കൂടല്‍മാണിക്യം തിരുവുത്സവം ഏപ്രില്‍ 27 മുതല്‍ മെയ് 7 വരെ : തത്സമയം www.irinjalakuda.com ല്‍

1589

ഇരിങ്ങാലക്കുട : ലോകത്തിലെ ഏക ഭരതക്ഷേത്രമായ ശ്രികൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രില്‍ 27ന് കൊടികയറി മെയ് 7ന് ചാലക്കുടി കൂടപ്പുഴയില്‍ ആറാട്ടോട് കൂടി സമാപിയ്ക്കുന്നു.2018 കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ബുക്ക്‌ലെറ്റ് ദേവസ്വം ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ ക്ഷേത്രം തന്ത്രി എന്‍ പി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് പ്രസിഡന്റ് വി ആര്‍ സുകുമാരന്‍ നല്‍കി പ്രസിദ്ധികരിച്ചു.തിരുവുത്സവത്തോട് അനുബ്ദ്ധിച്ച് ഏപ്രില്‍ 24 ന് ശുദ്ധിക്രിയകള്‍ ആരംഭിയ്ക്കും. അന്ന് തന്നേ കലവറ നിറയ്ക്കലും നടക്കും.ഏപ്രില്‍ 26ന് ഉത്സവം എക്‌സിബിഷന്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.ഏപ്രില്‍ 27ന് 8.10നും 8.40 മദ്ധ്യേ കൊടിയേറ്റം തുടര്‍ന്ന് കിഴക്കേ ഗോപുരത്തിന് സമീപം ദീപാലങ്കാരം ഉദ്ഘാടനം എം പി ഇന്നസെന്റ് നിര്‍വഹിയ്ക്കും.ഏപ്രില്‍ 28ന് കൊടിപുറത്ത് വിളക്ക് അന്നാണ് ഭഗവാന്‍ ആദ്യമായി ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തില്‍ നിന്നും പുറത്തിറങ്ങുന്നത്.വൈകീട്ട് 4.30ന് സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിയ്ക്കും.കൊടിപുറത്ത് വിളക്ക് മുതല്‍ പള്ളിവേട്ട ശീവേലി കൂടി പതിവായി രണ്ടുനേരവും 17 ഗജവീരന്മാരോടും പദ്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളത്തോടും കൂടി എഴുന്നുള്ളിപ്പ് നടക്കും. ഇത്തവണ പഞ്ചാരിമേളം പ്രമാണം പദ്മശ്രീ പെരുവനം കുട്ടന്‍മാരാരും പഞ്ചവാദ്യം പ്രമാണം ചോറ്റാനിക്കര സുബീഷ് നാരായണമാരാരുമാണ്.ഏപ്രില്‍ 28 മുതല്‍ മെയ് 5 വരെ രാത്രി നിത്യവും 9:30 മുതല്‍ വിളക്ക്, പഞ്ചാരിമേളം. ഏപ്രില്‍ 29 മുതല്‍ മെയ് 6 വരെ നിത്യവും പകല്‍ 8:30 മുതല്‍ ശീവേലി, പഞ്ചാരിമേളം. ഏപ്രില്‍ 28 മുതല്‍ മെയ് 5 വരെ നിത്യവും വൈകീട്ട് ക്ഷേത്ര കിഴക്കേനടപ്പുരയില്‍ മദ്ദളപ്പയറ്റ് , കൊമ്പ്പറ്റ്, കുഴല്‍പറ്റ്. പടിഞ്ഞാറെ നടപ്പുരയില്‍ കുറത്തിയാട്ടം തുടര്‍ന്ന് പാഠകം. ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ ശീവേലിക്ക് ശേഷം കിഴക്കേനടപ്പുരയില്‍ ഓട്ടന്‍തുള്ളല്‍ .മെയ് 6 ഞായര്‍ രാത്രി 8:15 പള്ളിവേട്ടക്ക് എഴുന്നെള്ളിപ്പ് . 9 മണിക്ക് ആല്‍ത്തറയില്‍ പള്ളിവേട്ട, തുടര്‍ന്ന് പഞ്ചവാദ്യവും 11 മണിക്ക് പാണ്ടിമേളവും 12 മണിക്ക് അകത്തേക്ക് എഴുന്നെള്ളിപ്പും. മെയ് 7 തിങ്കളാഴ്ച രാവിലെ 8:30 ന് പള്ളിനീരാട്ടിനു എഴുന്നെള്ളിപ്പ്. ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവില്‍ ഉച്ചക്ക് 1 മണിക്ക് ആറാട്ട്. വൈകുനേരം 5 മണിക്ക് തിരുച്ചെഴുന്നെള്ളിപ്പ്. രാത്രി 9 മുതല്‍ ആല്‍ത്തറയില്‍നിന്നും പഞ്ചവാദ്യവും തുടര്‍ന്ന് 12 മണിക്ക്പാണ്ടിമേളവും അകത്തേക്ക് എഴുന്നെള്ളിപ്പും.ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് കൂടല്‍മാണിക്യം തിരുവുത്സവത്തേ സൗത്ത്ഇന്ത്യയിലെ പ്രധാന ഉത്സവമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കൂടല്‍മാണിക്യം ദേവ്‌സ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പറഞ്ഞു.ഏഴു ദിവസങ്ങളിലും രാത്രി വിളക്കിന് ശേഷം പുലരുംവരെ ഒരുക്കുന്ന കഥകളിയില്‍ പ്രാദേശികരായ കലാകാരന്മാരെക്കൂടാതെ കേരളത്തിലെ പ്രശസ്തരായ കലാമണ്ഡലം ഗോപിയടക്കമുള്ള മറ്റു കലാകാരന്മാരും ഉള്‍പ്പെടുന്നതരത്തില്‍ 150 ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്നുവെന്നത് ഈ വര്‍ഷത്തെ ഉത്സവത്തിന്റെ പ്രധാന പ്രത്യേകത. കലാനിലയം ഇത്തവണ ഉത്സവകഥകളികളില്‍ പങ്കെടുക്കുന്നില്ല പകരം ദേവസ്വം നേരിട്ടാണ് ഉത്സവ കഥകളികള്‍ നടത്തുന്നത്. സുഭദ്രഹരണം, ദക്ഷയാഗം. നളചരിതം ഒന്നാംദിവസം, സന്താനഗോപാലം ബാലിവിജയം. കിര്‍മ്മീരവധം, നരകാസുരവധം. കുചേലവൃത്തം, തോരണയുദ്ധം. രാവണോത്ഭവം, കിരാതം. ശ്രീരാമപട്ടാഭിഷേകം എന്നി കഥകളികള്‍ ഉത്സവത്തോട് അനുബദ്ധിച്ച് അരങ്ങേറും.കലകളുടെ കേളികേന്ദ്രമായ കൂടല്‍മാണിക്യം തിരുവുത്സവത്തിന് ഇത്തവണ ലോകപ്രശസ്ത കലാകരന്‍മാരായ വിദ്വാന്‍ വിജയ് ശിവ, ബോംബെ ജയശ്രീ, ജയകൃഷ്ണന്‍ ചെന്നൈ, ശ്രീവത്സം ജെ മേനോന്‍ എന്നിവരുടെ കര്‍ണാടക സംഗീതക്കച്ചേരി, ശര്‍മിള ബിശ്വാസിന്റെ ഒഡിസി , അനുപമ കൈലാഷിന്റെ വിലാസിനി നാട്യം, പദ്മഭൂഷണ്‍ സി വി ചന്ദ്രശേഖറിന്റെയും മീര ശ്രീനാരായണന്റെയും ഭരതനാട്യം , വിദുഷി അദിതി കൈങ്കിണി ഉപാദ്യായിയുടെ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി, ഗൗരി ദിവാകറിന്റെ കഥക്, ഡോ. കലാമണ്ഡലം രജിത രവിയുടെ മോഹിനിയാട്ടം, ചിത്രവീണ എന്‍ രവികിരണിന്റെ വാദ്യസംഗീത സദസ്സ് എന്നിവയും പ്രധാന സ്റ്റേജില്‍ വിവിധ സമയങ്ങളിലായി അരങ്ങേറും.കൂടാതെ പ്രാദേശിക കലാകാരന്മാരുടെ പരിപാടികളും ഉള്‍പ്പെടുത്തിയുണ്ട്.പത്രസമ്മേളനത്തില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ.രാജേഷ് തമ്പാന്‍, ഭരതന്‍ കണ്ടെങ്കാട്ടില്‍, കെ.ജി സുരേഷ്, എ വി ഷൈന്‍, കെ കെ പ്രേമരാജന്‍, എന്‍ പി പരമേശ്വരന്‍ നമ്പൂതിരിപ്പാട് , അഡ്മിനിസ്ട്രസ്റ്റര്‍ എ.എം സുമ , എന്നിവര്‍ സംബന്ധിച്ചു.കൂടല്‍മാണിക്യം തിരുവുത്സവം മുഴുവനായും www.irinjalakuda.com തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

Advertisement