ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച നിലവാരത്തില്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ച് ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം

204

ഇരിഞ്ഞാലക്കുട: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് നിലവാരമില്ലാത്ത സാനിറ്റൈസറുകള്‍ വിപണിയില്‍ നിറയുമ്പോള്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച നിലവാരത്തിലുള്ള മികച്ച ഹാന്‍ഡ് സാനിറ്റൈസറുമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം രംഗത്ത്. നാളെ ബിരുദ പരീക്ഷകള്‍ തുടങ്ങാനിരിക്കേ രസതന്ത്ര വിഭാഗം മേധാവി ഡോ. വി ടി ജോയിയുടെ നേതൃത്വത്തില്‍ അധ്യാപകരായ ഡോ. റാണി വര്‍ഗീസ്, ഡോ. റോബിന്‍സണ്‍ , ഡോ. ടിറ്റോ വര്‍ഗീസ്, ഡോ. അരുണ്‍. ഡോ. ഡിഗ്ന വര്‍ഗീസ് ,ഡോ. ജോബി കൃഷ്ണപ്രിയ ,ശിവഗംഗ എന്നിവരും ലാബ് അസിസ്റ്റന്റു മാരും ഗവേഷണ വിദ്യാര്‍ത്ഥികളും അടങ്ങുന്ന കൂട്ടായ്മ ആണ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകമാകുന്ന നിരക്കില്‍ ഹാന്‍ഡ് സാനിടൈസര്‍ നിര്‍മിച്ചത്. സംസ്ഥാനത്ത് കൊറോണ വൈറസ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും ബിരുദ പരിക്ഷകള്‍ മാറ്റേണ്ടതില്ലെന്നും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കൈയ്യും മുഖവും വൃത്തിയാക്കുന്നതിന് സോപ്പ് ലായിനിയും കൈകള്‍ അണു വിമുക്തമാക്കുന്നതിന് സാനിറ്റൈസറും നല്‍കണംഎന്നും ഇന്നലെ പ്രത്യേക ഉത്തരവിലൂടെ സംസ്ഥാന സര്‍ക്കാര്‍ കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരീക്ഷ നടക്കുന്ന മുറികളും വിദ്യാര്‍ത്ഥികളുടെ ഇരിപ്പിടവും സാനിറ്റൈസര്‍ കൊണ്ട് തുടയ്ക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിപണിയില്‍ ലഭ്യമായ ബ്രാന്‍ഡുകളില്‍ പലതും നിലവാരമുള്ളതല്ല എന്നുകണ്ടാണ് ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം സ്വന്തമായി ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മീക്കാന്‍ തീരുമാനിച്ചത്. ആദ്യ ഘട്ടമായി 60 ലിറ്റര്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ചു എന്ന് ഡോ. വിടി.ജോയി അറിയിച്ചു. നിലവാരമുള്ള രാസവസ്തുക്കള്‍ക്കൊപ്പം പ്രകൃതിദത്തമായ ഘടകങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. എങ്കിലും വിപണിയില്‍ ഇന്ന് ലഭിക്കുന്നതിന്റെ പകുതി വില മാത്രമാണ് ഈടാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞൂ. ആദ്യ ബാച്ച് ഉല്‍പന്നങ്ങള്‍ ഇന്നലെ കോളേജിന് കൈമാറി. പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ ഏറ്റുവാങ്ങി. നാളെ മുതല്‍ ഇത് വിദ്യാര്‍ത്ഥികള്‍ക്ക്ക്ക് സൗജന്യമായി നല്‍കും. അദ്ധ്യാപകര്‍ക്ക് സൗജന്യ നിരക്കില്‍ ലഭ്യമാണ്.

Advertisement