അരിയും പലവ്യഞ്ജനങ്ങളും മുരിയാട് പഞ്ചായത്ത് നശിപ്പിക്കുന്നുവെന്ന് ആരോപണം : ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

108

മുരിയാട്:സമൂഹ അടുക്കളയിലേക്ക് സ്വരൂപിച്ച അരിയും പലവ്യഞ്ജനങ്ങളും മുരിയാട് പഞ്ചായത്ത് നശിപ്പിക്കുന്നുവെന്ന് കോൺഗ്രസ് ആരോപണം : ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് . കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പാവങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി നാട്ടുകാർ സംഭാവനയായി നൽകിയ ചാക്ക് കണക്കിന് അരിയും പലവ്യഞ്ജനങ്ങളും പഞ്ചായത്തിന്റെ സംഭരണ മുറിയിൽ രണ്ടു മാസമായി കെട്ടിക്കിടന്നു നശിച്ചു. നാട്ടുകാർ സംഭാവനയായി നൽകിയ പണം ഉപയോഗിച്ച് വാങ്ങിയതും നേരിട്ട് നൽകിയതുമായ സാധനങ്ങളാണ് നശിച്ചത്. ലോക് ഡൗണിന്റെ തുടക്കത്തിൽ മാർച്ച് ഇരുപത്തിയെട്ടിനാണ് നിർധനരെ സഹായിക്കുന്നതിന് പഞ്ചായത്ത് സമൂഹ അടുക്കള ആരംഭിച്ചത്. ജാതി മത രാഷ്ട്രീയഭേദമെന്യേ നിരവധിയാളുകൾ ഇതിലേക്ക് പണമായും സാധനങ്ങളായും സംഭാവന നൽകി. എന്നാൽ മറ്റു പഞ്ചായത്തുകളിൽ അഗതികളായവർക്കു മൂന്നു നേരവും ഭക്ഷണം നൽകിയപ്പോൾ ഇവിടെ ഒരു നേരം മാത്രമാണ് ഭക്ഷണം നൽകിയിരുന്നത്. വെറും പതിനാലു പേർക്ക് മാത്രമാണ് ഭക്ഷണം കൊടുത്തുകൊണ്ടിരുന്നത്. എന്നാൽ ഇതിന്റെ പേരിൽ വ്യാപകമായ പണപ്പിരിവും നടന്നിരുന്നു. നാട്ടിലെ കർഷകരും സാധാരണക്കാരും വിവിധ സംഘടനകളും ഇതിലേക്കായി സാധനങ്ങളും നൽകിയിരുന്നു.എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ സമൂഹ അടുക്കളയുടെ മോണിറ്ററിങ് ചുമതല നൽകേണ്ട കോൺഗ്രസ് അംഗമായ ക്ഷേമകാര്യ സ്ഥിരം സമിതിയധ്യക്ഷയെ ഒഴിവാക്കി ഇടതുപക്ഷ പഞ്ചായത്തംഗത്തിനു സമൂഹ അടുക്കളയുടെ ചുമതല നൽകുകയായിരുന്നു. പണം വാങ്ങുന്നതിന്റെയോ സാധനങ്ങൾ കൈപറ്റുന്നതിന്റെയോ യാതൊരു തരത്തിലുമുള്ള രേഖകളും കൈകാര്യം ചെയ്തിരുന്നില്ല. ഇതിനെ തുടർന്ന് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്താഫീസിനു മുൻപിൽ നിരാഹാര സമരം നടത്തി. തുടർന്ന് ഏപ്രിൽ പത്തൊമ്പതിനു മോണിറ്ററിങ് കമ്മിറ്റി കൂടിയപ്പോൾ നിലവിൽ നാല്പത്തിമൂവായിരം രൂപയും എഴുന്നൂറ്റി ഇരുപതു കിലോ അരിയും പലവ്യഞ്ജനങ്ങളും ഉണ്ടായിരുന്നു. ഇതിനു പുറമെ നിരവധിയാളുകൾ തങ്ങൾക്കു റേഷൻ കട വഴി ലഭിച്ച അരിയും കിറ്റുകളൂം ഇവിടേയ്ക്ക് നൽകിയിരുന്നു. തുടർന്നും കണക്കുകൾ കാണിക്കുന്നതിനോ വിവരങ്ങൾ നൽകുന്നതിനോ ചുമതലയുള്ളവർ തയ്യാറായില്ലെന്ന് ക്ഷേമകാര്യ സ്ഥിരം സമിതിയധ്യക്ഷ കെ.വൃന്ദകുമാരി പറഞ്ഞു.സമൂഹ അടുക്കളയുടെ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ ബാക്കിയുണ്ടായിരുന്ന സാധനങ്ങൾ പഞ്ചായത്തിലെ നിർധനരായവർക്കു നല്കാൻ കോൺഗ്രസ് അംഗങ്ങൾ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും പ്രസിഡന്റ് അത് പിന്നെ തീരുമാനിക്കാം എന്ന് പറഞ്ഞു മാറ്റിവക്കുകയായിരുന്നുവെന്നു ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിയധ്യക്ഷ ഗംഗാദേവി സുനിൽ പറഞ്ഞു. പഞ്ചായത്തിന്റെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ സമൂഹ അടുക്കളയുടെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും ചെയർമാൻ കൂടിയായ വൈസ് പ്രസിഡന്റ് അതിനു തയ്യാറായില്ലെന്ന് സ്റ്റാൻഡിങ് കമ്മിറ്റിയംഗവും കോൺഗ്രസ് പാർലമെൻററി പാർട്ടി ലീഡറുമായ ജസ്റ്റിൻ ജോർജ് പറഞ്ഞു.സാധനങ്ങൾ സൂക്ഷിച്ചിട്ടുള്ള മുറിയിൽ നിന്ന് കഴിഞ്ഞ ദിവസം ദുർഗന്ധം വമിച്ചപ്പോഴാണ് മുറിയിൽ അടക്കിവച്ചിരിക്കുന്ന അരിയും പലവ്യഞ്ജനങ്ങളും പുഴവരിച്ചും ചീഞ്ഞ നിലയിലും കാണപ്പെട്ടത്. ജനങ്ങൾ തങ്ങൾക്കു ലഭിച്ച റേഷൻ സാധനങ്ങൾ നൽകിയത് പോലും ഒരാൾക്കും നൽകാതെ നശിപ്പിക്കുകയായിരുന്നു. സ്വന്തമായി റേഷൻ കാർഡില്ലാത്തതിനാൽ ഒരു മണി അരിയുടെ സഹായം പോലും ലഭിക്കാതിരുന്ന നിരവധിയാളുകൾ പഞ്ചായത്തിലുള്ളപ്പോഴാണ് ഇത്തരത്തിൽ നീചമായ പ്രവർത്തി നടന്നതെന്നും ഇതിനെതിരെ നടപടി ആവശ്യപ്പെട്ടു ഡിഡിപി ക്കു പരാതി നൽകിയിട്ടുണ്ടെന്നും ജസ്റ്റിൻ പറഞ്ഞു.എന്നാൽ ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് അറിയിച്ചു .ലോക്ക് ഡൗൺ സമയത്ത് ആരംഭിച്ച ജനകീയ ഹോട്ടലിലേക്ക് വേണ്ടി സൂക്ഷിച്ച അരിയാണിതെന്നും ഡി.ഡി.പി യിൽ ചോദിച്ചപ്പോൾ വിദേശങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ഇനിയും പ്രവാസികൾ എത്തുമ്പോൾ സർക്കാരിൻറെ തീരുമാനങ്ങൾക്ക് അനുസരിച്ച് ഇനിയും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ ഈ അരി ഉപയോഗിക്കാമെന്നുമാണ് വിവരം ലഭിച്ചതെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു .

Advertisement