Home NEWS മതിലകം റോഡില്‍ തകര്‍ന്നുകിടന്നിരുന്ന കല്‍പറമ്പ് കോളനി റോഡ് മുതല്‍ വളവനങ്ങാടി വരെയുള്ള ഭാഗത്തെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിച്ചു

മതിലകം റോഡില്‍ തകര്‍ന്നുകിടന്നിരുന്ന കല്‍പറമ്പ് കോളനി റോഡ് മുതല്‍ വളവനങ്ങാടി വരെയുള്ള ഭാഗത്തെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിച്ചു

അരിപ്പാലം: വെള്ളാങ്ങല്ലൂര്‍- മതിലകം റോഡില്‍ തകര്‍ന്നുകിടന്നിരുന്ന കല്‍പറമ്പ് കോളനി റോഡ് മുതല്‍ വളവനങ്ങാടി വരെയുള്ള ഭാഗത്തെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ തകര്‍ന്നുകിടക്കുന്ന റോഡില്‍ മെറ്റലിട്ട് ഉയര്‍ത്തി നിരപ്പാക്കുന്ന പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. പൂമംഗലം പഞ്ചായത്ത് സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ കുഴിയെടുത്ത് തകര്‍ന്നുപോയ ഭാഗത്താണ് ആദ്യഘട്ടത്തില്‍ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടക്കുന്നത്. ആലുവ എന്‍.എച്ച്. ഡിവിഷന്റെ കീഴില്‍ മലയും കടലും ബന്ധിപ്പിക്കുന്ന ചാലക്കുടി- മതിലകം ആറാട്ടുകടവ് ഹൈവേയില്‍ ഉള്‍പ്പെടുത്തിയാണ് വെള്ളാങ്ങല്ലൂര്‍ മുതല്‍ മതിലകം ആറാട്ടുകടവുവരെ വീതി കൂട്ടി മെക്കാഡം ടാറിങ്ങ് നടത്തുന്നത്. ഇതില്‍ ചാലക്കുടി മുതല്‍ വെള്ളാങ്ങല്ലൂര്‍ വരെ റോഡില്‍ മെക്കാഡം ടാറിങ്ങ് പൂര്‍ത്തിയായി കഴിഞ്ഞു. വെള്ളാങ്ങല്ലൂര്‍ മുതല്‍ മതിലകം ആറാട്ടുകടവ് വരെ 6.4 കിലോമീറ്റര്‍ റോഡാണ് അഞ്ചര മുതല്‍ ആറുമീറ്റര്‍ വരെ വീതിയില്‍ മെക്കാഡം ടാറിങ്ങ് നടത്തുന്നത്. ഇതിനായി 16 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് തകര്‍ന്ന് കിടക്കുന്ന കല്‍പറമ്പ് മുതല്‍ വളവനങ്ങാടി വരെയുള്ള രണ്ടര കിലോമീറ്ററോളം വരുന്ന റോഡ് വീതി കൂട്ടി ടാറിങ്ങ് നടത്തുന്നത്. ബാക്കിയുള്ള സ്ഥലത്ത് ആവശ്യമുള്ള ഭാഗങ്ങളില്‍ വീതികൂട്ടല്‍, റോഡിലെ കുഴികളടയ്ക്കല്‍ എന്നിവ നടത്തും. അതിനുശേഷം മാത്രമെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയൊള്ളു. റോഡ് നിര്‍മ്മാണത്തിനായി നരത്തെ ടെണ്ടര്‍ ക്ഷണിച്ചിരുന്നെങ്കിലും ഏറ്റെടുക്കാന്‍ ആളില്ലാതിരുന്നതിനാല്‍ റീ ടെണ്ടര്‍ നടത്തിയാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, കയ്പമംഗലം എന്നിങ്ങനെ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട ഈ റോഡ് വെള്ളാങ്ങല്ലൂര്‍, പൂമംഗലം, പടിയൂര്‍, മതിലകം എന്നിങ്ങനെ നാല് ഗ്രാമപഞ്ചായത്തുകളിലൂടേയും കടന്നുപോകുന്നുണ്ട്. ടാറിങ്ങിന് മുന്നോടിയായി ലവലിങ്ങ് പരിശോധന നേരത്തെ പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചത്.2019 മാര്‍ച്ചിലാണ് പൂമംഗലം പഞ്ചായത്ത് സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്കായി വളവനങ്ങാടി മുതല്‍ കല്‍പറമ്പ് കോളനിയിലുള്ള വാട്ടര്‍ ടാങ്ക് വരെ മൂന്ന് കിലോമീറ്ററോളം റോഡാണ് ജെ.സി.ബി. ഉപയോഗിച്ച് കുഴിയെടുത്ത് പൈപ്പിട്ട് മൂടിയത്. എന്നാല്‍ കഴിഞ്ഞ കാലവര്‍ഷത്തില്‍ റോഡ് പൊളിച്ചിട്ട ഭാഗത്ത് മണ്ണ് താഴേയ്ക്കിരുന്ന് പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നു. പൈപ്പിട്ട കുഴികളില്‍ നിരവധി ബസ്സുകളും ലോറികളും കുടുങ്ങിയതോടെ നാട്ടുകാര്‍ റോഡില്‍ വാഴകള്‍ വെക്കുകയും കൊടി നാട്ടുകയും ചെയ്തിരുന്നു. തുടര്‍ന്ന് റോഡില്‍ ഒരടിയോളം താഴ്ചയില്‍ മണ്ണ് നീക്കി കരിങ്കല്‍പ്പെടിയും വലിയ മെറ്റലും ഇട്ട് അടച്ചു. എന്നാല്‍ ഈ വര്‍ഷം മഴക്കാലം തുടങ്ങിയിട്ടും റോഡ് ടാറിങ്ങ് വൈകുന്നത് പ്രദേശവാസികളില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ വന്നതാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ വൈകാന്‍ കാരണമെന്ന് പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്‍. വിനോദ് പറഞ്ഞു. പഞ്ചായത്തിനൊപ്പം മൂന്ന് നിയോജകമണ്ഡലം എം.എല്‍.എ.മാര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തികള്‍ ആരംഭിച്ചതെന്നും ഒരാഴ്ചയോളം മഴമാറി നിന്നാല്‍ കല്‍പറമ്പ് കോളനി റോഡുമുതല്‍ വളവനങ്ങാടി വരെയുള്ള ഭാഗം റോഡ് ടാറിങ്ങ് നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിനോദ് വ്യക്തമാക്കി.

Exit mobile version