ചാലക്കുടി : വളർത്തുമൃഗ പരിപാലനത്തിൻ്റെയും മത്സ്യകൃഷിയുടെയും മറവിൽ യുവാക്കൾക്കും മറ്റും കഞ്ചാവ് വിൽപന നടത്തി വന്നിരുന്ന രണ്ടുപേരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ പി എസ് നു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി പി.സി ബിജു കുമാറിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. തൃശൂർ ചിയ്യാരം സ്വദേശി മലയാംകുടി വീട്ടിൽ “കാക്കപ്പൻ ശംഭു” എന്നറിയപ്പെടുന്ന ഷാമിൽ (34 വയസ്) പരിയാരം കാഞ്ഞിരപ്പിള്ളി സ്വദേശി തെക്കൻ വീട്ടിൽ കുരുവിള (34 വയസ്) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. .
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഏതാനും നാളുകളായി കാഞ്ഞിരപ്പിള്ളിയിലെ കുരുവിളയുടെ ഉടമസ്ഥതയിലുള്ള ഫാമും പരിസരവും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു. പുലർകാലങ്ങളിൽ ഇവിടേക്ക് വാഹനങ്ങൾ വരുന്നതും പോകുന്നതും കണ്ടെത്തിയ അന്വേഷണ സംഘം പന്ത്രണ്ടേക്കറോളം വരുന്ന ഫാമിൽ വേഷപ്രച്ഛന്നരായി എത്തിയാണ് ഇരുവരേയും പിടികൂടിയത്. ഇവരിൽ നിന്നും മീൻ തീറ്റ എന്ന വ്യാജേന സൂക്ഷിച്ച മുന്നൂറിലേറെ ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് വിറ്റു കിട്ടിയ ആയിരത്തി അഞ്ഞൂറ് രൂപയും പിടിച്ചെടുത്തു.
ഷെമിൽ ചാലക്കുടി പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് വിൽപനക്കായി കൈവശം സൂക്ഷിച്ചതിനുള്ള കേസിലെയും, നെടുപുഴ പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലെയും പ്രതിയാണ്.
കുരുവിള ചാലക്കുടി പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ചതിനുള്ള ഒരു കേസിലും, മദ്യലഹരിയിൽ മറ്റൊരാളുടെ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലെയും പ്രതിയാണ്.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് ടീമംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, പി. എം മൂസ, വി.യു സിൽജോ, റെജി എ.യു , ബിനു എം.ജെ, ഷിജോ തോമസ്, സുർജിത് സാഗർ ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിജുമോൻ.ഇ.ആർ, സി പി ഒ മാരായ സലീഷ് മോൻ, മിഥുൻ, സജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.




