ടി.എന്‍.ടി.കുറികമ്പനി അടച്ചുപൂട്ടി ഉടമ മുങ്ങി

1435

കരുവന്നൂര്‍: തേലപ്പിള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.എന്‍.ടി. (അനുഗ്രഹ) ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കുറി ഇടപാടുസ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങി. ജില്ലക്ക് അകത്തുംപുറത്തും നാല്‍പതോളം ബ്രാഞ്ചുകളുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള ചിട്ടി സ്ഥാപനമാണ് നിക്ഷേപകരറിയാതെ അടച്ചത്. മിക്ക കുറികളും വട്ടമെത്തിയ സമയത്ത് അപ്രതീക്ഷിതമായി കുറികമ്പനി പൂട്ടിയത് നിക്ഷേപകരെ സങ്കടത്തിലാഴ്ത്തി. കമ്പനി പൂട്ടിയതോടെ നിക്ഷേപകരില്‍ നിന്നും സ്വരൂപിച്ച കോടികണക്കിന് രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് ആശങ്ക. വ്യാഴാഴ്ച രാവിലെ പടിയൂര്‍ വളവനങ്ങാടിയിലുള്ള സ്ഥാപനത്തിന്റെ ശാഖയില്‍ എത്തിയ നിക്ഷേപകരാണ് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നിക്ഷേപകര്‍ നടത്തിയ അന്വേഷണത്തില്‍ തേലപിള്ളിയിലെ മുഖ്യ ഓഫിസ് അടക്കം മുഴുവന്‍ സ്ഥാപനങ്ങളും പൂട്ടിയ നിലയിലാണെന്ന് ബോധ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ പരാതികളുമായി പോലീസിനെ സമീപിച്ചത്. കാട്ടൂര്‍ പോലീസില്‍ 70ലേറെ പരാതികള്‍ ലഭിച്ചതായി എസ്.ഐ. സുശാന്ത് പറഞ്ഞു. നോര്‍ത്ത് പറവൂര്‍ സ്വദേശികളാണ് സ്ഥാപന ഉടമകളെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തിയശേഷം വെള്ളിയാഴ്ചയോടെ കേസെടുക്കുമെന്ന് കാട്ടൂര്‍ പോലീസ് വ്യക്തമാക്കി.

 

Advertisement