ഇരിങ്ങാലക്കുട പോസ്റ്റാഫീസ് റോഡിന് എതിര്‍വശത്തുള്ള നഗരസഭ റോഡിലൂം ടൈല്‍സിടുന്നു

848

ഇരിങ്ങാലക്കുട: പോസ്റ്റാഫീസിന് എതിര്‍വശത്തുള്ള റോഡും നഗരസഭ ടൈല്‍സിടുന്നു. 1.37 ലക്ഷം രൂപ ചിലവഴിച്ചാണ് ടൈല്‍സിടുന്നത്. നഗരസഭ മതില്‍കെട്ടി അടച്ചിരുന്ന വഴി സി.പി.ഐ.യും ബി.ജെ.പി.യും അടക്കം നിരവധി ബഹുജന സമരത്തിനെ തുടര്‍ന്ന് കഴിഞ്ഞ കൗണ്‍സില്‍ കാലത്താണ് തുറന്നുകൊടുത്തത്. എന്നാല്‍ തുറന്നുകിട്ടിയ വഴി പിന്നിട് വേണ്ടത്ര ഉപയോഗപ്രദമാക്കാന്‍ നഗരസഭയ്ക്ക് സാധിച്ചിരുന്നില്ല. ബസ്സ്റ്റാന്‍ഡ് പരിസരത്തെ തിരക്കൊഴിവാക്കാന്‍ ചെറുവാഹങ്ങള്‍ വാഹനങ്ങള്‍ ഇതിലെ തിരിച്ചുവിടണമെന്ന് ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ ശുപാര്‍ശയും ഇതുവരെ നടപ്പിലായിട്ടില്ല. നിലവില്‍ ബാറില്‍ പോകുന്നവര്‍ക്കും പോസ്റ്റാഫീസ് റോഡിലെ ഓട്ടോ സ്റ്റാന്റിലെ ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്നതിനുമായിട്ടാണ് ഈ റോഡ് ഉപയോഗിക്കുന്നത്. ഇതിനിടയിലാണ് റോഡ് ടൈല്‍സിടാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ബാറുടമക്ക് മാത്രം സഹായകരമാകുന്ന രീതിയില്‍ റോഡ് ടൈല്‍ ചെയ്തുനല്‍കാനുള്ള നഗരസഭയുടെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ.യും ബി.ജെ.പി.യും കുറ്റപ്പെടുത്തി. നടപടി പൊതുജനത്തിനു വേണ്ടിയല്ലെന്നും കെട്ടിട ഉടമയെ സഹായിക്കാനാണെന്നും സി.പി.ഐ. മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും കൗണ്‍സിലറുമായ എം.സി. രമണന്‍ പറഞ്ഞു. സമീപത്തെ കയ്യേറ്റം ഒഴിവാക്കി റോഡ് വീതികൂട്ടി ടാര്‍ ചെയ്ത് ചെറുവാഹനങ്ങളെ കടത്തിവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടൈല്‍ വിരിക്കുകയും എന്നാല്‍ വാഹന ഗതാഗതത്തിനു വഴിയൊരുകാതിരിക്കുകയും ചെയ്യുന്നത് സമീപത്തെ ബാറിലേക്ക് വഴിയൊരുക്കുന്നതിന് വേണ്ടിയാണെന്ന് ബി.ജെ.പി. പാര്‍ലിമെന്ററി പാര്‍ട്ടി നേതാവും കൗണ്‍സിലറുമായ സന്തോഷ് ബോബന്‍ ആരോപിച്ചു. ഇതിന്റെ പുറകില്‍ ഇരിങ്ങാലക്കുടയിലെ ബിസിനസ് രാഷ്ട്രീയമാണെന്നും സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. റോഡിന്റെ കിഴെക്കെ അരികിലൂടെ പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് പോകുന്ന കാന മനുഷ്യ വിസര്‍ജനമടക്കമുള്ള മാലിന്യത്താല്‍ നിറഞ്ഞിരിക്കുകയാണെന്നും കാന വ്യത്തിയാക്കിയശേഷം മത്രമെ ടൈലിങ്ങ് നടത്താവൂയെന്നും സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ റോഡ് ടൈലിട്ടാല്‍ ബസ് സ്റ്റാന്റിന് മുന്നിലെ തിരക്കൊഴിവാക്കാന്‍ ടൂവിലറടക്കമുള്ള വാഹനങ്ങള്‍ ഇതുവഴി തിരിച്ചുവിടാന്‍ സാധിക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സോണിയാഗിരി പറഞ്ഞു. ഒരിക്കല്‍ നഗരസഭ പൊതുജനത്തിന് തുറന്നുകൊടുത്ത റോഡാണിത്. പിന്നേയും അത് തുറന്ന് കൊടുക്കേണ്ട ആവശ്യമില്ല. ടാറിങ്ങിനേക്കാളും ഗുണം ടൈല്‍സ് വിരിക്കുന്നതിലായതുകൊണ്ടാണ് അത് ചെയ്യുന്നത്. ഇതിന് വാര്‍ഡുസഭയില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കേണ്ട പദ്ധതിയായതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ടൈല്‍സ് വിരിക്കുന്നത് പൂര്‍ത്തിയാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡിന്റെ കിഴക്കുഭാഗത്തെ കാന വ്യത്തിയാക്കി മുകളില്‍ സ്ലാബുകളിടുമെന്നും സോണിയാഗിരി പറഞ്ഞു.

Advertisement