ഇരിഞ്ഞാലക്കുട: തൃശൂർ ജില്ലയിലെ അവിട്ടത്തൂർ സ്വദേശിയായ യുവ ഗവേഷകൻ ആദർശ് വരിക്കാശേരി ജഗദീഷ് ചന്ദ്രൻ അന്താരാഷ്ട്ര അക്കാദമിക് രംഗത്ത് ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. കോഴിക്കോട് എൻ.ഐ.ടി യിൽ നിന്ന് മെറ്റീരിയൽസ് സയൻസിൽ ബി.ടെക് പൂർത്തിയാക്കിയ ആദർശിന് ലോകപ്രശസ്തമായ ഓക്‌സ്‌ഫഡ് സർവകലാശാലയിൽ നേരിട്ടുള്ള ഡിഫിൽ (PhD) പ്രവേശന ഓഫർ ലഭിച്ചു.
പ്രശസ്ത സർഫസ് സയന്റിസ്റ്റ് പ്രൊഫ. മാർട്ടിൻ കാസ്റ്റലിന്റെ നേതൃത്വത്തിൽ ടു-ഡൈമൻഷണൽ മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്കുകളിലെ ഗവേഷണത്തിനായാണ് അവസരം ലഭിച്ചിരിക്കുന്നത്. ഇതോടൊപ്പം യൂറോപ്യൻ കമ്മിഷൻ ഫണ്ട് ചെയ്യുന്ന FAMEais, EMINENT, EMM Nano എന്നീ മൂന്ന് പൂർണ ഫണ്ടഡ് ഇറാസ്‌മസ് മുണ്ടസ് ജോയിന്റ് മാസ്റ്റർ ഫെലോഷിപ്പുകളും ഒരേസമയം സ്വന്തമാക്കിയാണ് ആദർശ് അപൂർവ നേട്ടം കൈവരിച്ചത്.
ഒരേ സമയം മൂന്ന് ഇറാസ്‌മസ് മുണ്ടസ് ഫെലോഷിപ്പുകൾ നേടുന്നത് അത്യപൂർവ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ട്യൂഷൻ ഫീസ് ഉൾപ്പെടെ ഏകദേശം 57 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും ഈ ഫെലോഷിപ്പുകൾ വഴി ലഭിക്കും.
ഹോങ്കോങ് സിറ്റി സർവകലാശാലയുടെ SEE-CITY UHK സമ്മർ ഫെലോഷിപ്പിനായി ലോകമെമ്പാടുമുള്ള എട്ട് വിദ്യാർഥികളിൽ ഒരാളായും ആദർശ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച പ്രകടനത്തെ തുടർന്ന് നാലുവർഷത്തെ പിഎച്ച്ഡി ഓഫറും സർവകലാശാല നൽകിയിട്ടുണ്ട്.
ബി.ടെക് പഠനകാലത്ത് ഐ.ഐ.ടി ബോംബെ, ഐ.ഐ.ടി ഹൈദരാബാദ് എന്നിവിടങ്ങളിൽ ഗവേഷണ പ്രവർത്തനങ്ങളിലും പങ്കെടുത്ത ആദർശ് ഇപ്പോൾ എൻ.ഐ.ടി കാലിക്കറ്റിലെ Laboratory of Applied Microscopy and Spectroscopy (LAMS) ൽ റിസർച്ച് അസോസിയേറ്റായി പ്രവർത്തിക്കുകയാണ്.
പഠന മികവിനൊപ്പം വിദ്യാർത്ഥി നേതൃത്വത്തിലും സജീവമായിരുന്ന ആദർശ് എൻ.എസ്.എസ്, സ്റ്റുഡന്റ് അഫയേഴ്സ് കൗൺസിൽ, തത്വ 23 ടെക്നോ-മാനേജ്മെന്റ് ഫെസ്റ്റിവൽ എന്നിവയിലും ശ്രദ്ധേയ പങ്കുവഹിച്ചു.
ജഗദീഷ് ചന്ദ്രൻ വരിക്കാശേരിയുടെയും അരുന്ധതി മുട്ട്ലക്കൂടത്ത് ബാലകൃഷ്ണന്റെയും മകനായ ആദർശിന്റെ നേട്ടത്തിൽ അഭിമാനത്തോടെ നാട്ടുകാരും വിദ്യാഭ്യാസ രംഗവും.




