കാട്ടൂരിലെ കുടിവെള്ള മലിനീകരണം സംബന്ധിച്ച പരിശോധനകൾ നടത്തി. ജനങ്ങൾക്ക് ആശങ്ക വേണ്ട. മണ്ണും ജലവും പരിശോധനക്ക് വിധേയമാക്കി. ഇനി ഫോറൻസിക്ക് അനാലിസിസ് കൂടി നടത്തും
കാട്ടൂരിലെ കുടിവെള്ള മലിനീകരണം സംബന്ധിച്ച എൻവിയോൺമെൻ്റൽ
ഫോറൻസിക് അനാലിസിസ് കൂടി നടത്താൻ നിർദ്ദേശിച്ചു: മന്ത്രി ഡോ. ആർ. ബിന്ദു
കാട്ടൂർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തെ ജല മലിനീകരണ വിഷയത്തിൽ മണ്ണിന്റെ പരിശോധന ഫലം വരുന്നത് വരെ രണ്ട് കമ്പനികൾ താൽക്കാലികമായി പ്രവർത്തനം നിർത്തിവെക്കാൻ നിർദ്ദേശം നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. മന്ത്രി വിളിച്ചു ചേർത്ത പ്രത്യേക യോഗത്തെത്തുടർന്നാണ് നിർദ്ദേശം നൽകിയത്. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.
കാട്ടൂർ മിനി എസ്റ്റേറ്റ് പരിസരത്ത് മലിനീകരണം ഉണ്ടോ എന്ന് പഠിക്കാൻ
തൃശൂർ ഗവണ്മെന്റ് എൻജിനീയറിങ് കോളേജിനും ശാസ്ത്രീയ ജല പരിശോധനക്കായി സി.ഡബ്ല്യൂ.ആർ.ഡി.എം കോഴിക്കോടിനും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ നേരത്തേ ചേർന്നിരുന്ന യോഗങ്ങളിൽ നിർദേശം നൽകിയിരുന്നു.
കോഴിക്കോട് ജലഗവേഷണ കേന്ദ്രംഈ പ്രദേശത്തെകിണറുകളിൽ നിന്നും ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ പരിശോധന ഫലങ്ങളിൽ അമിത ലോഹസാന്നിധ്യമോ മറ്റ് അപകടകരമായ രാസ സാന്നിധ്യമോ കുടിവെള്ളത്തിന് നിഷ്കർച്ചിട്ടുള്ള അനുവദനീയമായ പരിധി ലംഘിച്ചതായി കാണുന്നില്ലെന്നതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നത് വ്യക്തമാണ്. എന്നാൽ കിണർ വെള്ളത്തിൽ കാണുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കാണുന്നത് മറ്റു കാരണങ്ങൾ കൊണ്ടാണെന്നുള്ളതിനാൽ കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം – മന്ത്രി വിളിച്ചു ചേർത്ത യോഗം നിർദ്ദേശിച്ചു.
കോഴിക്കോട് സി.ഡബ്ല്യൂ.ആർ.ഡി.എം പഞ്ചായത്തിന് കൈമാറിയ ജലപരിശോധനാ
ഫലത്തിൽ ട്രീറ്റഡ് എ ഫ്ലുവെന്റിൽ സിങ്ക് ,കെമിക്കൽ ഓക്സിജൻ ഡിമാൻഡ് എന്നീ ഘടകങ്ങൾ കൂടുതലായി കാണുന്നുണ്ട്. അതിൻ്റെ കൃത്യമായ സ്രോതസ്സും കാരണവും ശാസ്ത്രീയമായി കണ്ടെത്താനാണ് ഫോറൻസിക് പരിശോധന നടത്താനും ഫലം വരുംവരെ ആരോപണവിധേയമായ രണ്ടു സ്ഥാപനങ്ങൾ താത്കാലികമായി പ്രവർത്തനം നിർത്തി വെക്കാനും നടപടികൾ സ്വീകരിച്ചിരിക്കുന്നത് – മന്ത്രി ആർ. ബിന്ദു പറഞ്ഞു.
ഈ രണ്ടു കമ്പനികൾക്ക് നോട്ടീസ് നൽകാനും പ്രശ്നപരിഹാരത്തിന് വ്യവസായ വകുപ്പിനും സിഡ്കോയ്ക്കും കത്ത് നൽകാനും മന്ത്രി ഡോ. ബിന്ദു ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി. സ്ഥലം എംഎൽഎ എന്ന നിലയിൽ മന്ത്രിയും കത്ത് നൽകും. വേഗത്തിൽ മണ്ണ് പരിശോധന ഫലം ലഭ്യമാക്കി കാട്ടൂർ ഗ്രാമവാസികളുടെ ആശങ്കയകറ്റാനും ശാസ്ത്രീയ പരിശോധനകൾ നടത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും താൻ കൂടെയുണ്ടാകും – മന്ത്രി പറഞ്ഞു.
മലിനീകരണ ബോർഡിന്റെ നിബന്ധനകൾക്ക് അനുസൃതമായി കൃത്യമായ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഈ കമ്പനികളിൽ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെസംയോജിത പരിശോധന നടത്താനും മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി.
കക്ഷിരാഷ്ട്രീയ ഭേദമെന്യേ വിഷയത്തിൽ എല്ലാവരും ഒരുമയോടെ നിൽക്കണമെന്നും ജനങ്ങളിൽ അനാവശ്യ പരിഭ്രാന്തി പരത്തുന്ന തെറ്റായ പ്രചരണങ്ങൾ പാടെ ഒഴിവാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ടി. വി. ലത, മാലിന്യ സംസ്കരണത്തിന്റെ ചുമതലയുള്ള അഡീഷണൽ പഞ്ചായത്ത് ഡയറക്ടർ ബിന്ദു പരമേശ്വരൻ, പഞ്ചായത്ത് സെക്രട്ടറി വി. എ. ഉണ്ണികൃഷ്ണൻ, തൃശ്ശൂർ ഗവ എൻജിനീയറിങ് കോളേജ് . അസോസിയേറ്റ് പ്രൊഫ ഡോ ബിന്ദു എ ജി, മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു