കെ.എസ്.ആര്‍.ടി.സി.യുടെ കൊലച്ചതി വീണ്ടും ….അങ്ങിനെ ആ സൂപ്പര്‍ഫാസ്റ്റും റദ്ദാക്കി

636

ഇരിങ്ങാലക്കുട: കെ.എസ്.ആര്‍.ടി.സി.യുടെ ഓപ്പറേറ്റിങ്ങ് സെന്റര്‍ ആരംഭിച്ച കാലം മുതല്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഓടിയിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് സ യാതൊരു മുന്നറിയിപ്പും കൂടാതെ റദ്ദാക്കി. മറ്റു ഡിപ്പോകളിലെ തിരുവനന്തപുരം സര്‍വ്വീസുകളെ അപേക്ഷിച്ച് നല്ല കളക്ഷന്‍ ഉണ്ടായിരുന്ന സര്‍വ്വീസായിരുന്നു ഇത്. രാവിലെ 5.30ന് പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്തെത്തി അവിടെ നിന്ന് 2.45 ന് തിരിച്ച് രാത്രി 10 ന് എത്തിയിരുന്ന ഈ ബസ് റെയില്‍വേയില്‍ നിന്നും നാഷണല്‍ ഹൈവേകളില്‍ നിന്നും അകന്നു സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുടക്ക് അനുഗ്രഹം തന്നെയായിരുന്നു. രാത്രി 9 മണികഴിഞ്ഞ് ചാലക്കുടിയില്‍ എത്തിപ്പെടുന്നവര്‍ക്കും കല്ലേറ്റുംകരയില്‍ തീവണ്ടിയിറങ്ങുന്നവര്‍ക്കും ആശയമായിരുന്നു ഈ ബസ്.
ഇരിങ്ങാലക്കുട ബസ് സ്റ്റേഷന്‍ അടച്ചുപൂട്ടണമെന്ന നിര്‍ബന്ധമുള്ള കെ.എസ്.ആര്‍.ടി.സി. മേധാവിയുടെ സമ്മര്‍ദ്ദമാണിതിനു പിന്നിലെന്ന് സംശയമുണ്ട്. മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ നിന്ന് പാലക്കാട്ടേക്കു ണ്ടായിരുന്ന സര്‍വ്വീസ് കലക്ഷന്‍ കുറവാണെന്ന മട്ടില്‍ ഇല്ലാതാക്കിയത്. പകരം തുടങ്ങിയ സര്‍വീസാകട്ടെ ഇരിങ്ങാലക്കുടക്കാര്‍ക്ക് പ്രയോജനമില്ലാത്ത വിധം തൃശൂര്‍ നിന്ന് വാടാനപ്പള്ളി വഴി എറണാകുളത്തേക്കാണ് കെ.എസ്.അര്‍.ടി.സി.സോണല്‍ മാനേജര്‍ നിശ്ചയിച്ചത്. ഇതേപ്പറ്റി അന്വേഷിച്ചപ്പോള്‍ ആ റൂട്ടില്‍ കൂടുതല്‍ കളക്ഷന്‍ കിട്ടുമെന്ന വാദമായിരുന്നു അദ്ദേഹത്തിന്റേത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങില്‍ പലപ്പോഴും ഈ ബസ്സിന്റെ കളക്ഷന്‍ 3500 രൂപയില്‍ താഴെയായിരുന്നു എന്നതാണ് സത്യം .

Advertisement