മുനയം പാലം വന്നിരുന്നുവെങ്കിൽ ഈ ഗതി വരുമോ എന്ന് ചോദ്യം ഉയർത്തി കേരള കോൺഗ്രസ് പ്രവർത്തകർ മുനയത്തെ താല്ക്കാലിക ബണ്ട് തകർന്നതിന് സമീപം പ്രതിഷേധ ധർണ്ണ നടത്തി.മുനയത്ത് സ്ഥിരം പാലം നിർമ്മിക്കുന്നതിന് യു. ഡി. എഫ് സർക്കാരിന്റെ ഭരണ കാലത്ത് എം. എൽ. എ ആയിരുന്ന തോമസ് ഉണ്ണിയാടന്റെയും മറ്റും ശ്രമഫലമായി റെഗുലേറ്റർ കം ബ്രിഡ്ജ് പണിയുന്നതിന് ഭരണാനുമാതിയും സാങ്കേതികാനുമതിയും ഫണ്ടും അനുവദിച്ചിരുന്നെങ്കിലും എൽ. ഡി. എഫ് ഭരണകാലത്ത് ഇത് നഷ്ടപ്പെടുത്തിയതുമൂലം ഓരോ വർഷവും അരകോടിയോളം രൂപ മുടക്കി താല്ക്കാലിക ബണ്ട് നിർമ്മിക്കുകയും ഈ താല്ക്കാലിക ബണ്ട് ഇതുപോലെ ഇടക്കിടക്ക് തകരുകയും പിന്നീട് വീണ്ടും വലിയ പണം മുടക്കി തുടർച്ചയായി ബണ്ട് നിർമ്മിക്കുകയും ചെയ്തുകൊണ്ടിരിക്കേണ്ട ഗതികേടിലാണ് എത്തിനിൽക്കുന്നതെന്ന് ധർണ്ണാസമരം ചൂണ്ടിക്കാട്ടി.സംസ്ഥാന സർക്കാരും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റും ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിച്ച് റെഗുലറ്റർ കം ബ്രിഡ്ജ് യാഥാർഥ്യ മാക്കണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് കാട്ടൂരിൽ കേരള കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ മുനയത്ത് ബണ്ടിൽ നിൽപ്പ് സമരവും മുനയം മാർച്ചും കൂട്ടപ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചിരുന്നു.തകർന്ന ബണ്ടിന് സമീപം നടന്നപ്രതിഷേധധർണ്ണ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് കാട്ടൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പാലിയത്താഴത്ത് അധ്യക്ഷത വഹിച്ചു.ഭാരവാഹികളായഅശോകൻ ഷാരടി,മുജീബ്. സി. ബി, വേണുഗോപാൽ, രതീഷ്, യൂസഫലിഎന്നിവർ പ്രസംഗിച്ചു.