Home NEWS നിപ്മറിനെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു; ഭിന്നശേഷി പുനരധിവാസ രംഗത്ത് നിപ്മറിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമെന്ന് മുഖ്യമന്ത്രി

നിപ്മറിനെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു; ഭിന്നശേഷി പുനരധിവാസ രംഗത്ത് നിപ്മറിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമെന്ന് മുഖ്യമന്ത്രി

ഇരിങ്ങാലക്കുട : ഭിന്നശേഷി പുനരധിവാസ രംഗത്ത് നിപ്മര്‍ നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കല്ലേറ്റുംകരയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനെ (നിപ്മര്‍) മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിപ്മറിലെ വെര്‍ച്വല്‍ റിയാലിറ്റി യൂണിറ്റ് ഇന്ത്യയിലെ തന്നെ ആദ്യത്തേതാണ്. ഇതിന് പുറമേ ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്ററും വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റും നിപ്മറിനെ വേറിട്ടതാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ പുതുതായി ആരംഭിച്ചിരിക്കുന്ന അക്കാദമിക് പ്രോഗ്രാം ഈ രംഗത്തെ വിദഗ്ധരുടെ അപര്യാപ്തത പരിഹരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിപ്മര്‍ സ്ഥാപിക്കാന്‍ സ്ഥലവും കെട്ടിടവും ദാനം ചെയ്ത എന്‍.കെ. ജോര്‍ജ് എന്ന മനുഷ്യസ്‌നേഹിയെ മുഖ്യമന്ത്രി പ്രശംസിച്ചു.ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി അനുയാത്ര എന്ന പദ്ധതിക്ക് കീഴില്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ഏര്‍ളി ഇന്റര്‍വെഷന്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിപ്മര്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ നമ്മുടെ നാട്ടിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനങ്ങളുണ്ടാകുമെന്നതിന് തെളിവാണ് നിപ്മറെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. മാതാപിതാക്കളുടെ കാലശേഷം ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു. ഇതിനായി വിവിധ എന്‍ജിഒ-കളുമായി സഹകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.നിപ്മറില്‍ പുതിയതായി പണികഴിപ്പിച്ച അത്യാധുനിക സൗകര്യങ്ങളുള്ള സ്പൈനല്‍ ഇന്‍ജുറി റീഹാബിലിറ്റേഷന്‍ യൂണിറ്റ്, അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്റര്‍, ആര്‍ട്ട് എബിലിറ്റി സെന്റര്‍, ഇയര്‍മോള്‍ഡ് ലാബ്, കോള്‍ ആന്‍ഡ് കണക്ട്- ഇന്‍ഫര്‍മേഷന്‍ ഗേറ്റ്‌വേ ഫോര്‍ ഡിഫറന്റ്ലി ഏബിള്‍ഡ് എന്നിവയുടെ ഉദ്ഘാടനം ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.അക്കാദമിക് പ്രോഗ്രാമുകളുടെ ഉദ്ഘാടനവും ഒക്യുപേഷണല്‍ തെറാപ്പി കോളേജിന്റെ തറക്കല്ലിടലും ഇരിങ്ങാലക്കുട എംഎല്‍എ പ്രൊഫ. കെ.യു. അരുണനും വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്ററും നിര്‍വഹിച്ചു.ഒക്യുപേഷണല്‍ തെറാപ്പി കോഴ്സിന് ക്ലിനിക്കല്‍ പരിശീലനം നല്‍കുന്നത് സംബന്ധിച്ച ധാരണപത്രം ചടങ്ങില്‍ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റല്‍ പ്രസിഡന്റ് എം.പി. ജാക്സണ്‍ കൈമാറി. ഭിന്നശേഷി സഹായ ഉപകരണ നിര്‍മാണ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു.
ചടങ്ങില്‍ നിപ്മര്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍ സ്വാഗതവും ജോയിന്റ് ഡയറക്ടര്‍ സി. ചന്ദ്രബാബു നന്ദിയും പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐഎഎസ്, തൃശൂര്‍ ജില്ലാ കളക്ടര്‍ എ. ഷാനവാസ് ഐഎഎസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ, ഡിഎംഒ ഡോ. റീന കെ.ജെ തുടങ്ങി മറ്റ് ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. നേരത്തെ മന്ത്രി നിപ്മറിന് സ്ഥലവും കെട്ടിടവും ദാനം ചെയ്ത എന്‍.കെ. ജോര്‍ജിനെ അദ്ദേഹത്തിന്റെ വസതിയില്‍ മന്ത്രി സന്ദര്‍ശിച്ചു.എന്‍.കെ. മാത്യു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയിരുന്ന ത്രേസ്യാമ്മ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തതിന് ശേഷം അഭൂതപൂര്‍വമായ വികസനമാണ് സ്ഥാപനത്തില്‍ ഉണ്ടായിരിക്കുന്നത്.
പുനരധിവാസ ചികിത്സ മേഖലയില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയും വൈദഗ്ധ്യവുമുള്ള സ്ഥാപനമാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള നിപ്മര്‍. തുടങ്ങിയ ആധുനിക സൗകര്യങ്ങളും പുതിയ തെറാപ്പി സംവിധാനങ്ങളും ഏര്‍പ്പെടുത്തികൊണ്ടാണ് ഭിന്നശേഷി പുനരധിവാസ മേഖലയിലെ മികവിന്റെ കേന്ദ്രമായി സ്ഥാപനം വളര്‍ന്നത്.

Exit mobile version