പെരിഞ്ഞനം മൂന്നു പീടികയിലെ ജ്വല്ലറിയിൽ നിന്ന് 2025 ഫെബ്രുവരി 18-ാം തിയ്യതി വൈകീട്ട് 3.30 മണിയോടു കൂടി 8 പവന്റെ സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം ജ്വല്ലറിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ വ്യാജ റസീറ്റ് ജീവനക്കാരെ കാണിച്ച് കടന്നുകളഞ്ഞ സംഭവത്തിലെ 1-ാം പ്രതിയായ എടക്കാട് പോലീസ് സ്റ്റേഷനിലെ തട്ടിപ്പ് കേസിൽ അറസ്റ്റിലായി തലശ്ശേരി സബ് ജയിലിൽ തടവിൽ കഴിയുന്ന കണ്ണൂർ പാപ്പിനിശ്ശേരി കമറത്ത് മുട്ടം (അമൃതം) വീട്ടിൽ, അബിഷേക് 26 വയസ് എന്നയാളെയാണ് 10-06-2025 തിയ്യതി കയ്പമംഗലം പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. തെളിവെടുപ്പുകൾക്കും മറ്റ് നടപടി ക്രമങ്ങൾക്കും ശേഷം കയ്പമംഗലം പോലീസ് സ്റ്റേഷനിലെ കേസിലേക്കും കൂടി റിമാന്റ് ചെയ്യുന്നതിനായി 12-06-2025 തിയ്യതി കോടതിയിൽ ഹാജരാക്കും.
പെരിഞ്ഞനം മൂന്നു പീടികയിലെ ജ്വല്ലറിയിൽ നിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 18-)0 തിയ്യതി വൈകീട്ട് 3.30 മണിയോടുകൂടി പെരിഞ്ഞനം സ്വദേശിയാണെന്നും ഗൾഫിൽ ബിസിനസ്സ് നടത്തുകയാണെന്നും പരിചയപ്പെടുത്തി മാലയും വളയും മോതിരവും അടക്കം 8 പവന്റെ ആഭരണങ്ങളാണ് അഷറഫ് വാങ്ങിയത്. മണിക്കൂറുകളോളം കടയിൽ തങ്ങിയ ഇയാൾ ബിൽ തുക കടയുടമയുടെ അക്കൗണ്ടിലേക്ക് നെറ്റ് ബാങ്കിങ് വഴി അയക്കുകയാണെന്ന് ഉടമയെ തെറ്റി ധരിപ്പിച്ച് ഇതിന്റെ റസീത് സ്വന്തം മൊബൈലിൽ കാണിച്ച് യുവാവ് ഉടമയുടെ അക്കൗണ്ടിൽ പണമെത്താൻ കുറച്ച് സമയമെടുക്കുമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച ഉടമ ആഭരണങ്ങളുമായി പോകാനനുവധിച്ചു. ഒരു മണിക്കൂറു കഴിഞ്ഞും അക്കൗണ്ടിൽ പണമെത്താതായതോടെ ഉടമ കൈപമംഗലം പോലിസ് സ്റ്റേഷനിൽ പരാതിപ്പെടുകയും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരം അന്വേഷണം നടത്തി വരവെ പോലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ വിദഗ്ദ്ധമായി ഒളിപ്പിച്ചിരുന്ന മോഷണത്തിനായി പ്രതികൾ വന്ന കാർ പോലീസ് കണ്ടെത്തി. തുടർന്ന് വാഹനത്തെ പറ്റി നടത്തിയ അന്വേഷണം ചെന്നെത്തിയത് യഥാർഥ വാഹന ഉടമയുടെ അടുത്തായിരുന്നു. അയാൾ സിനിമാ മേഖലയിലുള്ള ഒരാൾക്ക് കാർ വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്ന് അറിഞ്ഞതോടെ അതുവഴിയായി പോലീസ് അന്വേഷണം. ഈ അന്വേഷണത്തിലൂടെ ഈ കേസിലെ 2-ാം പ്രതി അപ്പാച്ചി എന്ന് വിളിക്കുന്ന അഷറഫ് ,34 വയസ്സ്, കൊളവൻചാലിൽ, പേരാവൂർ എന്നയാളെ 20-02-2025 തിയ്യതി അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തിട്ടുണ്ട്.
ഇവർ ഈ തട്ടിപ്പിനായി ഒരു പ്രത്യേക തരം മൊബൈൽ ആപ്പാണ് ഉപയോഗിച്ചിരുന്നത്. പേയ്മെന്റ് ചെയ്തതായി സക്രീനിൽ വ്യാജമായി കാണിക്കും എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഈ ആപ്പിൽ കാണുന്ന പെയ്മെന്റ് റെസീപ്റ്റ് കാണുന്ന ജ്വല്ലറി ഉടമകൾ തങ്ങളുടെ അക്കൗണ്ടിലേക്ക് പേയ്മെന്റ് വന്നിട്ടുണ്ടെന്ന് വിശ്വസിച്ചാണ് ആഭരണങ്ങൾ നൽകുന്നതും വഞ്ചിക്കപ്പെടുന്നതും.
അഷ്റഫും അബിഷേകും ഒന്നിച്ചാണ് തട്ടിപ്പിനായി കാർ വാടകയ്ക്കെടുത്ത് മൂന്നു പീടികയിലേക്ക് വന്നത്. അഷ്റഫ് തട്ടിപ്പിനു മുമ്പ് കാർ വിദഗ്ധമായി ഒരു സ്ഥലത്ത് ഒളിപ്പിച്ച ശേഷം അഷ്റഫിനെ തട്ടിപ്പിനായി പറഞ്ഞയക്കുകയും പിന്നീട് തട്ടിപ്പ് നടത്തിയ ശേഷം തിരിച്ച് വന്ന് രണ്ട് പേരും കാറിൽ രക്ഷപ്പെടുകയുമാണുണ്ടായത്.
അബിഷേകിന് ഫാറൂക്ക്, കണ്ണൂർ ടൗണ്, കോഴിക്കോട് കസബ, പാനൂർ, മട്ടനൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി 5 തട്ടിപ്പ് കേസുകളും, വളപ്പട്ടണം പോലീസ് സ്റ്റേഷൻ വീടുകയറി അതിക്രമം നടത്തിയ കേസുമുണ്ട്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു.കെ.ആർ, സബ് ഇൻസ്പെക്ടർ അബിലാഷ്, സി.പി.ഒ. സുനിൽ കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.