കാട്ടൂർ ഗ്രാമപഞ്ചായത്തിലെ മഴക്കാല ഒരുക്കങ്ങൾ പുരോഗമിക്കുന്നു

54

കാട്ടൂർ :മഴക്കാലം വരുന്നതോടെ വെള്ളപ്പൊക്കവും വെള്ളക്കെട്ടും രൂക്ഷമാകുന്ന സ്ഥിതിയിൽ ആണ് കാട്ടൂർ ഗ്രാമപഞ്ചായത്തിലെ വടക്ക് പടിഞ്ഞാറൻ മേഘലയിൽ ഒട്ടുമിക്ക ഇടങ്ങളും.കിഴക്ക് നിന്നുള്ള വെള്ളത്തിന്റെ അമിതമായ വരവും കടലിലേക്ക് വെള്ളം ഒഴുകിപോകുന്നതിന് സഹായകമാകുന്ന തരത്തിൽ കനോലി കനാലിലേക്ക് വെള്ളം ഒഴുകി എത്താത്തതും ആണ് ഇതിന് മുഖ്യ കാരണം ആയി കാണുന്നത്.വേലിയേറ്റ സമയത്തെ കടലിൽ നിന്നുള്ള വെള്ളം വരവ് കൂടി ആകുമ്പോൾ വെള്ളക്കെട്ടിന് ആക്കം കൂടുന്നു. വേലിയേറ്റ സമയത്തിന് മുൻപേ വെള്ളം മുഴുവനായും കനോലി കനാൽ വഴി ഒഴുകിപോകാൻ സാധിച്ചാൽ പഞ്ചായത്തിലെ വെള്ളക്കെട്ടിന് ഒരു പരിധി വരെ ആശ്വാസമാകും എന്ന പ്രദേശവാസികളുടെ അഭിപ്രായങ്ങൾ മാനിച്ചാണ് തോടുകൾ ആഴവും വീതിയും കൂട്ടി സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് അറിയിച്ചു.ഇതിന്റെ ഭാഗമായി കിരിയാന്തൻ വർക്ക് ഷോപ്പ് മുതൽ തണ്ണിച്ചിറ വരെയുള്ള തോട്,തണ്ണിച്ചിറയിലെ ജലാശയം,അവിടെ നിന്നും മാങ്കുറ്റി തറയിലേക്കും അവിടെ നിന്ന് ചെമ്പൻ ചാൽ വഴി കനോലി കനാലിലേക്കും ഉള്ള കാനകൾ, അകം-പുറം പാടങ്ങളിൽ നിന്നുള്ള കാനകൾ,പെരുംതോട്, ചോളക്കത്തോട് തുടങ്ങിയ എല്ലാ കനാലുകളും പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി ആഴവും വീതിയും കൂട്ടി തടസ്സങ്ങൾ നീക്കി നീരൊഴുക്ക് സുഗമം ആക്കുന്നുണ്ട്. 14 വാർഡുകളിലെയും പൊതു കാനകൾ വൃത്തിയാക്കുക്കുന്നതിനും പൊതു ജലാശയങ്ങൾ ആഴം കൂട്ടി വെള്ളം കൂടുതൽ സംഭരിക്കുന്നതിനും വാർഡ് തല ശുചിത്വ ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് അറിയിച്ചു. എല്ലാ പ്രവർത്തികളും ഈ ആഴ്ചയിൽ തന്നെ പൂർത്തീകരിക്കതക്ക രീതിയിൽ പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Advertisement