സഭയുടേത് കാരുണ്യത്തിന്റെ മുഖം : ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

418
ഇരിങ്ങാലക്കുട : കത്തോലിക്കാ സഭയുടേത് കാരുണ്യത്തിന്റെ മുഖമാണെന്നും ക്രിസ്തുവിന്റെ കാരുണ്യ സ്പര്‍ശനം ലോകത്തിന് പകരാനാണ് സഭ വിവിധ സേവനങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. വേദനിക്കുന്ന കിടപ്പു രോഗികള്‍ക്ക് സൗഖ്യവും ശാന്തിയും പകരാനുള്ള യജ്ഞമാണ് ഹൃദയ പാലിയേറ്റീവ് കെയറിലൂടെ നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നും ബിഷപ് പറഞ്ഞു. രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഹൃദയ പാലിയേറ്റീവ് കെയറിന്റെ വാര്‍ഷിക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 1676 കിടപ്പുരോഗികളെ സന്ദര്‍ശിച്ചു സൗജന്യ പരിശോധനയും ശുശ്രൂഷയും മരുന്നുകളും നല്‍കാന്‍ കഴിഞ്ഞുവെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യാ ഷിജു മുഖ്യാതിഥിയായിരുന്ന സമ്മേളനത്തില്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് കണ്ണമ്പിള്ളി സ്വാഗതം അര്‍പ്പിച്ചു സംസാരിച്ചു. ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. സണ്ണി കളമ്പനാതടത്തില്‍ റിപ്പോര്‍ട്ടും ഫിനാന്‍സ് ഓഫീസര്‍ ഫാ. ജെയ്‌സണ്‍ വടക്കുഞ്ചേരി കണക്കും അവതരിപ്പിച്ചു. സിസ്റ്റര്‍ രഞ്ജന സിഎച്ച്എഫ്, സിസ്റ്റര്‍ സുമ തോമസ് സിഎസ്എം, ഡോ. ഫിന്റോ ഫ്രാന്‍സിസ്, ജെയ്‌സന്‍, ജോര്‍ജ് അക്കരക്കാരന്‍, ജോര്‍ജ് പാലത്തിങ്കല്‍, ആനി ആന്റു, ഡേവീസ് കണ്ണമ്പിള്ളി, ഡോ. ജെറി ജോസഫ്, ഫാ. നവീന്‍ ഊക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. വിത്സണ്‍ മൂക്കനാംപറമ്പില്‍ നന്ദി അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി ഇരുന്നൂറില്‍പരം കോര്‍ഡിനേറ്റര്‍മാരും ഉപകാരികളും ഡോക്ടര്‍മാരും നേഴ്‌സുമാരും സന്യസ്തരും വൈദികരും ചടങ്ങില്‍ പങ്കെടുത്തു. കൊടകര റീജിയന്‍ ഉദ്ഘാടനവും വെള്ളികുളങ്ങരയില്‍ ആരംഭിക്കാന്‍ പോകുന്ന ഓഫീസിന്റെ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു.
Advertisement