വായനയ്ക്ക് പുതിയ സങ്കേതിക വിദ്യകളെ ഉപയോഗിക്കണം : കെ എല്‍ മോഹനവര്‍മ്മ

350

ഇരിങ്ങാലക്കുട : ഏത് ഭാഷയിലും വായനയ്ക്ക് സ്ഥലം,പ്രായം,സമയം,തുടങ്ങിയവ ഒരു പരിമിതിയുമല്ലെന്നും പുതുതലമുറയെ വായനയിലേയ്ക്ക് അടുപ്പിക്കാന്‍ സാങ്കേതിക വിദ്യകളെ ഉപയോഗിക്കണമെന്നും പ്രശസ്ത സാഹിത്യക്കാരന്‍ കെ എല്‍ മോഹനവര്‍മ്മ അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തില്‍ സാഹിത്യസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.അശോകന്‍ ചെരുവില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.പ്രൊഫ.വി കെ ലക്ഷ്മണന്‍ നായരുടെ ‘ലക്ഷം വീട്’,കെ ഹരിയുടെ ‘വെളുത്ത വെളുത്ത പൂക്കള്‍’,റഷീദ് കാറളത്തിന്റെ ‘രുദാലിമാര്‍ വരട്ടെ’,സിമിത ലെനീഷിന്റെ ‘പെയ്ത് തോരുന്നത്’ രാജേഷ് തെക്കിനിയേടത്തിന്റെ ‘ഇനി ഞാന്‍ മടങ്ങട്ടെ ‘എന്നി പുസ്തകങ്ങളുടെ പ്രകാശനവും കെ എല്‍ മോഹനവര്‍മ്മ നിര്‍വഹിച്ചു.പ്രൊഫ.സാവിത്രി ലക്ഷ്മണന്‍ പുസ്തകങ്ങളെ പരിചയപ്പെടുത്തി,സെന്റ് ജോസഫ് കോളേജ് മലയാളം വിഭാഗം മേധാവി ലിറ്റി ചാക്കോ ആശംസകള്‍ നേര്‍ന്നു.ഇരിങ്ങാലക്കുടയിലെ പുതുസാഹിത്യക്കാരെ ചടങ്ങില്‍ ആദരിച്ചു.കണ്‍വീനര്‍ രാജേഷ് തെക്കിനിയേടത്ത് സ്വാഗതവും അരുണ്‍ ഗാന്ധിഗ്രാം നന്ദിയും പറഞ്ഞു.അറിവരങ്ങില്‍ പി കെ ഭരതന്റെ കഥകള്‍ എന്ന പുസ്തക ചര്‍ച്ചസനോജ് എം ആര്‍ നയിച്ചു.നാട്ടറിവ് മൂലയില്‍ മുള ഉത്പന്ന നിര്‍മ്മാണവും മാമ്പഴ ഉത്പന്ന മൂല്യവര്‍ദ്ധിത ഉത്പന്ന പരിശീലനവും നടത്തി.ബുധനാഴ്ച്ച കാലത്ത് നടക്കുന്ന എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ സംഗമം പ്രശസ്ത സിനിമ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ ഉദ്ഘാടനം ചെയ്യും.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ലഹരിക്കെതിരെയുള്ള പെണ്‍കരുത്തിന്റെ യുവപ്രതീകം 10-ാം ക്ലാസ്‌ക്കാരി ആനി റിബു ജോഷി മുഖ്യപ്രഭാഷണം നടത്തും.

Advertisement