Home NEWS ഇരിങ്ങാലക്കുടക്കാര്‍ക്ക് പുതുവത്സര സമ്മാനമായി ബൈപ്പാസ് റോഡ് : നിര്‍മ്മാണപ്രവര്‍ത്തനം പുനരാരംഭിച്ചു

ഇരിങ്ങാലക്കുടക്കാര്‍ക്ക് പുതുവത്സര സമ്മാനമായി ബൈപ്പാസ് റോഡ് : നിര്‍മ്മാണപ്രവര്‍ത്തനം പുനരാരംഭിച്ചു

ഇരിങ്ങാലക്കുട : 22 വര്‍ഷത്തേ കാത്തിരിപ്പിന് വിരാമമായി ഇരിങ്ങാലക്കുട ബൈപ്പാസ് മൂന്നാംഘട്ട നിര്‍മ്മാണം ആരംഭിച്ചു.ഇരിങ്ങാലക്കുടക്കാര്‍ക്ക് പുതുവത്സര സമ്മാനമായി ബൈപ്പാസ് റോഡ് തുറന്ന് നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു അറിയിച്ചു.12,23 എന്നി രണ്ട് വാര്‍ഡുകളായി കിടക്കുന്ന ബൈപ്പാസ് റോഡ് നിര്‍മ്മാണം രണ്ട് കോണ്‍ട്രാക്ടര്‍മാര്‍ ആണ് ടെണ്ടര്‍ കൈകൊണ്ടിരിക്കുന്നത്.ഇതില്‍ 12 വാര്‍ഡില്‍ ഉള്‍പ്പെട്ട ചെമ്പകശ്ശേരി തിയ്യേറ്ററിന് സമീപത്ത് നിന്ന് പൂതകുളം വരെയുള്ള ടാറിംങ്ങാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.അടുത്ത ദിവസം തന്നെ 23-ാം വാര്‍ഡിലെ ടാറിംങ്ങും ആരംഭിയ്ക്കും.പൂതകുളം മുതല്‍ കാട്ടൂര്‍ റോഡ് വരെ മുഴുവനായും ടാറിംങ്ങ് നടത്തിയാണ് മൂന്നാംഘട്ട നിര്‍മ്മാണം പുര്‍ത്തിയാക്കി ബൈപ്പാസ് ഗതാഗതത്തിനായി തുറന്ന് നല്‍കുക.ചതുപ്പ് നിലത്തിലൂടെയുള്ള പുതിയ റോഡായതിനാല്‍ വലിയ വാഹനങ്ങള്‍ കയറുമ്പോള്‍ റോഡ് താഴാനുള്ള സാഹചര്യം കണക്കിലെടുത്ത് ഇപ്പോഴുള്ള റോഡിന്റെ മദ്ധ്യഭാഗം ഉയര്‍ത്തി ടാറിംങ്ങ് നടത്തിയതിന് ശേഷം പുര്‍ണ്ണമായും ടാറിംങ്ങ് നടത്തുന്ന വര്‍ക്കാണ് ഇപ്പോള്‍ നടക്കുന്നത്.ബസ്സ്റ്റാന്‍ഡ് മുതല്‍ ഠാണ വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായി ആരംഭിച്ച ബൈപ്പാസ് റോഡ്  20 മീറ്റര്‍ വീതിയിലാരംഭിച്ച നിര്‍മ്മാണം രണ്ടാം ഘട്ടത്തില്‍ 16 ഉം മൂന്നാം ഘട്ടത്തില്‍ 14 ഉം ഒടുവില്‍ ഏഴുമീറ്റര്‍ വീതിയിലേക്കും ചുരുങ്ങുകയായിരുന്നു.ബെന്‍സി ഡേവിഡ് ചെയര്‍പേഴ്സനായിരുന്നപ്പോഴാണ് റോഡിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കുകയും മൂന്നാംഘട്ടത്തിന് സ്ഥലം ഏറ്റെടുക്കുകയും ചെയ്തത്. റോഡിന്റെ മെറ്റലിങ് പൂര്‍ത്തിയാക്കിയെങ്കിലും പിന്നീടുവന്ന ഭരണസമിതിക്ക് പക്ഷെ ടാറിംഗ് നടത്തി റോഡു തുറന്നുകൊടുക്കാന്‍ സാധിച്ചില്ല. ബൈപ്പാസ് റോഡില്‍നിന്നും കാട്ടൂര്‍ റോഡിലേക്ക് കയറുന്ന ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതായിരുന്നു കാരണം.ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കാട്ടൂര്‍ റോഡില്‍ അവസാനിക്കുന്നിടത്ത് ഇപ്പോഴും കുപ്പികഴുത്ത് നിലനിര്‍ത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.
Exit mobile version