ദക്ഷിണേന്ത്യയിൽ നിന്നും പുതിയ ഇനം കുയിൽ കടന്നലിനെ കണ്ടെത്തി

46

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ഗവേഷക സംഘം കേരളത്തിൽ നിന്നും ഒരു പുതിയ ഇനം കുയിൽ കടന്നലിനെ കൂടെ കണ്ടുപിടിച്ചു.ക്രൈസ്റ്റ് കോളജ് ജന്തുശാസ്ത്ര വിഭാഗം ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (SERL)ഗവേഷക അശ്വതി പി, ജി., ഗവേഷണ മേധാവി ഡോ.ബിജോയ് സി.യുമാണ് ഈ കണ്ടെത്തലിനു പിന്നിൽ. കൂടാതെ ഇറ്റാലിയൻ ഗവേഷകനായ പാലൊറോസയും, പോളണ്ടിൽ നിന്നുമുള്ള ഗവേഷകനായ ബോഗ്ഡൺ വിനോവ്സ്കിയും ഇതിൽ മുഖ്യ പങ്കു വഹിച്ചിരുന്നു.ജില്ലയിലെ ട്രൈക്രൈസിസ് പോസിഡോണിയ എന്നാണ് ഈ പുതിയ ഇനം കുയിൽ കടന്നലിനെ നാമകരണം ചെയ്തിരിക്കുന്നത് ഇന്ത്യയിൽ തമിഴ്നാട്ടിൽ നിന്നും,കേരളത്തിലെ കണ്ണൂർ മാടായിപാറയിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ നേപ്പാളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.ഇവയുടെ പൂർണ്ണ വിവരണവും വാസ സ്ഥലത്തെ പറ്റിയുള്ള വിവരങ്ങളും അന്താരാഷ്ട്ര ഗവേഷണ മാസിക ആയ യൂറോപ്യൻ ജേർണൽ ഓഫ് ടാക്സോണമിയിൽ ആണ് പ്രസിദ്ധികരിച്ചിരിക്കുന്നത്.ഗ്രീക്ക് പുരാണത്തിലെ സമുദ്ര ദേവനായ പോസിഡോണിന്റെ കൈയിൽ ഉള്ള ത്രിശൂലത്തിനു സമമാണ് ഈ ഇനം കുയിൽ കടന്നലിന്റെ ഉദരത്തിൽ ഉള്ള മൂന്നു പല്ലുകൾ, ആയതിനാലാണ് ട്രൈക്രൈസിസ് ജീനസിൽ പെടുന്ന ഇവക്കു ട്രൈക്രൈസിസ് പോസിഡോണിയ എന്ന പേര് നൽകിയിട്ടുള്ളത്.കുയിൽ കാക്കയുടെ കൂട്ടിൽ മുട്ടയിട്ടു പ്രജനനം നടത്തുന്നതുപോലെ ക്രൈസിഡിഡേ ഇനം കടന്നലുകൾ മറ്റു കടന്നലുകളുടെ കൂട്ടിൽ മുട്ടയിട്ടു പ്രജനനം നടത്തുന്നതുകൊണ്ടാണ് ഇവ കുയിൽ കടന്നലുകൾ എന്ന് അറിയപ്പെടുന്നത്.ക്രൈസിഡിഡേ ഫാമിലിയിൽ ഉൾപ്പെട്ടിട്ടുള്ള ഈ ഇനം കടന്നലുകൾ സൂര്യപ്രകാശം നന്നായി ഏൽക്കുന്ന ചൂടുകൂടിയ ഭൂപ്രദേശംങ്ങളിൽ ആണ് കൂടുതലായി കാണപ്പെടുന്നത്. ജന്തു-സസ്യ വൈവിധ്യത്തിനു പേരുകേട്ട മാടായിപാറയിലെ ലാറ്ററേറ്റ്

ഘടന ഇവക്കു അനുയോജ്യമാണ്.കേന്ദ്ര ശാസ്ത്ര വ്യാവസായിക ഗവേഷണ കൗൺസിലിന്റെ (CSIR) സാമ്പത്തിക സഹായത്തോടെ ആണ് ഈ പഠനം നടത്തിയത്.

Advertisement