ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയെന്ന പരാതിയിൽ അന്വേഷണം നടത്തി വന്നിരുന്ന ഇരിങ്ങാലക്കുട പോലീസിന് കേസിൽ നിർണായക വഴിത്തിരിവ്. മോഷണം പോയതായി കരുതിയ മുഴുവൻ സ്വർണാഭരണങ്ങളും വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയതായി പരാതിക്കാർ പോലീസിനെ അറിയിച്ചു.
മെയ് 27-ന് ലഭിച്ച പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിപുലമായ അന്വേഷണം ആരംഭിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ, ശാസ്ത്രീയ പരിശോധനകൾ, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെയായിരുന്നു അന്വേഷണം. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്വർണാഭരണങ്ങൾ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു




