക്കൈൻ ഉൾപ്പെടെയുള്ള ഇരുപതിൽപരം ലഹരിവസ്തുക്കളുടെ ഉപയോകം ഗവേഷണ പദ്ധതിയുടെ ഭാകമായി പരിശോധിക്കാന്‍ സാധിയ്ക്കും.കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ പുതുതലമുറയിൽപെട്ട ലഹരിവസ്തുക്കളുടെ ഉപയോഗം സമീപകാലത്ത് വർദ്ധിച്ചുവരുന്നതായി കാണുന്നുണ്ട്. ആഗോള മയക്കുമരുന്ന് വിപണിയിലെ നൂതനമായ ലഹരിവസ്തുക്കളുടെ (New Psychoactive Substances, NPS) ലഭ്യത പൊതുജനാരോഗ്യത്തിനേയും രാജ്യത്തിൻറെ നിയമവാഴ്ചയേയും വെല്ലുവിളിക്കുന്നതാണ്. ഇത്തരം ലഹരിവസ്തുക്കളുടെ നിരന്തരമായ ഉപയോഗം മാനസിക ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. മിക്കപ്പോഴും ഇത്തരം നൂതനമായ ലഹരിവസ്തുക്കളുടെ നിരന്തരമായ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും സാമൂഹികമായ ദോഷങ്ങളെയും കുറിച്ച് വളരെക്കുറച്ചേ അറിയൂ എന്നത് പ്രതിരോധത്തിനും, ചികിത്സയ്ക്കും, പുനരധിവാസത്തിനും ഗണ്യമായ വെല്ലുവിളി ഉയർത്തുന്നു. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമായ കേരളത്തിൽ സൈക്കോ ആക്റ്റീവ് ലഹരിപദാർത്ഥങ്ങളുടെ ദ്രുതഗതിയിലുള്ള തിരിച്ചറിയൽ ജനസുരക്ഷക്ക് അത്യാവശ്യമാണ്. കൂടാതെ വിവിധതരം തൊഴിലിൽ ഏർപ്പെടുന്നവർക്കിടയിൽ ഇത്തരം ലഹരിവസ്തുക്കളുടെ ഉപയോഗം നിർദ്ദിഷ്ട ജോലികളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വിശദമായ ധാരണ ആവശ്യമാണ്. നിലവിൽ കേരളത്തിൽ ലഭ്യമാകുന്ന വിവിധതരം മയക്കുമരുന്നകളെ കുറിച്ചും അവയുടെ ലഭ്യമായ പരിശോധനയെക്കുറിച്ചും നിയമ നിർവ്വഹണം മേഖലയിലെ വിദഗ്ദ്ധർക്ക് കൂടുതൽ അറിവില്ല. അതിനാൽ ഈ ഗവേഷണം ഈ കാലഘട്ടത്തിൽ കേരളത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നുവെന്ന് ഗവേഷകസംഘം സൂചിപ്പിക്കുന്നു.ഒറ്റ തവണ ശേഖരിക്കപ്പെടുന്ന സാംപിളിൽ നിന്നും ഇരുപതിൽപരം മയക്കുമരുന്നുകളെ തിരിച്ചറിയാൻ കഴിയുന്ന ഈ പഠനം ഇന്ത്യയിൽ ആദ്യമായാണ് നടക്കുന്നത്. അന്താരാഷ്ട്ര വിപണികളിൽ ഉൾപ്പെടെ വിറ്റഴിക്കപ്പെടുന്ന ന്യൂജെൻ ലഹരി മരുന്നുകളുടെ ശാസ്ത്രീയ പരിശോധന കേരളത്തിൽ ലഭ്യമാക്കുക, ഉപയോഗിക്കപ്പെടുന്ന മയക്കുമരുന്നുകളുടെ ഡാറ്റാബാങ്ക് ഉണ്ടാക്കി മയക്കുമരുന്ന് ഉപയോഗത്തെ നിയന്ത്രിക്കാനുള്ള പദ്ധതികൾ രൂപം നൽകുക എന്നിവയാണ് ഈ പഠനത്തിൻറെ ലക്ഷ്യം.ക്യാമ്ബസുകളിലെ ലഹരി ഉപയോഗം തടയാന്‍ സ്ഥിരം പരിശോധനാ സംവിധാനം വേണമെന്ന ബഹുമാനപ്പെട്ട ഹൈകോര്‍ട്ട് നിരീക്ഷണവും ഈ ഗവേഷണപദ്ധതിയുടെ പ്രധാന്യംവര്‍ദ്ധിപ്പിക്കുന്നു.

Advertisement