Home NEWS ചെമ്മീന്‍ചാല്‍ പാട ശേഖരം കതിരണിയും: പംബിംഗ് തുടങ്ങി

ചെമ്മീന്‍ചാല്‍ പാട ശേഖരം കതിരണിയും: പംബിംഗ് തുടങ്ങി

വല്ലക്കുന്ന് : ഒഴിഞ്ഞു പോകാത്ത വെള്ളക്കെട്ടുമൂലം കഴിഞ്ഞ രണ്ടു ദശാബ്ദമായി തുടര്‍ച്ചയായി കൃഷി മുടങ്ങി കിടന്നിരുന്ന ചെമ്മീന്‍ചാല്‍ പാടശേഖരം നെല്‍കൃഷിക്കായ് ഒരുക്കുന്നതിന്റെ ഭാഗമായി 250 ഏക്കറിലെ കെട്ടികിടക്കുന്ന വെള്ളം കെ എല്‍ ഡി സി കനാലിലേക്ക് പമ്പ് ചെയ്തു ഒഴിവാക്കുന്ന പ്രവൃത്തി ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ ഡി-വാട്ടറിംഗ് പംബിംഗ് സ്വിച്ച് ഓണ്‍ കര്‍മം കര്‍ഷകരുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. മുരിയാട് കോളിന്റെ തെക്ക് ആളൂര്‍-വേളൂക്കര ഗ്രാമ പഞ്ചായത്തുകളില്‍പ്പെടുന്ന തൊമ്മാന- വല്ലക്കുന്ന് ചെമ്മീന്‍ചാല്‍ പാടശേഖരത്തില്‍ അടുത്ത 4 മാസത്തിനുള്ളില്‍ ആദ്യ വിളവെടുപ്പ് കഴിയുമെന്നാണ് ചെമ്മീന്‍ചാല്‍ പാടശേഖരസമിതി പ്രതീക്ഷിക്കുന്നത്. 1980 ന് ശേഷം നിലവില്‍ വന്ന കെ എല്‍ ഡി സി കനാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം ചെമ്മീന്‍ചാല്‍ പാടശേഖരത്തില്‍ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. കനത്ത വേനലില്‍ പോലും ഈ മേഖലയില്‍ വെള്ളക്കെട്ട് മാറാറില്ല. തൊമ്മാന മുതല്‍ താഴേക്കാട് വരെ കെ എല്‍ ഡി സി കനാല്‍ നിര്‍മാണം നീട്ടണമെന്ന കൃഷിക്കാരുടെ ആവശ്യം അധികൃതര്‍ ഇപ്പോള്‍ ചെവികൊണ്ടു. ഇത് ഇവിടെ കൃഷി ഇറക്കാന്‍ പ്രചോദനമായിട്ടുണ്ട്. വര്‍ഷങ്ങളായി കൃഷി മുടങ്ങി കിടക്കുന്നിടത്ത് സര്‍ക്കാറിന്റെ സഹായ വാഗ്ദാനം കര്‍ഷകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. പംബിംഗ് സ്വിച്ച് ഓണ്‍ കര്‍മ്മത്തില്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ആര്‍ ഡേവിസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കാതറിന്‍ പോള്‍, ടി ജി ശങ്കരനാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോലംകണ്ണി, വാര്‍ഡ് മെമ്പര്‍മാരായ ഐ കെ ചന്ദ്രന്‍, പ്രകാശന്‍ വേളൂക്കര, കൃഷി ഓഫീസര്‍ തോമസ് പി.ഒ., ആളൂര്‍ കൃഷി ഓഫീസര്‍ മുഹമ്മദ് ഹാരിസ്, ചെമ്മീന്‍ചാല്‍ പാടശേഖരസമിതി പ്രസിഡന്റ് കെ കെ മോഹനന്‍, സെക്രട്ടറി പ്രവീണ്‍ മൈക്കിള്‍, എം.എസ്.മൊയ്ദീന്‍, കെ.ആര്‍.ജോജോ, പോള്‍ കോക്കാട്ട്, പി.കെ.രവി, പി.ഡി.ഉണ്ണികൃഷ്ണന്‍, സി.ജെ.നിക്‌സണ്‍, കെ.കെ.ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.
Exit mobile version