മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാതെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി കെട്ടിടം

42

ഇരിങ്ങാലക്കുട: മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാതെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി കെട്ടിടം. വിശാലമായ ആശുപത്രി കോമ്പൗണ്ടില്‍ വടക്കേ അറ്റത്താണ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള മോര്‍ച്ചറി കെട്ടിടം നിലനില്‍ക്കുന്നത്. ചെറിയ കെട്ടിടത്തില്‍ മ്യതദേഹം സൂക്ഷിക്കാനായി ആകെയുള്ളത് സന്നദ്ധ സംഘടന നല്‍കിയ ഒരു ഫ്രീസര്‍ മാത്രമാണ്. ഒന്നിലധികം പേരുടെ മ്യതദേഹങ്ങള്‍ സൂക്ഷിക്കേണ്ട സ്ഥിതിയുണ്ടായാല്‍ തീയാളുന്നത് അധിക്യതരുടെ നെഞ്ചിലാണ്. ഒന്നില്‍ കൂടുതല്‍ മൃതദേഹം വന്നാല്‍ ഒരെണ്ണം മാത്രമെ ഫ്രീസറില്‍ വെക്കാന്‍ ഇപ്പോള്‍ സാധിക്കുന്നൊള്ളു. രണ്ടാമത്തെ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യുന്ന മേശയില്‍ സൂക്ഷിക്കേണ്ട സ്ഥിതിയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റ് ആശുപത്രികള്‍ മ്യതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് അധിക്യതര്‍ ചൂണ്ടിക്കാട്ടുന്നു. മ്യതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിന് ആവശ്യമായ സൗകര്യവും ഈ കെട്ടിടത്തിലില്ല. ചെറിയ ഒരു മുറിയിലാണ് പോസ്റ്റുമാര്‍ട്ടം നടത്തുന്നത്. അഞ്ചു പേരുടേയെങ്കിലും മ്യതദേഹം സൂക്ഷിക്കാനുള്ള സൗകര്യമെങ്കിലും മോര്‍ച്ചറിയില്‍ ഉണ്ടാകണമെന്നാണ് ഡോക്ടര്‍മാരടക്കമുള്ള വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്. മോര്‍ച്ചറിയുടെ വികസനവുമായി ബന്ധപ്പെട്ട് പലവട്ടം പദ്ധതികള്‍ സമര്‍പ്പിച്ചിട്ടും യാതൊരു നടപടിയും ഇതുവരെ ആയിട്ടില്ല. മ്യതദേഹം ഇന്‍ക്വസ്റ്റ് നടത്തൂവാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥല പരിമിതി മൂലം ബുദ്ധിമുട്ടുകയാണ്. പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് ഫൊറന്‍സിക് സര്‍ജനെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്. സംശയാസ്പദമായ മരണങ്ങളില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് ഫൊറന്‍സിക് സര്‍ജനാണ് നിയമപരമായ അധികാരം. ഈ ഘട്ടങ്ങളില്‍ ത്യശ്ശൂരിലേക്ക് മ്യതദേഹം കൊണ്ടു പോകേണ്ടി വരുന്ന സാഹചര്യങ്ങളില്‍ പൊതുജനങ്ങളും, അധിക്യതരും തമ്മില്‍ തര്‍ക്കത്തിനിടയാക്കാറുണ്ട്. ജില്ലയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും ജില്ലാ ജനറല്‍ ആശുപത്രിയിലുമാണ് ഫൊറന്‍സിക് സര്‍ജ്ജന്‍ ഉള്ളത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി വരുന്നുണ്ടെങ്കിലും മോര്‍ച്ചറിയുടെ നവീകരണം അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

Advertisement