Home NEWS ആറാട്ടുപുഴയില്‍ ചമയങ്ങള്‍ ഒരുങ്ങി സമര്‍പ്പണം 22 ന്

ആറാട്ടുപുഴയില്‍ ചമയങ്ങള്‍ ഒരുങ്ങി സമര്‍പ്പണം 22 ന്

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്കാവശ്യമായ ചമയങ്ങള്‍ തയ്യാറായി കഴിഞ്ഞു.പുഷ്പദീപങ്ങളാല്‍ അലങ്കൃതമായ ശാസ്താവിന്റെ തിരുനടയില്‍ മാര്‍ച്ച് 22 ന് വൈകീട്ട് 5 മുതല്‍ ചമയങ്ങള്‍ സമര്‍പ്പിച്ചു തുടങ്ങും.വിവിധ വലുപ്പത്തിലുള്ള കോലങ്ങള്‍, പട്ടുകുടകള്‍, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങള്‍, വക്കകള്‍, മണിക്കൂട്ടങ്ങള്‍, ആലവട്ടം, ചാമരം എന്നിവയുടെ നവീകരണം പൂര്‍ത്തിയായി. ഈ വര്‍ഷം പുതിയതായി ഒരുക്കുന്ന എല്ലാ ചമയങ്ങളുടേയും നിര്‍മ്മാണം പൂര്‍ത്തിയായി. കുടയുടെ ഒറ്റല്‍ പെരുമ്പിളളിശ്ശേരി സ്മിതേഷ് ശശിധരനും ചെമ്പ് നാഗങ്ങള്‍ വളര്‍ക്കാവ് ബിനോയിയും ആണ് നിര്‍മ്മിച്ചത് . സ്വര്‍ണ്ണം മുക്കല്‍ ചേര്‍പ്പ് കെ.എ. ജോസും തുന്നല്‍ തൃശ്ശൂര്‍ വി.എന്‍. പുരുഷോത്തമനും, മണിക്കൂട്ടം, കുടയുടെ മകുടങ്ങള്‍ എന്നിവ മിനുക്കിയതില്‍ പെരിങ്ങാവ് ഗോള്‍ഡിയുടെ രാജനും വിവിധ തരം വിളക്കുകള്‍, കൈപ്പന്തത്തിന്റെ നാഴികള്‍ എന്നിവ പോളിഷിങ്ങില്‍ ഇരിങ്ങലക്കൂുട ബെല്‍വിക്‌സ് എന്ന സഹകരണ സ്ഥാപനവും ചുമതലക്കാരായിരുന്നു. ആലവട്ടം, ചാമരം എന്നിവ എരവിമംഗലം രാധാകൃഷ്ണനാണ് ഒരുക്കിയത്.തിരു ഉടയാട, കൈപ്പന്തത്തിനു വേണ്ട വെളിച്ചെണ്ണ, എള്ളെണ്ണ, മറ്റു ദ്രവ്യങ്ങള്‍ എന്നിവയും ഈ സമയത്ത് ശാസ്താവിന് സമര്‍പ്പിക്കും.

 

Exit mobile version