Home NEWS ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തുപകരാന്‍ ഇരിങ്ങാലക്കുട രൂപതയിലെ വൈദീകര്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തുപകരാന്‍ ഇരിങ്ങാലക്കുട രൂപതയിലെ വൈദീകര്‍

ഇരിങ്ങാലക്കുട: പ്രളയ ദുരിതാശ്വാസത്തിലും കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലും കൈകോര്‍ക്കാന്‍ ഇരിങ്ങാലക്കുട രൂപതയിലെ വൈദീകര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുന്നു. രൂപതയുടെ അകത്തും പുറത്തും സേവനം ചെയ്യുന്ന 271 വൈദീകര്‍ തങ്ങളുടെ ഒരു മാസത്തെ അലവന്‍സ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കും. ജാതി-മത-രാഷ്ട്രീയ വേര്‍തിരുവുകളില്ലാതെ മനുഷ്യരെ രക്ഷിക്കാനും സംരക്ഷണം ഒരുക്കാനും ദേവാലയങ്ങളും സ്ഥാപനങ്ങളും വൈദീക മന്ദിരങ്ങളും തുറന്നുകൊടുക്കാനും നേതൃത്വം നല്‍കിയ വൈദീകരെയും സന്യസ്തരെയും അത്മായരെയും യുവജനങ്ങളെയും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിനന്ദിച്ചു.

ജില്ലയില്‍ പ്രളയം കൂടുതല്‍ ബാധിച്ചത് ഇരിങ്ങാലക്കുട രൂപതയിലെ വിവിധ ഇടവകകളെ ആയിരുന്നു. മാള മേഖലയിലെ ഭൂരിഭാഗം ഇടവകകളും ദുരിത കയത്തിലായിരുന്നു. പടിഞ്ഞാറന്‍ മേഖലകളില്‍ എടത്തിരുത്തി, കല്‍പറമ്പ് ഫൊറോനകളിലെ പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളം ഇറങ്ങി പോകാത്ത അവസ്ഥയിലാണ്. ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില്‍ സകലതും തകര്‍ന്നു തരിപ്പണമായി നശിച്ച നിലയിലാണ്. രൂപതയുടെ കിഴക്കു ഭാഗത്ത് കാര്‍ഷിക മേഖലകളിലെ നഷ്ടം കോടികണക്കിനു രൂപയുടേതാണ്.
ഇരിങ്ങാലക്കുട രൂപതയുടെ 135 ഇടവകകളില്‍ 200 ലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ വൈദീകരുടെയും സിസ്റ്റര്‍മാരുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു. ക്യാമ്പിലുള്ള ജനങ്ങള്‍ക്കു ഭക്ഷണം, വസ്ത്രം, മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്നതിനു ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചിട്ടുണ്ട്. മൂന്ന് മേഖലകളായി തിരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ക്യാമ്പുകളില്‍നിന്നും ബന്ധുക്കളുടെ ഭവനങ്ങളില്‍നിന്നും തിരിച്ചുവന്നവര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനും തുടര്‍ പദ്ധതികളെ ആസൂത്രണം ചെയ്യാനും സോഷ്യല്‍ ആക്ഷന്റെയും കേരളസഭയുടെയും അവാര്‍ഡ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ഊര്‍ജസ്വലമായി ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
കൊറ്റനെല്ലൂര്‍ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ 8000 ത്തില്‍പരം കിറ്റുകള്‍ തയാറാക്കി വിവിധ ഇടവകകളില്‍ എത്തിച്ചിട്ടുണ്ട്. കുടിവെള്ളത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥലങ്ങളില്‍ കുഴിക്കാട്ടുശേരി ഇടവകയുടെ മേല്‍നോട്ടത്തില്‍ വലിയ ടാങ്കുകളില്‍ ശുദ്ധജലം ഇപ്പോഴും എത്തിച്ചുകൊടുക്കുന്നുണ്ട്. മറ്റു സ്ഥലങ്ങളില്‍നിന്ന് വീടുകള്‍ വൃത്തിയാക്കുന്നതിനു വരുന്ന സന്നദ്ധ സേവകര്‍ക്കു താമസം ഒരുക്കാനും ഭക്ഷണം ക്രമീകരിക്കാനും രൂപതയിലെ വിവിധ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ട്.മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ശാരീരിക മാനസിക അസ്വസ്ഥതകളിലൂടെ കടന്നുപോകുന്നവര്‍ക്കു സൗജന്യ സേവനം ഉറപ്പുവരുത്തുവാനും പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യാനും രൂപതക്കു അകത്തുള്ള എല്ലാ ആശുപത്രികളും ഹൃദയ പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളും സജ്ജമാണ്. സര്‍ക്കാരിന്റെയും വിവിധ സാമൂഹിക പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ദുരിതാശ്വസ സഹായങ്ങളെ സാധാരണക്കാര്‍ക്കു എത്തിച്ചുകൊടുക്കുന്നതിനു ഓരോ ഇടവകകളിലും പ്രത്യേക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പൂര്‍ണമായും തകര്‍ന്നുപോയ ഭവനങ്ങളെ പുനര്‍നിര്‍മിക്കുന്നതിനും ഉരുള്‍പൊട്ടലും പ്രളയവും മൂലം ദുരിതത്തിലായ കര്‍ഷകരെ കൈപിടിച്ചുയര്‍ത്തുന്നതിനും സകലതും നഷ്ടമായ സാധാരണക്കാരായ കച്ചവടക്കാരെ സംരക്ഷിക്കുന്നതിനും ജീവിതത്തില്‍ സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ട് നിരാലംബരായവരെ സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്നതിനും യുവതീയുവാക്കളുടെയും വിദ്യാര്‍ഥികളുടെയും തുടര്‍പഠനങ്ങളെ സഹായിക്കുന്ന പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സംവിധാനങ്ങള്‍ ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ ഏകോപിപ്പിക്കുമെന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രസ്താവിച്ചു.
രൂപതാ ഭവനത്തില്‍ നടന്ന വൈദീക സമ്മേളനത്തില്‍ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രത്യേക ആരാധനയും പ്രാര്‍ഥനകളും നടന്നു. സമ്മേളനത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, വികാരി ജനറാള്‍മാരായ മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, മേഖലാ കോ-ഓര്‍ഡിനേറ്റര്‍മാരായ ഫാ. വര്‍ഗീസ് കോന്തുരുത്തി, ഫാ. വില്‍സണ്‍ ഈരത്തറ, ഫാ. ജോസ് റാഫി അമ്പൂക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Exit mobile version