ക്രൈസ്റ്റില്‍ നിന്ന് വിരമിക്കുന്ന സെബാസ്റ്റ്യന്‍ മാഷിന് ആദരമായി വെബ്‌സൈറ്റ് ഒരുക്കി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

177

ഇരിങ്ങാലക്കുട:ക്രൈസ്റ്റ്‌ കോളേജില്‍ 29 കൊല്ലത്തെ സ്തുത്യര്‍ഹമായ അദ്ധ്യാപക ജീവിതത്തിന് വിരാമമിട്ടു കൊണ്ട് മലയാള വിഭാഗം അദ്ധ്യക്ഷനും കാലിക്കറ്റ്‌ സര്‍വ്വകലാശാല മുന്‍ സെനറ്റ് അംഗവുമായ ഡോ.സെബാസ്റ്റ്യന്‍ ജോസഫ് ക്രൈസ്റ്റ്‌ കോളേജിനോട് വിടപറയുന്നു .1991ല്‍ മങ്ങാടിക്കുന്നില്‍ എത്തിയ കാലം മുതൽ ഒപ്പം നിർത്തിയ അദ്ധ്യാപകന്റെ വേറിട്ട സംഭാവനകള്‍ ലോകത്തെ അറിയിക്കാന്‍ ഉതകുന്ന ഒരു വെബ്‌സൈറ്റിന്റെ പണിപ്പുരയിലാണ് അദ്ദേഹത്തിന്റെ ലോകമെമ്പാടുമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍.കോളേജിനകത്തും പുറത്തും സെബാസ്റ്റ്യന്‍ മാഷ്‌ വളര്‍ത്തിയെടുത്ത വിപുലമായ സൗഹൃദങ്ങള്‍ പലപ്പോഴും നിരവധി വിദ്യാര്‍ത്ഥികളുടെ അക്കാദമികവും തൊഴില്‍പരവുമായ വളര്‍ച്ചയ്ക്ക്‌ സഹായകമായിട്ടുണ്ടെന്ന് പൂര്‍വ്വവിദ്യാര്‍ത്ഥികളായ പ്രവീൺ എം.കുമാര്‍, ഷിബുജോസഫ് എന്നിവർ പറഞ്ഞു .അമേരിക്ക,ജപ്പാന്‍, ജര്‍മ്മനി, ദ.കൊറിയ, ഇന്തോനേഷ്യ, ഗള്‍ഫ്‌ രാജ്യങ്ങള്‍ തുടങ്ങിയവയിലും ഇന്ത്യയ്ക്കകത്തും പുറത്തും ജോലിചെയ്യുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേർന്നാണ് സെബാസ്റ്റ്യന്‍മാഷ്.കോം എന്ന വെബ്‌സൈറ്റ് ആരംഭിക്കുന്നത് .ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി വൈശാഖ് മുരളിയാണ് അഭിമുഖ വീഡിയോകൾ തയ്യാറാക്കുന്നത് . സഹപ്രവര്‍ത്തകര്‍, മുന്‍ പ്രിന്‍സിപ്പല്‍മാര്‍, മാനേജര്‍മാര്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവർക്ക് പുറമേ സാംസ്‌കാരികരംഗത്തും രാഷ്ട്രീയരംഗത്തും ഉള്ള സുഹൃത്തുക്കളുടെയും സ്മരണകള്‍ സമാഹരിച്ച് മാര്‍ച്ച് 31ന് അവതരിപ്പിക്കും.മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍ എന്നീ റാങ്കോടെവിജയിച്ച സെബാസ്റ്റ്യന്‍ ജോസഫ്‌ വയലാര്‍ ,പി.ഭാസ്‌കരന്‍, ഒ.എന്‍.വി.കുറുപ്പ് എന്നിവരുടെ ചലച്ചിത്രഗാനങ്ങളെക്കുറിച്ചുള്ള പഠനത്തിന് 2017ല്‍ കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി.ചലച്ചിത്രഗാനങ്ങളെ പ്രകടനകലയായി പരിഗണിക്കുന്ന മലയാളത്തിലെ ആദ്യ പ്രബന്ധമാണത്. അന്തര്‍ദ്ദേശീയ സെമിനാറുകളിലടക്കം പന്ത്രണ്ടോളം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ.സെബാസ്റ്റ്യന്റെ ബഹുമാനാര്‍ത്ഥം പ്രമുഖ ഗവേഷകരുടെ പ്രബന്ധങ്ങള്‍ ചേര്‍ത്ത് ഗവേഷണ ഗ്രന്ഥ സമാഹാരം പുറത്തിറക്കുമെന്ന് മലയാള വിഭാഗം അദ്ധ്യാപകന്‍ ഡോ.സി.വി.സുധീര്‍ അറിയിച്ചു. ഡോ.സെബാസ്റ്റ്യന്‍ ജോസഫ്‌ രചിച്ച രണ്ട് പുസ്തകങ്ങള്‍ ഉടന്‍ പുറത്തിറങ്ങും.മലയാളം ഉപഭാഷയായി മാത്രം പഠിപ്പിക്കുന്ന ക്രൈസ്റ്റില്‍ സെബാസ്റ്റ്യന്‍ മാഷിന്റെ ക്ലാസ്സുകള്‍ കേള്‍ക്കാന്‍ മറ്റുഭാഷകള്‍ പഠിക്കുന്ന താനുള്‍പ്പടെയുള്ളവിദ്യാര്‍ത്ഥികള്‍ എത്തുന്നത് പതിവായിരുന്നു എന്ന് എന്‍.സി.ഇ.ആര്‍.ടി. അസ്സിസ്റ്റന്റ് പ്രൊഫസ്സറും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ബി.മധു അനുസ്മരിക്കുന്നു .നിരവധി പേരെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ തുണച്ചത്പാഠ്യേതര വിഷയങ്ങള്‍ കോര്‍ത്തിണക്കിയ സെബാസ്റ്റ്യന്‍ മാഷിന്റെ മലയാളം ക്ലാസ്സുകളാണെന്ന് ഡല്‍ഹിയില്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ ഡപ്യൂട്ടി ഡയറക്ടറായ സയ്യിദ്‌ റബ്ബിഹാഷ്മി അനുസ്മരിക്കുന്നു . കാലത്തിനുമുമ്പേ പിറന്ന നിരവധി നൂതന സംരംഭങ്ങള്‍ക്ക് ക്രൈസ്റ്റില്‍ തുടക്കമിട്ടു എന്ന പ്രത്യേകതയും സെബാസ്റ്റ്യന്‍ മാഷിന് സ്വന്തം.1996 ല്‍ കേരളത്തില്‍ ആദ്യമായി പ്ലാസ്റ്റിക് ഫ്രീ കാമ്പസ്സ് എന്ന സങ്കല്പം ക്രൈസ്റ്റില്‍ നടപ്പിലാക്കി.2003-05 കാലത്ത്‌വെറും നൂറ്‌ രൂപ നിരക്കില്‍ ക്രൈസ്റ്റിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍നെറ്റ്‌ സാക്ഷരത നല്‍കുന്ന ഐ.ടി.വിജ്ഞാന്‍ കോഴ്‌സ്‌ രൂപകല്പന ചെയ്തു.കുട്ടികള്‍ക്ക് ഇന്റർനെറ്റ് കൂപ്പൺ അനുവദിച്ച് ഡിജിറ്റൽ വിഭജനത്തിനും ബദല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും കോളേജ് യൂണിയന്‍ മാതൃകയായി.2013ല്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നടപ്പിലാക്കിയ സെമസ്റ്റര്‍ സമ്പ്രദായത്തിലെ പോരായ്മകള്‍ ഇല്ലാതാക്കാന്‍ ഹയര്‍ എജ്യുക്കേഷന്‍ കൗൺസിലിന് പഠനറിപ്പോര്‍ട്ട് നല്‍കി.പൊരിഞ്ഞ രാഷ്ട്രീയ മല്‍സരം പതിവുള്ള പ്രൈവറ്റ് കോളേജദ്ധ്യാപകമണ്ഡലത്തില്‍ നിന്ന് തനിച്ച്പാനല്‍ ഇല്ലാതെ മല്‍സരിച്ച്കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ സെനറ്റംഗമായതും കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്. വിരമിക്കുതിനുമുമ്പ് ക്രൈസ്റ്റ്‌ കോളേജ് കാമ്പസ്സില്‍ സൗജന്യ വയര്‍ലെസ്സ്ഇന്റര്‍നെറ്റ്‌ ലഭ്യമാക്കാനുള്ള ബൃഹദ്പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നു . ഇന്ത്യയില്‍ ആദ്യമായി മറുനാടന്‍ മലയാളികള്‍ക്കു വേണ്ടി മലയാളം സര്‍ട്ടിഫിക്കേറ്റ്‌ കോഴ്‌സ്ആരംഭിച്ച്1987 മുതല്‍ കോയമ്പത്തൂരില്‍ നടപ്പിലാക്കിയതിന് മലയാളി സമാജം ഏര്‍പ്പെടുത്തിയ എഴുത്താണി അവാര്‍ഡ് നേടിയിട്ടുണ്ട്.കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ സര്‍വ്വകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും അമ്പതോളം പ്രമുഖ അദ്ധ്യാപകരുടെയും ഗവേഷകരുടെയും ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചുകൊണ്ടാണ് ക്രൈസ്റ്റ്‌ കോളേജ്അദ്ദേഹത്തിന് ആദരമൊരുക്കിയത്. മലയാളം ,കാലിക്കറ്റ്‌ സര്‍വ്വകലാശാലകളുടെ വൈസ്ചാന്‍സിലര്‍ ഡോ.അനില്‍ വള്ളത്തോള്‍ അദ്ദേഹത്തിന് പൊന്നാട നല്‍കുകയും യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.കോളേജിന് പുറത്ത് രാഷ്ട്രീയത്തില്‍ സജീവമായിരുന്നിട്ടും ക്രൈസ്റ്റിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സര്‍വ്വ സമ്മതനായിരുന്നു സെബാസ്റ്റ്യന്‍ മാഷ്.എന്‍.എസ്.എസ്സ് പ്രോഗ്രാം ഓഫീസര്‍ആയിരുന്നു .കോളേജിന്റെ സുവര്‍ണ്ണ ജൂബിലിയാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.കോളേജദ്ധ്യാപകര്‍ക്കിടയിലെ മാധ്യമപ്രവര്‍ത്തകന്‍ ആയി അറിയപ്പെട്ടിരുന്ന അദ്ദേഹം ക്രൈസ്റ്റ്‌കോളേജിന്റെ പി.ആര്‍.ഒ.സ്ഥാനവുംവഹിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും നിലപാടുകള്‍ കോളേജ് കൗൺസിലിലും മാനേജുമെന്റിനു മുിലും ശക്തമായി അവതരിപ്പിച്ച്അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞതിലൂടെ കൈവന്ന പൊതു സ്വീകാര്യതയുടെ നിറവിലാണ്‌ സെബാസ്റ്റ്യന്‍ മാഷ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്നത്.

Advertisement