Home NEWS നഗരസഭയിലെ തെരുവു വിളക്കുകളുടെ അറ്റകുറ്റപണി ഉത്തരവാദിത്വത്തെ ചൊല്ലി എല്‍. ഡി. എഫ്-യു. ഡി. എഫ്. കൗണ്‍സിലര്‍മാര്‍...

നഗരസഭയിലെ തെരുവു വിളക്കുകളുടെ അറ്റകുറ്റപണി ഉത്തരവാദിത്വത്തെ ചൊല്ലി എല്‍. ഡി. എഫ്-യു. ഡി. എഫ്. കൗണ്‍സിലര്‍മാര്‍ തമ്മില്‍ തര്‍ക്കം

നഗരസഭയിലെ തെരുവു വിളക്കുകളുടെ അറ്റകുറ്റപണി ഉത്തരവാദിത്വത്തെ ചൊല്ലി എല്‍. ഡി. എഫ്-യു. ഡി. എഫ്. കൗണ്‍സിലര്‍മാര്‍ തമ്മില്‍ തര്‍ക്കം, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണാണ് ഉത്തരവാദിത്വമെന്ന് എല്‍. ഡി. എഫ്, ഉത്തരവാദിത്വം എല്‍. ഡി. എഫ്. നേത്യത്വം നല്‍കുന്ന പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റിക്കെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു. ചൊവ്വാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തില്‍ എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാറാണ് വിഷയം ഉന്നയിച്ചത്. നഗരസഭയിലെ ഭൂരിഭാഗം തെരുവുവിളക്കുകളും അണഞ്ഞു കിടക്കുകയാണന്നും വലിയ പരാതിയാണ് വാര്‍ഡുകളില്‍ നിന്നും ഉയരുന്നത്. പുതിയ കരാര്‍ എടുത്തിട്ടുള്ളവര്‍ അടിയന്തിരമായി അറ്റകുറ്റപണി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പി. വി. ശിവകുമാര്‍ ആവശ്യപ്പെട്ടു. മഴക്കാല പൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാനയില്‍ നിന്നെടുത്ത മണ്ണ് റോഡരികില്‍ നിന്നും മാറ്റാത്തതിനെയും പി. വി. ശിവകുമാര്‍ വിമര്‍ശിച്ചു. നഗരത്തില്‍ വെള്ളക്കെട്ടാകുമ്പോള്‍ ഹെല്‍ത്ത് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമുള്ള സാധനസാമഗ്രികള്‍ കരാറുകാര്‍ റോഡരികില്‍ ഉപേക്ഷിക്കുകയാണന്നും ഇത് ഗതാഗത തടസ്സത്തിനു വരെ കാരാണമാകുന്നുവെന്നും ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍  ചൂണ്ടിക്കാട്ടി. ഇത്തരം സാധന സാമഗ്രികള്‍ എടുത്തുമാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. തെരുവുവിളക്കുകകളുടെ അറ്റകുറ്റപണി അടിയന്തിരമായി ആരംഭിക്കണമെന്നും കനത്ത മഴ കൂടി ആയതോടെ ക്ഷേത്രദര്‍ശനം നടത്തുന്നവരടക്കമുള്ളവര്‍ ഏറെ ദുരിതമാണനനുഭവിക്കുന്നതെന്നും എല്‍. ഡി. എഫ്. അംഗം എം. സി. രമണന്‍ ചൂണ്ടിക്കാട്ടി. തെരുവു വിളക്കുകളുടെ അറ്റകുറ്റപണി കരാറെടുത്തവരുമായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചതായി വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. നാലമ്പല ദര്‍ശനം നടക്കുന്ന സാഹചര്യത്തില്‍ ശ്രീ കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്തു നിന്നുമാണ് അറ്റകുറ്റപണി ആരംഭിക്കുകയെന്ന് കുരിയന്‍ ജോസഫ് ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. കരുവന്നൂര്‍ റോഡിന്റെ ഒരു വശം തോടിലേക്ക് ഇടിയുകയും മറു വശത്ത് പൂല്ല് വളര്‍ന്നതോടെ വഴിയാത്രക്കാര്‍ക്ക് ഈ വഴി യാത്ര ചെയ്യുന്നത് ഏറെ ദുസ്സഹമാണന്ന് എല്‍. ഡി. എഫ്. അംഗം അല്‍ഫോന്‍സ തോമസ് പറഞ്ഞു. ഇതോടെ പുല്ലുവെട്ട് കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മറ്റ് എല്‍. ഡി. എഫ്. അംഗങ്ങളും രംഗത്തെത്തി. പുല്ലുവെട്ടുന്നതിനുള്ള യന്ത്രങ്ങള്‍ തകരാറിലായിരുന്നുവെന്നും ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപടല്‍ ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്ന് എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ കുറ്റപ്പെടുത്തി. ഇതോടെ വിഷയത്തിലിടപ്പെട്ട ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു വാര്‍ഡുതല യോഗങ്ങളില്‍ ഉന്നയിക്കാത്ത വിഷയങ്ങളാണ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കുന്നതെന്ന് നിമ്യ ഷിജു ചൂണ്ടിക്കാട്ടി. വാര്‍ഡുതല യോഗങ്ങളില്‍ പുല്ലുവെട്ടു സംബന്ധിച്ച് .യാതൊരു പരാതിയും ഉന്നയിച്ചിരുന്നില്ല. പുല്ലുവെട്ടിയ വാര്‍ഡുകളുടെ ലിസ്റ്റ് നഗരസഭയില്‍ ഉന്നെും അവര്‍ പറഞ്ഞു. തെരുവു വിളക്കുകളുടെ അറ്റകുറ്റപണി സംബന്ധിച്ച് നിശിത വിമര്‍ശനമാണ് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയെ കുറിച്ച് നടത്തിയത്. അറ്റകുറ്റപണി ടെണ്ടര്‍ എടുത്ത കരാറുകാരുടെ യോഗം പോലും വിളിച്ചു ചേര്‍ക്കാന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ തയ്യാറായില്ലെന്ന് നിമ്യ ഷിജു കുറ്റപ്പെടുത്തി. ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ താന്‍ നേരിട്ട് ഇടപെട്ടാണ് കരാറുകാരുടെ യോഗം വിളിച്ചു ചേര്‍ത്ത് അറ്റകുറ്റപണി ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതെന്നും അവര്‍ തുടര്‍ന്നു പറഞ്ഞു. പുല്ലുവെട്ടു യന്ത്രങ്ങള്‍ തകരാറിലായത് അറ്റകുറ്റപണി നടത്താതിരുന്നിട്ടുെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു. എന്നാല്‍ തന്റെ വ്യക്തിപരമായ അസൗകര്യം ചെയര്‍പേഴ്‌സണെ അറിയിച്ചിരുന്നതായി സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ശശി ചൂണ്ടിക്കാട്ടിയെങ്കിലും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു തന്റെ നിലപാടില്‍ ഉറച്ചു നിന്നു. തുടര്‍ന്ന് എല്‍. ഡി. എഫ്-യു. ഡി. എഫ് അംഗങ്ങള്‍ തമ്മില്‍ വാഗ്വാദം ആരംഭിച്ചു. ഇക്കാര്യത്തില്‍ എല്‍. ഡി. എഫ്. ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്ന് യു. ഡി. എഫ്. അംഗം എം. ആര്‍. ഷാജു കുറ്റപ്പെടുത്തി. ആരോഗ്യ വിഭാഗത്തിന്റെ വീഴ്ച സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയുടെ ഉത്തരവാദിത്വമെന്ന് ചൂിക്കാട്ടിയ എല്‍. ഡി. എഫ്. അംഗങ്ങള്‍ തന്നെയാണ് പൊതുമരാമത്ത് വിഭാഗത്തിന്റെ വീഴ്ച ചെയര്‍പേഴ്‌സണില്‍ ആരോപിക്കുന്നതെന്ന് എം. ആര്‍. ഷാജു ചൂണ്ടിക്കാട്ടി. മുനിസിപ്പല്‍ ടൗണ്‍ഹാളിന്റെ ശോചനീയാവസ്ഥ എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ ചൂണ്ടിക്കാട്ടിയതും യു. ഡി. എഫ്. അംഗങ്ങളുമായുളള തര്‍ക്കത്തിനിടയാക്കി. എം. എല്‍. എ. ഫണ്ട് ഉപയോഗിച്ച നടത്തുന്ന വാതില്‍മാടം കോളനി സൈഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ട്രക്ച്ചറല്‍ ഡിസൈന്‍, സോയില്‍ സ്റ്റഡി എന്നിവ നടത്തുന്നതിന് അറുപതിനായിരം രൂപ നഗരസഭയുടെ തനതു ഫണ്ടില്‍ നിന്നും അനുവദിച്ചു. എന്നാല്‍ 2015-2016 വര്‍ഷത്തില്‍ അനുവദിച്ച ഫണ്ട് ഉപയോഗിക്കുന്നതിന് കാലതാമസം വരുത്തിയതിനെ എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ വിമര്‍ശിച്ചു. എഞ്ചിനിയറിങ്ങ് വിഭാഗത്തിന്റെ വീഴ്ചയാണന്നായിരുന്നു വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫിന്റെ മറുപടി. മാലിന്യ സംസ്‌കരണത്തന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് ഡസ്റ്റ് ബിന്‍സ് അനുവദിക്കുന്നതു സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാറിന്റെ പരാമര്‍ശം എല്‍. ഡി. എഫിനു തിരിച്ചടിയായി. 2009-2010 ലെ ഖരമാലിന്യ പരിപാലന പദ്ധതിയില്‍ വാങ്ങിയ ഡസ്റ്റ് ബിന്നുകള്‍ വിതരണം ചെയ്യാമെന്നായിരുന്നു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട്. ഇത് ആസൂത്രണം ഇല്ലാതെ വാങ്ങിയതെന്നായിരുന്നു പി. വി. ശിവകുമാറിന്റെ പരാമര്‍ശം. എന്നാല്‍ ഈ കാലയളവില്‍ പൊറത്തിശ്ശേരി ഗ്രാമ പഞ്ചായത്തില്‍ എല്‍. ഡി. എഫ്. ഭരണസമിതിയായിരുന്നു അധികാരത്തിലെന്ന് ചൂണ്ടിക്കാട്ടി യു. ഡി. എഫ്. അംഗങ്ങള്‍ രംഗത്തെത്തി. നഗരസഭയിലെ സര്‍വീസ് ബാങ്കുകള്‍ വായ്പകള്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും ഇക്കാര്യത്തില്‍ ബാങ്ക് മാനേജര്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനും, കൗണ്‍സിലറുമായിരുന്ന ടി. പി. വര്‍ഗീസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് യോഗം നടപടികളിലേക്ക് കടന്നത്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തില്‍ അധ്യക്ഷത വഹിച്ചു

Exit mobile version