എയ്ഡഡ് സ്‌കൂളുകളോടുള്ള സര്‍ക്കാര്‍ അവഗണന പ്രതിഷേധാര്‍ഹം മാര്‍ പോളി കണ്ണൂക്കാടന്‍

157

ഇരിങ്ങാലക്കുട :വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണ സംവിധാനങ്ങളിലും നിയമന അധികാരങ്ങളിലും കടന്നുകയറാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ആവശ്യപ്പെട്ടു. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ഇരിങ്ങാലക്കുട രൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ എയ്ഡഡ് സ്‌കൂളുകളോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇതിനോട് അനുബന്ധിച്ചു 500 ലധികം അധ്യാപക പ്രതിനിധികള്‍ അണിനിരന്ന പ്രതിഷേധറാലി ബിഷപ്പ് ഹൗസില്‍ നിന്നാരംഭിച്ച് മുന്‍സിപ്പല്‍ടൗണ്‍ ഹാള്‍ ഗ്രൗണ്ടില്‍ സമാപിച്ചു.രുപത വികാരി ജനറല്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു, പ്രതിഷേധ സദസ്സില്‍ സംസ്ഥാന സെക്രട്ടറി ശ്രീ.ജോഷി വടക്കന്‍, രൂപതാ ഗില്‍ഡ് ഡയറക്ടര്‍ റവ.ഫാ.ജോ ജോ തൊടുപറമ്പില്‍, ഗില്‍ഡ് പ്രസിഡന്റ് സിബിന്‍ ലാസര്‍,ട്രഷറര്‍ നിധിന്‍ ടോണി എന്നിവര്‍ പ്രസംഗിച്ചു. ഗില്‍ഡ് സംസ്ഥാന, രുപത ഭാരവാഹികള്‍, വിവിധ കോര്‍പറേറ്റ് മാനേജര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement