ഇരിങ്ങാലക്കുടയ്ക്ക് നഷ്ടമായി ഒരു ടീച്ചര്‍ കൂടെ വിട പറയുന്നു.

1853

ഇരിങ്ങാലക്കുട : നാഷണല്‍ ഹൈസ്‌കൂളിലെ മുന്‍ പ്രധാനാധ്യാപിക കല്യാണിക്കുട്ടി ടീച്ചര്‍ അന്തരിച്ചു.ടീച്ചറുടെ വിയോഗത്തില്‍ മുന്‍ തലമുറയിലെ അദ്ധ്യാപകരുടെ കണ്ണിയില്‍ ഒരാള്‍ കൂടെ വിട പറയുന്നു. മുന്‍ തലമുറ എന്ന് പറയുമ്പോള്‍ വിദ്യാര്‍ത്ഥികളെ മക്കളെ പോലെ സ്‌നേഹിക്കുന്ന അധ്യാപകര്‍, അധ്യാപകരെ ‘ ദൈവം താന്‍ ഗുരുനാഥനും’ എന്ന് വിചാരിച്ചു ബഹുമാനിക്കുന്ന വിദ്യാര്‍ഥികള്‍ – ഇതാണ് ഓര്‍മ വരുന്നത്. ‘ എനിക്ക് മൂന്നു ആണ്‍പിള്ളേരാ ….അത് കൊണ്ട് നിന്റെ വിളവ് എനിക്ക് പെട്ടെന്ന് മനസ്സിലാവും’ വികൃതി കാണിക്കുന്ന വിദ്യാര്‍ത്ഥികളോട് ടീച്ചര്‍ ഇത് പറയുമ്പോള്‍ ഒരു വാത്സല്യത്തിന്റെ രുചിയാണ് അവര്‍ക്കു കിട്ടുക. പിന്നെ അടിയറവു പറയുകയേ നിവൃത്തിയുള്ളു.എഴുപതുകളില്‍ നാഷണല്‍ സ്‌കൂളിലെ രണ്ടു അധ്യാപകരെയാണ് വിദ്യാര്‍ത്ഥികള്‍ ഭയപ്പെട്ടിരുന്നത്. ഗോപാലന്‍ മാഷും, കല്യാണിക്കുട്ടി ടീച്ചറും. ഗോപാലന്‍മാഷുടെ ചൂരല്‍ അന്ന് (കു) പ്രസിദ്ധമായിരുന്നു. പക്ഷെ ആ ചൂരല്‍ കൊണ്ട് ആര്‍ക്കെങ്കിലും തല്ലു കിട്ടിയതായി കേട്ടിട്ടില്ല. അതുപോലെ തന്നെ കല്യാണിക്കുട്ടി ടീച്ചറുടെ നോട്ടവും, പിച്ചലും. കണക്കു ടീച്ചറായിരുന്നു കല്യാണിക്കുട്ടി ടീച്ചര്‍. അവരുടെ ക്ലാസ്സില്‍ എല്ലാവര്ക്കും കണക്കു തന്നതാണ് വരും കാരണം ഒന്ന് ഭയം ( പക്ഷെ ആരെയെങ്കിലും ശിക്ഷിച്ചതായി കേട്ടിട്ടില്ല) അഥവാ ശിക്ഷിച്ചാല്‍ തന്നെ ‘അമ്മ ശിക്ഷിക്കുന്നതായേ കുട്ടികള്‍ എടുക്കു.ഇന്നത്തെ പോലെ കോടതിയും കേസും ഒന്നും പതിവില്ല. അന്നത്തെ തലമുറയുടെ ഗുണവും അത് തന്നെ ആയിരിക്കണം. രണ്ടാമത്തെ കാരണം ടീച്ചറുടെ പഠിപ്പിക്കാനുള്ള കഴിവ്. കണക്കിന്റെ അവസാന വാക്കായിരുന്നു ടീച്ചര്‍.മനസ്സിലായില്ലെങ്കില്‍ വീണ്ടും വീണ്ടും പറഞ്ഞുതരാനുള്ള ക്ഷമ. ഇന്ന് എത്ര ടീച്ചര്‍മാര്‍ക്ക് അതുണ്ട്? ഒരു തവണ പറയും പിന്നെ വേണമെങ്കില്‍ ട്യൂഷന്‍ക്ലാസ്സില്‍ പോകണം.നാഷണല്‍ സ്‌കൂള്‍ അന്ന് ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ള സ്‌കൂള്‍ ആയിരുന്നു അതിനാല്‍ തന്നെ വികൃതികളുള്ള കുട്ടികളെ നയിക്കാന്‍ ടീച്ചറെ പോലെ കണിശക്കാരെ കൂടിയേ കഴിയു. എങ്കിലും ടീച്ചര്‍ക്ക് നേരെ ഒരു തര്‍ക്കുത്തരമോ പരാതിയോ ഉണ്ടായതായി അറിവില്ല. പുറമെ കണിശക്കാരിയാണെങ്കിലും വിദ്യാര്‍ത്ഥികളോടുള്ള മമത ആയിരിക്കാം ഇതിനു കാരണം. ഇതുപോലുള്ള ടീച്ചര്‍മാരും വിദ്യാര്‍ത്ഥികളുമാണ് ഇന്ന് വേണ്ടത് ഇരിഞ്ഞാലക്കുട ഏരേക്കത്തു കുടുംബാംഗമായ ടീച്ചര്‍ , പരേതനായ ബാങ്ക് ബറോഡ ഉദ്യോഗസ്ഥന്‍ കോപ്പുളില്‍ ബാലന്‍ മേനോന്റെ പത്‌നിയാണ്. രവി, കൃഷ്ണ കുമാര്‍,ശ്രീകുമാര്‍, മീന എന്നിവര്‍ മക്കളാണ്.മരുക്കള്‍ ബിന്ദു,രതി,ബിന്ദു,മുരളി. മുന്‍ ഐ സ് ആര്‍ ഓ ചെയര്‍മാന്‍ രാധാകൃഷ്ണന്റെ അമ്മായി ആണ്.സംസ്‌ക്കാരം ജൂലൈ 4ന് ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് വീട്ടുവളപ്പില്‍.

എഴുത്ത് : കെ. വി. മുരളി മോഹന്‍

 

Advertisement