Home NEWS രാജഭരണക്കാലത്തെ ഓർമകളുമായി അവിട്ടത്തൂർ കൊട്ടാരമഠത്തിൽ ഉത്രാടകിഴി എത്തി

രാജഭരണക്കാലത്തെ ഓർമകളുമായി അവിട്ടത്തൂർ കൊട്ടാരമഠത്തിൽ ഉത്രാടകിഴി എത്തി

അവിട്ടത്തൂര്‍: പഴയ രാജഭരണം ഇല്ലാതായെങ്കിലും രാജവാഴ്ചയുടെ ഓര്‍മ്മകളുണര്‍ത്തി ലീലതമ്പായിക്ക് ഇക്കുറിയും ഉത്രാടക്കാഴ്ചയെത്തി.രാജഭരണത്തിന്റെ അധികാരങ്ങളും അവകാശങ്ങളും ജനാധിപത്യസമ്പ്രദായമായതോടെ ഇല്ലാതായപ്പോള്‍ ഈ രാജ്യകുടുംബത്തിന് കിട്ടിയ അവകാശമാണ് ഉത്രാടക്കാഴ്ച. അവിട്ടത്തൂര്‍ കൊട്ടാരത്തുമഠത്തില്‍ രാമവര്‍മ്മ തിരുമുല്‍പ്പാടിന്റെ ഭാര്യയാണ് ലീലതമ്പായി. ചാഴൂര്‍, എളംകുന്നപ്പുഴ നടക്കല്‍, വെള്ളാരമ്പിള്ളി വടക്കേത് എന്നീ മൂന്ന് കോവിലകങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ഒരു എന്‍ഡോവ്‌മെന്റാണ് ഈ തുക. രാജഭരണം പോയാലും ഇവര്‍ക്കൊന്നും ഉണ്ണാനും ഉടുക്കാനും മുട്ടുവരരുതെന്ന് കരുതിയാണ് രാജാവ് ഈ തുക ഏര്‍പ്പെടുത്തിയത്. അതിന്റെ പലിശ എല്ലാ ഓണക്കാലത്തും അവകാശികള്‍ക്ക് നല്‍കണമെന്നാണ് ഉത്തരവ്. ഭരണം കൈമാറുമ്പോള്‍ പഴയ ആചാരങ്ങള്‍ തുടരണമെന്ന് സര്‍ക്കാറിനോട് രാജാവ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇന്നും മുറതെറ്റാതെ ഉത്രാടക്കാഴ്ചയെത്തുന്നത്. റവന്യു വകുപ്പ് അധികൃതർ ഓണത്തിന് മുന്നോടിയായി മുടങ്ങാതെ സർക്കാർ എല്ലാ വർഷവും വീട്ടിൽ എത്തി ഉത്രാട കിഴി സംഖ്യ നൽകി വരുന്നു. സർക്കാരിൽ നിന്ന് ഇപ്പോഴും മുടങ്ങാതെ ലഭിക്കുന്ന അംഗീകാരത്തെ ഏറെ സന്തോഷത്തോടെയാണ് ഇവർ കാണുന്നത്. അവിട്ടത്തൂർ കൊട്ടാരമഠത്തിൽ പരേതനായ രാമവർമ തിരുമുൽപ്പാടിന്റെ ഭാര്യയാണ് ലീല തമ്പായി.മുകുന്ദപുരം ഭൂരേഖ തഹസിൽദാർ ശാന്തകുമാരി കെ ലീല തമ്പായിക്ക് ഉത്രാടക്കിഴി നൽകി . തഹസിൽദാർ എ.ജെ. മധുസൂദനന്‍ ,കടുപ്പശ്ശേരി വില്ലജ് ഓഫീസർ, മുൻ കടുപ്പശ്ശേരി വില്ലജ് ഓഫീസർ മനോജ്‌, മുരളി എന്നിവർ സന്നിഹിതരായിരുന്നു . കൊച്ചി രാജ്യകുടുംബത്തില്‍പ്പെട്ട ത്യപ്പുണിത്തറ കോവിലകത്തെ കണ്ണിയാണ് ലീല തമ്പായിയുടെ അമ്മ. ഇരുപതുവര്‍ഷത്തിലേറെയായി ലീലതമ്പായി പണം കൈപ്പറ്റിവരുന്നു. 80 കഴിഞ്ഞ ലീലതമ്പായി അവിട്ടത്തൂരില്‍ മകന്‍ രാജേന്ദ്രനോടൊപ്പമാണ് താമസം.

Exit mobile version