അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍ പിടികൂടിയത് ഒറിജനിലിനെ വെല്ലുന്ന കള്ളനോട്ടുകള്‍

481

ആളൂര്‍: അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി ഒരാളെ ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷും സംഘവും പിടികൂടി. കാസര്‍ഗോഡ് കോട്ടമല ഭീമനടി മാങ്ങോട് സ്വദേശി കിള്ളിമല വീട്ടില്‍ രമണന്റെ മകന്‍ രഞ്ജിത്ത് (30 വയസ്) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം കൊടകരയില്‍ കഞ്ചാവുമായി പിടിയിലായ യുവാവില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ട്രെയിന്‍ വഴി കഞ്ചാവ് കടത്ത് നിര്‍ലോഭം നടക്കുന്നതായി മനസ്സിലായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചാലക്കുടി ഡിവൈഎസ്പിയുടെ കീഴില്‍ വരുന്ന പുതുക്കാട് കൊടകര ആളൂര്‍ ചാലക്കുടി കൊരട്ടി പോലീസ് സ്റ്റേഷന്‍ പരിധികളിലെ റെയില്‍വേ സ്റ്റേഷനുകളും ബസ്റ്റാന്റുകളും കേന്ദ്രീകരിച്ച് പ്രത്യേകാന്വേഷണ സംഘം നിരീക്ഷണം നടത്തി വരികയായിരുന്നു.പതിവുപോലെ ഇന്ന് അതിരാവിലെ മുതല്‍ ട്രെയിനില്‍ വരുന്നവരെ നിരീക്ഷിക്കുന്നതിനിടയില്‍ കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനില്‍ ഷോള്‍ഡര്‍ ബാഗുമായി വന്നിറങ്ങിയ യുവാവ് അപരിചിതഭാവേന റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ട ഷാഡോ പോലീസ് സ്ഥലം യുവാവിനെ വിശദമായി ചോദ്യം ചെയ്യവേ പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന അറുപത്തിമൂന്നോളം അഞ്ഞൂറു രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയത്.യുവാവിനെ ആളൂര്‍ സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലില്‍ മംഗലാപുരം സ്വദേശിയായ തന്റെ ഒരു സുഹൃത്തില്‍ നിന്നും ലഭിച്ചവയാണ് കള്ളനോട്ടുകളെന്നും എറണാകുളത്തും മറ്റും വിതരണം ചെയ്യാനാണ് കൊണ്ടുവന്നതെന്നുമാണ് ഇയാള്‍ പറയുന്നതെങ്കിലും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.കള്ളനോട്ടിന്റെ ഉറവിടത്തെപറ്റിയും വിതരണം ചെയ്യുന്ന പ്രദേശങ്ങളിലും വിശദമായ അന്വേഷണം നടത്തുമെന്ന് ചാലക്കുടി ഡിവൈഎസ്പി അറിയിച്ചു.പ്രത്യേകാന്വേഷണ സംഘത്തില്‍ ആളൂര്‍ എസ്‌ഐ സുശാന്ത് കെ.എസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, എ.യു റെജി, ഷിജോ തോമസ്, സിപിഒ അനീഷ്, ആളൂര്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐമാരായ രവി, സത്യന്‍, എഎസ്‌ഐ ദാസന്‍, സീനിയര്‍ സിപിഒ ടെസ്സി, സിപിഒ സുരേഷ് കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.ഈയിടെ ഇതു രണ്ടാം തവണയാണ് ചാലക്കുടി ഡിവൈഎസ്പിയും സംഘവും കള്ളനോട്ടുകള്‍ പിടികൂടുന്നത്. കുറച്ചു നാള്‍ മുമ്പ് കൊടകര കൊളത്തൂര്‍ സ്വദേശി ഹരിദാസ് എന്നയാളില്‍ നിന്നും കള്ളനോട്ടുകള്‍ പിടികൂടിയിരുന്നു. അന്ന് കള്ളനോട്ടടിക്കാനുള്ളപ്രിന്ററും അനുബന്ധ സാമഗ്രികളുമായാണ് ഹരിദാസ്പിടിയിലായത്. പിടിയിലായ രഞ്ജിത്തിനെ വൈദ്യ പരിശോധനയും മറ്റും പൂര്‍ത്തിയാക്കി ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Advertisement