ലോഗോസ് പ്രതിഭപ്പട്ടം വീണ്ടും ഇരിങ്ങാലക്കുട രൂപതയ്ക്ക്

521
ഇരിങ്ങാലക്കുട: ലോഗോസ് പ്രതിഭയായി ഇരിങ്ങാലക്കുട രൂപതയിലെ മാള ഫൊറോനയിലെ ദയാനഗര്‍ യൂണിറ്റിലെ ബെനീറ്റ പീറ്റര്‍ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഘട്ടങ്ങളിലെ വ്യത്യസ്തങ്ങളായ മത്സര പരീക്ഷകളെ തരണം ചെയ്താണ് ബെനീറ്റ ഈ പ്രതിഭാപട്ടം സ്വന്തമാക്കിയത്. ലോകത്തില്‍ ഏറ്റവും വലിയ ക്വിസ് മത്സരമായി അറിയപ്പെടുന്ന ‘ലോഗോസ് 2017’ മത്സരത്തില്‍ ആറ് ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. ബൈബിള്‍ വിജ്ഞാനം ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ രൂപതയ്ക്ക് അഭിമാനമായ ബെനീറ്റയ്ക്ക് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ രൂപതാ ഭവനത്തില്‍ പ്രത്യേക സ്വീകരണം നല്കി. ലോഗോസ് മത്സരങ്ങളില്‍ രൂപതയുടെ മുന്‍വര്‍ഷങ്ങളിലെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാന്‍ അക്ഷീണം പ്രയത്നിച്ച രൂപത ബൈബിള്‍ അപ്പസ്തോലേറ്റിനെ മെത്രാന്‍ അനുമോദിച്ചു. ബി.ടെക്. ബിരുദം കരസ്ഥമാക്കി ഗേയ്റ്റ്-ഇസ്രോ എന്‍ട്രന്‍സ് പരീക്ഷയ്ക്കും എന്‍ട്രന്‍സ് പരീക്ഷയ്ക്കും ഒരുങ്ങുന്നതിനിടയ്ക്കാണ് കളപ്പുരക്കല്‍ പീറ്റര്‍-ബിന്‍സി ദമ്പതികളുടെ മകള്‍ ഈ സുവര്‍ണ്ണനേട്ടം കരസ്ഥമാക്കിയത്. ഭൗതികവിജ്ഞാനത്തിനിടയിലും ബൈബിളിനോടുള്ള വലിയ ആഭിമുഖ്യം പുലര്‍ത്തിയ ബിനീറ്റയുടെ സ്വപ്നം ഗണിതശാസ്ത്രത്തിന്റെ ഉന്നതമേഖലകളിലേക്ക് എത്തിച്ചേരുക എന്നതാണ്.
Advertisement