Home NEWS സാമ്പത്തിക പ്രതിസന്ധിമൂലം എം.എല്‍.എ.മാര്‍ ഗവ. സ്‌കൂളുകള്‍ക്ക് അനുവദിച്ച ബസ്സുകള്‍ നിരത്തിലിറക്കാനാകാതെ അധികൃതര്‍

സാമ്പത്തിക പ്രതിസന്ധിമൂലം എം.എല്‍.എ.മാര്‍ ഗവ. സ്‌കൂളുകള്‍ക്ക് അനുവദിച്ച ബസ്സുകള്‍ നിരത്തിലിറക്കാനാകാതെ അധികൃതര്‍

ഇരിങ്ങാലക്കുട: സാമ്പത്തിക പ്രതിസന്ധിമൂലം എം.എല്‍.എ.മാര്‍ ഗവ. സ്‌കൂളുകള്‍ക്ക് അനുവദിച്ച ബസ്സുകള്‍ നിരത്തിലിറക്കാനാകാതെ അധികൃതര്‍ ബുദ്ധിമുട്ടുന്നു. കോവിഡ് മൂലമുണ്ടായ കഴിഞ്ഞ രണ്ടു വര്‍ഷത്തെ അടച്ചിടലാണ് സ്‌കൂളുകളെ പ്രതിസന്ധിയിലാക്കിയത്. പുതിയ അധ്യയനവര്‍ഷം ആരംഭിച്ചെങ്കിലും ഇന്‍ഷുറന്‍സ്, ടാക്സ്, വണ്ടികളുടെ അറ്റകുറ്റപണി എന്നിവ നടത്തി പെയിന്റിങ്ങ് കഴിച്ച് ബസ്സ് പുറത്തിറക്കാന്‍ വലിയ സാമ്പത്തിക ബാധ്യതയാണ് സ്‌കൂള്‍ അധികൃതര്‍ക്ക് വരുന്നത്. ഇന്‍ഷ്യൂറന്‍സ്, ടാക്സ് എന്നിവയ്ക്കായി 1.30 ലക്ഷം രൂപയും മറ്റ് അറ്റകുറ്റപണികള്‍ക്ക് വേറേയും തുക കണ്ടെത്തേണ്ട അവസ്ഥയാണ്.ബസ് ഓടിക്കുന്ന ഡ്രൈവര്‍ക്ക് മാസം 10,000 രൂപയും ആയക്ക് മൂവായിരം രൂപയുമാണ് സ്‌കൂള്‍ അധികൃതര്‍ ചിലവഴിക്കേണ്ടത്. ഇതിനുപുറമെ മൂന്ന് ദിവസം കൂടുമ്പോള്‍ അയ്യായിരം രൂപയ്ക്ക് ഡീസല്‍ അടിക്കേണ്ട അവസ്ഥയാണ്. അടിക്കടി വര്‍ദ്ധിച്ചുവരുന്ന ഡീസല്‍ വിലയും യത്രഭാഗങ്ങളുടെ വിലയുമെല്ലാം കൂടുതല്‍ ബാധ്യതയാണ് സ്‌കൂളുകള്‍ക്ക് നല്‍കുന്നത്. നിലവില്‍ 20 സീറ്റുള്ള ബസ്സുകള്‍ക്ക് മൂന്ന് മാസം കൂടുമ്പോള്‍ 500 രൂപയും 20 സീറ്റില്‍ അധികമുള്ള ബസ്സുകള്‍ക്ക് ആയിരം രൂപയുമാണ് ടാക്സ് ഇനത്തില്‍ അടയ്ക്കേണ്ടത്. ഗവ. സ്‌കൂളുകളില്‍ പി.ടി.എ.യും അധ്യാപകരും നാട്ടുകാരും ചേര്‍ന്നാണ് ബസ്സിന്റെ കാര്യങ്ങള്‍ നോക്കുന്നത്. പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്നതിനാല്‍ വിദ്യാര്‍ഥികളില്‍ നിന്നും ബസ് ഫീസ് നിര്‍ബന്ധിച്ച് വാങ്ങാറില്ലെന്ന് അധ്യാപകര്‍ പറഞ്ഞു.അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ.യായിരുന്ന സമയത്ത് ആറ് സ്‌കൂളുകളിലേക്കായി അനുവദിച്ച ഏഴുബസ്സുകളില്‍ മാടായിക്കോണം ചാത്തന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഗവ. യു.പി. സ്‌കൂള്‍, നടവരമ്പ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒരു ബസ്സ് എന്നിവയാണ് പുറത്തിറക്കാനാകാതെ കിടക്കുന്നത്. പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള ബസ്സുകളാണ് ഇവയെല്ലാം. കാട്ടൂര്‍ ഗവ. സ്‌കൂളിലേയും ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂളിനും ലഭിച്ച ബസ്സുകളുടെ കാലാവധി കഴിഞ്ഞതിനാല്‍ പൊളിച്ചുവിക്കാന്‍ സര്‍ക്കാറിലേക്ക് അനുമതി കാത്തിരിക്കുകയാണ്.ആനന്ദപുരം ഗവ. യു.പി. സ്‌കൂള്‍, കടുപ്പശ്ശേരി യു.പി. സ്‌കൂള്‍, നടവരമ്പ് സ്‌കൂളിലെ ഒരു ബസ്സ് എന്നിവയാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. നടവരമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബസ്സ് വര്‍ഷങ്ങളായി ഓടാതെ കയറ്റിയിട്ടിരിക്കുകയാണ്. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ ബസ്സിനെ ആശ്രയിക്കാതായതോടെ സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഓടിക്കാന്‍ കഴിയാതെ കയറ്റിയിടുകയായിരുന്നു. കടുപ്പശ്ശേരി സ്‌കൂളിലും പുത്തന്‍ചിറ സ്‌കൂളിലും ബിരിയാണി ചലഞ്ചിലൂടെയും മറ്റും പണം കണ്ടെത്തിയാണ് ബസ്സ് അറ്റകുറ്റപ്പണി നടത്തി ഈ വര്‍ഷം പുറത്തിറക്കിയത്.

Exit mobile version