ഉപഭോക്താവിന് ഇരുട്ടടി നല്‍കി വാട്ടര്‍ അതോററ്റിയുടെ കേടായ മീറ്ററിന് ബില്‍ 55000 രൂപ

725

ഇരിങ്ങാലക്കുട : ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന എ കെ പി ശക്തിനഗറില്‍ കൃഷ്ണവിലാസം വീട്ടില്‍ രാജിവിനാണ് വാട്ടര്‍ അതോററ്റിയുടെ 55000 രൂപയുടെ ബില്‍ കിട്ടിയത്.മുന്‍ വീട്ടുടമയുടെ പേരിലാണ് വാട്ടര്‍ കണക്ഷനില്‍ സാധരണ മാസങ്ങളില്‍ 175 രൂപയോളം ബില്‍ വന്നിരുന്ന രാജീവിന് കഴിഞ്ഞ ആഗസ്റ്റില്‍ എടുത്ത റിഡിംങ്ങിലാണ് 46000 രൂപയുടെ ബില്‍ വന്നത് . രണ്ടു മാസത്തെ ബില്ല് തുക 186 രൂപ എന്നും അതില്‍ 45813 രൂപ അഡിഷണല്‍ തുക എന്ന് കാണിച്ചുമാണ് ബില്ല്. അതിനുശേഷം കിട്ടിയ ബില്ലില്‍ വാട്ടര്‍ ചാര്‍ജ് 3280 രൂപയും അഡിഷണല്‍ 48813 തുകയും ആകെ അടക്കേണ്ട തുക 49093 എന്നുമാണ് കാണിച്ചിട്ടുള്ളത്.തുടര്‍ന്ന് വാട്ടര്‍ അതോററ്റിയില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രാജീവിന്റെ മീറ്റര്‍ തകരാറിലാണെന്നും ബില്‍ തുക അടച്ചാല്‍ മാത്രമേ മീറ്റര്‍ മാറ്റി വെയ്ക്കുവാന്‍ സാധിക്കുകയുള്ളു എന്നുമാണ് മറുപടി ലഭിച്ചത്.കുടിവെള്ളത്തിന് വേറെ വഴിയില്ലാത്ത പ്രദേശത്ത് ഭീമമായ തുക അടയ്ക്കാന്‍ സാധിക്കാത്ത രാജീവിന്റെ കുടുംബത്തിന്റെ വാട്ടര്‍ കണക്ഷന്‍ മാര്‍ച്ച് 8ന് അതോററ്റി കട്ട് ചെയ്യുകയും ചെയ്തു.തുടര്‍ന്ന് കോടതിയില്‍ പരാതി നല്‍കുകയും 1000 രൂപയോളം അടച്ച് കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.മാര്‍ച്ച് 20 ന് വാട്ടര്‍ അതോറിറ്റിയില്‍ ചേര്‍ന്ന അദാലത്തില്‍ പരാതിയുമായി ചെന്നപ്പോഴാണ് ബില്‍ തുക പിന്നെയും വര്‍ദ്ധിച്ച് 55000 എത്തിയ വിവരം രാജിവറിയുന്നത്.500 സ്‌ക്വര്‍ഫീറ്റ് വീട്ടില്‍ ഭാര്യയും മൂന്ന് കുട്ടികളുമായി ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം കഴിയുന്ന രാജീവിന് ഈ തുക വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്.അദാലത്തില്‍ തുകയില്‍ ചെറിയ കുറവ് വരുത്തി തരാമെന്ന് മാത്രമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

 

Advertisement