ജീവന്‍രക്ഷാ പതകിനു അര്‍ഹനായ അബിന്‍ ചാക്കോയ്ക്ക് ഇരിങ്ങാലക്കുട രൂപതയുടെ ആദരം

501

ഇരിങ്ങാലക്കുട: അതിരപ്പിള്ളി തുമ്പൂര്‍മൂഴിയില്‍ ചുഴിയിലകപ്പെട്ട രണ്ടു വിദ്യാര്‍ഥികളെ സ്വജീവന്‍ പണയംവെച്ച് രക്ഷിച്ചതിനു രാഷട്രപതിയുടെ ജീവന്‍രക്ഷാ പതകിനു അര്‍ഹനായ മാപ്രാണം സ്വദേശി അബിന്‍ ചാക്കോയ്ക്ക് ഇരിങ്ങാലക്കുട രൂപത സിഎല്‍സി ആദരം നല്‍കി. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അബിന്‍ ചാക്കോയക്ക് ഉപഹാരം നല്‍കി. മാപ്രാണം മാടായിക്കോണം സ്വദേശി കുന്നുമ്മക്കര തൊമ്മാന വീട്ടില്‍ ചാക്കോയുടെ മകന്‍ അബിനാണു രാഷ്ട്രപതിയുടെ പുരസ്‌കാരത്തിനു അര്‍ഹനായത്. 2016 ഏപ്രിലിലാണു സംഭവം. അതിരപ്പിള്ളിയില്‍ വിനോദയാത്രയ്ക്കെത്തിയതായിരുന്നു അബിന്‍. രണ്ടു പത്താംക്ലാസ് വിദ്യാഥികളാണു കുളിക്കുന്നതിനിടെ ചുഴിയില്‍പെട്ടത്. കൂട്ടുകാരുടെ നിലവിളി കേട്ടെത്തിയ അബിന്‍ വെള്ളത്തിലേക്കു എടുത്തുചാടി ഇരുവരെയും രക്ഷിച്ചു കരയ്ക്കെത്തിച്ചു. പാറകള്‍ നിറഞ്ഞ ചുഴിയിലേക്കു സ്വന്തം ജീവന്‍ വകവെക്കാതെയാണു അബിന്‍ ചാടിയത്. നീന്തല്‍ അറിയാതിരുന്നിട്ടും ഒരാള്‍ കുട്ടികളെ രക്ഷിക്കാന്‍ ഡാമിലേക്കു എടുത്തുചാടിയിരുന്നു. മരണം ഉറപ്പായിട്ടും രക്ഷാപ്രവര്‍ത്തനത്തിനു തയാറായ അയാളെയും അബിനാണു രക്ഷപ്പെടുത്തിയത്. ആഗസ്റ്റ് 15 ന് ഡല്‍ഹിയില്‍വെച്ച് രാഷ്ട്രപതിയില്‍നിന്നും നേരീട്ട് ജീവന്‍രക്ഷാ പതക് ഏറ്റുവാങ്ങും. പുരസ്‌കാര ചടങ്ങില്‍ ഡയറക്ടര്‍ ഫാ. ഡെയ്സണ്‍ കവലക്കാട്ട് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ലിന്റോ പംങ്കുളം, രൂപത പ്രസിഡന്റ് റോഷന്‍ തെറ്റയില്‍, സെക്രട്ടറി ബിബിന്‍ പോള്‍, സംസ്ഥാന സെക്രട്ടറി ഷോബി കെ. പോള്‍, ആനിമേറ്റര്‍ സിസ്റ്റന്‍ ജെസ്സി മരിയ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജിഫി ജോഷി എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement