രാജ്യമാകെ നടുങ്ങി നിൽക്കുന്ന വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മുഴുവൻ പേരുടെയും വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത നടുക്കമാണ് ദുരന്തം രാജ്യത്തിനു നൽകിയിരിക്കുന്നത്. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനിയായ നഴ്സ് രഞ്ജിതയും അടക്കം യാത്രികരായ മുഴുവൻ പേരുടെയും ജീവൻ അസ്തമിച്ചു ദുരന്തത്തിൽ. വിമാനം തകർന്നു വീണ ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളും ദുരന്തത്തിൽ പെട്ടിട്ടുണ്ട്.
ജോലിയിൽ പ്രവേശിക്കാനുള്ള യുകെയിലേക്കുള്ള ആദ്യയാത്രയിലാണ് മലയാളി സഹോദരിയുടെ വിയോഗം. ലണ്ടനിലേക്ക് യാത്രയ്ക്ക് ഇന്നലെ കൊച്ചിയിൽ നിന്ന് പുറപ്പെട്ടതാണ് രഞ്ജിത. സമാനമായ സങ്കടം ദുരന്തത്തിൽ പെട്ട എല്ലാ കുടുംബങ്ങളിലുമുണ്ടാവും. ജീവൻ പൊലിഞ്ഞ ഏവരുടെയും കുടുംബാംഗങ്ങളുടെ, ബന്ധുക്കളുടെ, മറ്റു പ്രിയപ്പെട്ടവരുടെ, ദുഃഖത്തിൽ പങ്കുചേരുന്നു.
രക്ഷാപ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്ന സൈനികരുടെയും മെഡിക്കൽ സംഘങ്ങളുടെയും പ്രവർത്തനങ്ങൾ ദുരന്തത്തിൻ്റെ വ്യാപ്തി ഇനിയുമേറെ വർധിക്കാതിരിക്കാൻ പ്രാപ്തമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.