Home NEWS പുതുവത്സര സമ്മാനമായി നഗരത്തിലെ ഗതാഗതകുരിക്കിന് പരിഹാരം : ഇരിങ്ങാലക്കുട ബൈപ്പാസ് തുറന്നു

പുതുവത്സര സമ്മാനമായി നഗരത്തിലെ ഗതാഗതകുരിക്കിന് പരിഹാരം : ഇരിങ്ങാലക്കുട ബൈപ്പാസ് തുറന്നു

ഇരിങ്ങാലക്കുട: കാല്‍നുറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ഇരിങ്ങാലക്കുട ബൈപാസ് റോഡ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു . തിങ്കളാഴ്ച പുതുവത്സരദിനത്തില്‍ രാവിലെ കാട്ടൂര്‍ റോഡിനോട് ചേര്‍ന്നുള്ള ബെപാസ്സ് റോഡിന്റെ പടിഞ്ഞാറ ഭാഗത്തു നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.1080 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയില്‍ ടാറിങ്ങുമുള്ള റോഡ് പല ഘട്ടങ്ങളിലായി രണ്ട് കോടിയിലേറെ രൂപ ചിലവഴിച്ചിട്ടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബൈപ്പാസ് റോഡ് നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്. രണ്ടര കിലോമീറ്ററോളം വരുന്ന ബൈപ്പാസ് റോഡ് പക്ഷെ പൂര്‍ത്തിയാക്കാന്‍ 25 വര്‍ഷത്തിലേറെ വേണ്ടിവന്നു. ഒന്നാംഘട്ടം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാംഘട്ട പൂര്‍ത്തികരണവും മൂന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും. എന്നാല്‍ അനാവശ്യ വിവാദങ്ങളില്‍ ബൈപ്പാസ് റോഡിന്റെ പൂര്‍ത്തികരണം നീണ്ടുപോയി.മൂന്നാംഘട്ട നിര്‍മ്മാണത്തില്‍ കാട്ടൂര്‍ റോഡിലേയ്ക്ക് പ്രവേശിക്കുന്നിടത്ത് ബെല്‍മൗത്ത് അടക്കം നിര്‍മ്മിച്ച് ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തികരിക്കുവുനാണ് പദ്ധതി തയ്യാറാക്കിയിരുന്നതെങ്കില്ലും സ്വകാര്യ വ്യക്തി ഭൂമി വിട്ടുനല്‍കാത്തതിനാല്‍ കുപ്പികഴുത്തായി റോഡ് നിര്‍മ്മാണം പൂര്‍ത്തികരിക്കുകയായിരുന്നു.വൈസ് ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി സി വര്‍ഗ്ഗീസ്, വത്സല ശശി,അബ്ദുള്‍ ബഷീര്‍,എം ആര്‍ ഷാജു,മീനാക്ഷി ജോഷി,സെക്രട്ടറി ഓ എന്‍ അജിത്ത് കുമാര്‍,മുന്‍ ചെയര്‍പേഴ്‌സണ്‍മാരായിരുന്ന ബെന്‍സി ഡേവീസ്,സോണിയ ഗിരി,കൗണ്‍സിലര്‍മാരായ ഫിലോമിന ജോയ്,ബേബി ജോസ് കട്ട്‌ല, എ സി രമണന്‍,റോക്കി ആളൂക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Exit mobile version