മധുരമേറും കരിക്കിന്‍ വെള്ളം

402

ഒരു ശരാശരി മലയാളി കുടുംബത്തിലെ അന്തരീക്ഷങ്ങള്‍ കോര്‍ത്തിണക്കി പ്രണയിച്ചിട്ടുള്ളവര്‍ക്കും നഷ്ടപ്രണയമുള്ളവര്‍ക്കും നന്നായി ബന്ധപ്പെടുത്താവുന്ന ഒരു കഥ പറച്ചില്‍ രീതിയാണ് അനുരാഗകരിക്കിന്‍ വെള്ളത്തിനുള്ളത്.ചെറുതെങ്കിലും മനോഹരമായൊരു പ്രണയകഥയാണ് ചിത്രം പറയുന്നത്.നവാഗതനായ റഹ്മാന്‍ ഖാലിദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനും ആസിഫ് അലിയുമാണ് നായകന്മാര്‍.പുതുമുഖനായിക രജീഷ വിജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രം വളരെ വ്യത്യസ്തതകള്‍ നിറഞ്ഞതാണ്.യഥാര്‍ത്ഥമായ കഥാപശ്ചാത്തലങ്ങളും സന്ദര്‍ഭങ്ങളുമാണ് സിനിമയില്‍ ഒരുക്കിയിട്ടുള്ളത്.അപാരമായ അഭിനയം കാഴ്ച്ചവെച്ചിട്ടില്ലെങ്കിലും ഏല്‍പ്പിച്ച കഥാപാത്രങ്ങള്‍ എല്ലാവരും ഭംഗിയായി ചെയ്തു.ആശാ ശരത്,സൗബിന്‍ സാഹിര്‍,ശ്രീനാഥ് ഭാസി,സുധീര്‍ കരമന എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.ദ്വയാര്‍ത്ഥങ്ങളില്ലാത്ത നൈസര്‍ഗികമായ തമാശകള്‍ മാത്രമെ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്നത് പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യമായ ഒന്നാണ്.ഒരു ശരാശരി മലയാളിയുടെ സ്വപ്‌ന തുല്ല്യമായ ഭാര്യാ സങ്കല്‍പ്പത്തിലാണ് കഥ തുടങ്ങുന്നത്.ഇടയ്‌ക്കൊരുനാള്‍ തന്റെ പഴയ പ്രണയിനിയെ കണ്ടുമുട്ടുന്നതാണ് സിനിമയുടെ വഴിത്തിരിവ്.മലയാള സിനിമയുടെ പതിവുശീലം വെച്ചു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന,കുടുംബവഴക്കും പ്രശ്‌നങ്ങളുമൊന്നുമില്ലാതെ കഥ അവസാനിക്കുന്നത് സിനിമയെ ഏറെ  വ്യത്യസ്തമാക്കുന്നു.പിരിമുറുക്കവും നാടകീയതയും ചില അവിചാരിത കഥാസന്ദര്‍ഭങ്ങളുമൊക്കെ പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് അവസാനഭാഗങ്ങളില്‍ നിരാശയാണ് ഫലം.അച്ഛനും മകനും,ഭാര്യയും ഭര്‍ത്താവും,കാമുകിയും കാമുകനും പരസ്പരം കേള്‍ക്കാന്‍ തയ്യാറാവുകയെന്ന അടിസ്ഥാന തത്വം പാലിച്ചാല്‍ ഈ ബന്ധങ്ങളൊക്കെ ഊഷ്മളമായി നിലനില്‍ക്കുമെന്നൊരു കാഴ്ചപ്പാടും ചിത്രം അധികം ഒച്ചപ്പാടൊന്നുമുണ്ടാക്കാതെ പറയുന്നു.കരുതലും സ്‌നേഹവുമൊക്കെ പരിധിവിട്ടാലതും പ്രശ്‌നമാണെന്നൊരു ഓര്‍മ്മപ്പെടുത്തലുമാണ് ഇതിനൊപ്പം.ഖാലിദ് റഹ്മാന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയില്‍ ക്ഷമിക്കാവുന്ന തെറ്റു കുറ്റങ്ങളെ സിനിമയ്ക്കകത്തുള്ളൂ.നവീന്‍ ഭാസ്‌ക്കറിന്റെ തിരക്കഥയ്ക്ക് പ്രശാന്ത് പിള്ള സംഗീതം നല്‍കി.ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ് സുകുമാരന്‍, ഷാജി നടേശന്‍,സന്തോഷ് ശിവന്‍,ആര്യ എന്നിവരൊരുമിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം.തെറ്റു കുറ്റങ്ങളോട് കൂടിയ മികച്ച സിനിമയാണെന്ന് പറയുമ്പോള്‍ തന്നെ ഒരു നവാഗത സംവിധായകന്റെ സിനിമയ്ക്കുണ്ടായേക്കാവുന്ന ഏതാനും ചില ന്യൂനതകള്‍ തീര്‍ച്ചയായും ഈ സിനിമയ്ക്കുമുണ്ട്.

Advertisement