മഹാരാഷ്ട്രയിലെ സമരവിജയത്തില്‍ ഇരിങ്ങാലക്കുടയില്‍ ആഹ്ലാദപ്രകടനം.

619

ഇരിങ്ങാലക്കുട : മഹാരാഷ്ട്രയിലെ ഐതിഹാസികമായ കര്‍ഷകസമരം വിജയത്തിലെത്തിയതില്‍ ഇരിങ്ങാലക്കുടയില്‍ ആഹ്ലാദപ്രകടനം.സി പി എം പാര്‍ട്ടി ഓഫിസില്‍ നിന്നാരംഭിച്ച ആഹ്ലാദപ്രകടനം ഠാണവില്‍ ബി എസ് എന്‍ എല്‍ പരിസരത്ത് സമാപിച്ചു.തുടര്‍ന്ന് നടന്ന പൊതുയോഗം പി ആര്‍ വര്‍ഗ്ഗീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ടി ജി ശങ്കരനാരായണന്‍,ടി എസ് സജീവന്‍ മാസ്റ്റര്‍,പി വി ഹരിദാസ്,എം ബി രാജു മാസ്റ്റര്‍,കെ വി ദിനരാജദാസന്‍,കെ ജെ ജോണ്‍സണ്‍,എം അനില്‍കുമാര്‍,മനോജ് വലിയപറമ്പില്‍,കെ കെ ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി.സമരത്തില്‍ കിസാന്‍ സഭ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും ഫഡ്‌നാവിസ് സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. വായ്പ എഴുതിത്തള്ളല്‍ നടപ്പിലാക്കുക, കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വൈദ്യുതിയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കുക,’പിങ്ക് ബോള്‍ വേം’ ബാധമൂലം നഷ്ടത്തിലായ പരുത്തി കര്‍ഷകര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുക, കടുത്ത മഞ്ഞും കാലംതെറ്റി പെയ്ത മഴയും മൂലമുണ്ടായ കഷ്ടതകള്‍ക്ക് പരിഹാരമായി എക്കറിന് 40000 രൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കുക,വികസന പ്രവര്‍ത്തനങ്ങള്‍ക്കെന്നപേരില്‍ കോര്‍പ്പറേറ്റുകള്‍ കാര്‍ഷിക ഭൂമിയില്‍ കടന്നുകയറുന്നത് അവസാനിപ്പിക്കുക,വനഭൂമി കൈകാര്യം ചെയ്തിരുന്ന കര്‍ഷകര്‍ക്ക് വനത്തില്‍ നിന്നു തന്നെ സ്ഥലം അനുവദിക്കുക എന്നിങ്ങനെ അഞ്ച് ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവെച്ചത്. ഈ ആവശ്യങ്ങളെല്ലാം അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ കിസാന്‍ സഭ തീരുമാനിച്ചത്.

Advertisement