ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം പൊതുമരാമത്ത് വിഭാഗവും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്താന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം.

41

ഇരിങ്ങാലക്കുട: ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം പൊതുമരാമത്ത് വിഭാഗവും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്താന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. പൊതുമരാമത്ത് കെട്ടിട വിഭാഗം കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം ഭൂരിഭാഗവും പൂര്‍ത്തിയായെങ്കിലും നഗരസഭ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം വൈകുകയാണ്. ഇതിനെ തുടര്‍ന്ന് മന്ത്രി ആര്‍. ബിന്ദു ജില്ലാകളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം നഗരസഭയും പൊതുമരാമത്ത് വകുപ്പും സംയുക്തമായി നടത്തി എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ ഭരണകൂടം നിയമിച്ച പ്രത്യേക ലാന്റ് ആന്റ് അക്വസിഷന്‍ തഹസില്‍ദാറുടെ നിര്‍ദ്ദേശമനുസരിച്ചാണ് കെട്ടിടങ്ങളുടെ കാലപഴക്കം നിര്‍ണ്ണയിക്കുന്നത്. കെട്ടിടങ്ങളുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി അതിന്റെ മതിപ്പ് വില കണക്കാക്കി നഷ്ടപരിഹാരം നല്‍കുന്നതിനായി ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥലത്തിന്റേയും കെട്ടിടത്തിന്റേയും സാധനസാമഗ്രികളുടേയും നഷ്ടപരിഹാര തുക കണക്കാക്കി വേണം റീ ഹാബിലിറ്റേഷന്‍ പാക്കേജ് പ്രഖ്യാപിക്കാന്‍.മനവലശ്ശേരി- ഇരിങ്ങാലക്കുട വില്ലേജുകളിലായി ഠാണ- ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിനായി 0.7190 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് കരുതുന്നത്. നിലവില്‍ ഏഴുമീറ്റര്‍ ടാറിങ്ങ് ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയുള്ള പ്രസ്തുത റോഡ് 17 മീറ്ററാക്കിയാണ് വികസിപ്പിക്കുന്നത് .

Advertisement