ബസ് സ്റ്റാന്‍ഡിലെ സ്ത്രീകള്‍ക്കായി സ്ഥാപിച്ചിരുന്ന ഇ-ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി.

544

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം സ്ഥാപിച്ചിരുന്ന ഇ-ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. വാര്‍ഷികതുക അടക്കാത്തതിനാലാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. 82108 രൂപയാണ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന ഇ-ടോയ്‌ലറ്റിന് ചെലവായിരിക്കുന്നത്. പ്രധാനമായും സ്ത്രീകള്‍ക്കുവേണ്ടിയാണ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരിക്കുന്നതെങ്കിലും ബസ് സ്റ്റാന്‍ഡില്‍ പുരുഷന്മാര്‍ തിങ്ങികൂടി നില്‍ക്കുന്ന സ്ഥലത്താണ് ഇതിന്റെ സ്ഥാനം. അതിനാല്‍ പല സ്ത്രീകളും ഇതില്‍ കയറുവാന്‍ മടിക്കാറുമുണ്ട്. ഒന്ന്, രണ്ട്, അഞ്ച് എന്നീ നാണയങ്ങള്‍ നിക്ഷേപിച്ചാണ് ടോയ്‌ലറ്റ്്് തുറക്കേണ്ടത്. എന്നാല്‍ എത്ര രൂപയാണ് നിക്ഷേപിക്കേണ്ടതെന്ന് അറിയാത്തവര്‍ നിരവധിയാണ്. 50 പൈസ നിക്ഷേപിച്ചാല്‍ മെഷീന്‍ നാണയം നിരസിക്കുന്നത് കാണുമ്പോള്‍ ആളുകള്‍ തിരിച്ചുപോകുന്നു. ഇംഗ്ലീഷ് ഭാഷയിലുള്ള വിവരങ്ങളായതിനാല്‍ പലര്‍ക്കും വായിച്ചുമനസിലാക്കാന്‍ കഴിയാത്തത് ഒരു പ്രശ്‌നമാണ്. വൈദ്യുതവിതരണ ശൃംഖലയില്‍ എന്തെങ്കിലും തകരാര്‍ വന്നാല്‍ ഇ-ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ്. രണ്ടുമാസം കൂടുമ്പോള്‍ ഇതില്‍നിന്നും 520 രൂപയോളം കളക്ഷന്‍ തുകയായി ലഭിക്കുന്നുണ്ട്. കാമറകള്‍ ഉണ്ടോ സ്വകാര്യതയുണ്ടോ എന്നെല്ലാം സ്ത്രീകളില്‍ പലരും സംശയിക്കുന്നതിനാല്‍ പലരും ഇതു ഉപയോഗിക്കാറില്ല. ഉപയോഗം കുറഞ്ഞ ഇവിടം സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടമായിരുന്നു. പലപ്പോഴും സ്വവര്‍ഗരതിക്കാരുടെ താവളമായും മറ്റു അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായും ഇതു മാറി. ഇ-ടോയ്‌ലറ്റുകളുടെ അകത്തുനിന്ന് പേപ്പര്‍ ഗ്ലാസുകളും മദ്യകുപ്പികളും കാണാറുള്ളതിനാല്‍ മദ്യപാനവും ഇവിടെ നടക്കുന്നുണ്ടെന്നു വ്യക്തമായി. മദ്യപാനികള്‍ പേപ്പര്‍ ഗ്ലാസുകള്‍ ടോയ്‌ലറ്റിലേക്ക് ഇടുന്നതുമൂലം ഇവയുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കൗണ്‍സില്‍ യോഗത്തില്‍ ആനുവല്‍ മെയിന്റനന്‍സ് പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു തുക നല്‍കാതിരുന്നത്. അതിനാല്‍ കമ്പനി ഇ-ടോയ്ലറ്റ് അടച്ചുപൂട്ടുകയായിരുന്നു.

Advertisement