കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് ഒരുമയോടെ കരങ്ങള്‍ കോര്‍ക്കുക:ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍

809

ഇരിങ്ങാലക്കുട-കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തില്‍ അനേകം ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും ഒറ്റക്കെട്ടായി നിന്ന് പ്രളയദുരിതങ്ങളെ അതിജീവിക്കാനും മാതൃകാപരമായ ഇടപെടലുകളിലൂടെ മരണസംഖ്യ കുറയ്ക്കാനും നേതൃത്വം നല്‍കിയ എല്ലാവരെയും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അഭിനന്ദിച്ചു. തൃശൂര്‍ ജില്ലയില്‍ മഴക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ചത് ചാലക്കുടി പുഴയുടെയും കുറുമാലി പുഴയുടെയും കാനോലി കനാലിന്റെയും തീരങ്ങളിലുള്ള പ്രദേശങ്ങളിലായിരുന്നു. തോരാത്ത മഴയുടെയും ഡാമുകളില്‍ നിന്ന് കവിഞ്ഞ് ഒഴുകിയ കുത്തൊഴുക്കിന്റെയും ഫലമായി ചാലക്കുടി പുഴയും കുറുമാലി പുഴയും കാനോലി കനാലും കരകവിഞ്ഞൊഴുകിയപ്പോള്‍ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാംതന്നെ വെള്ളത്തിനടിയിലായി. ഇരിങ്ങാലക്കുട രൂപതയിലെ മിക്ക ഇടവകകളും ദുരിത മഴയില്‍ അകപ്പെട്ട് ധ്രുതഗതിയില്‍ പ്രളയബാധിത പ്രദേശങ്ങളായി രൂപാന്തരപ്പെട്ടു. നൂറ്റാണ്ടുകണ്ട വന്‍ ദുരന്തത്തെ നേരിടാനും രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും ആവശ്യമായ സഹായങ്ങള്‍ ദുരിതമനുഭവിക്കുന്ന ലക്ഷകണക്കിന് മനുഷ്യര്‍ക്ക് എത്തിക്കാനും സര്‍ക്കാരിന്റേയും പഞ്ചായത്തുകളുടെയും മുന്‍സിപാലിറ്റികളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളോട് സഹകരിച്ച് രൂപതയുടെ 136 ഇടവകളും മറ്റ് സ്ഥാപനങ്ങളും സന്യാസസമൂഹങ്ങളും അക്ഷീണം പ്രയത്നിച്ചു. 158 ദുരിതാശ്വാസക്യാമ്പുകളിലൂടെ ക്രിയാത്മകമായ രീതിയില്‍ ജനങ്ങളെ ഭീതിയുടെ ആഴങ്ങളിലേക്ക് തള്ളിവിടാതെ പ്രളയകെടുതിയെ നേരിട്ടത് ഏറെ അഭിന്ദനാര്‍ഹമാണ്.  കൃത്യമായ സമയങ്ങളില്‍ കേന്ദ്രസേനയെ വിട്ടുകൊടുക്കാനും ഹെലികോപ്റ്ററുകളും ബോട്ടുകളും മറ്റ് സാങ്കേതിക സഹായങ്ങളും എത്തിക്കാനും ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രളയപ്രദേശങ്ങളെ വിലയിരുത്താനും കോടിക്കണക്കിന് രൂപയുടെ നഷ്ടം സഹിക്കേണ്ടിവന്ന മലയാളക്കരയിലെ മനുഷ്യര്‍ക്ക് അരിയും ഭക്ഷ്യപദാര്‍ത്ഥങ്ങളും വിതരണം ചെയ്യാനും നഷ്ടപ്പെട്ട ഗതാഗത സംവിധാനങ്ങളെ പുനര്‍നിര്‍മ്മിക്കാന്‍ ധ്രുതഗതിയില്‍ പദ്ധതികള്‍ ഒരുക്കാനും ആരോഗ്യരംഗത്ത് ശ്രദ്ധപുലര്‍ത്തികൊണ്ട് മാറാരോഗങ്ങളെ അതിജീവിക്കാനും രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും അതീതമായി മുഖ്യമന്ത്രിയും മന്ത്രിമാരും  എം.പി.മാരും എം.എല്‍.എ. മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും മറ്റ് ജനപ്രതിനിധികളും കേന്ദ്രസേനയും മത്സ്യതൊഴിലാളികളും സമയോചിതമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ആര്‍ക്കും മറക്കാനാകില്ല. ത്രിതലപഞ്ചായത്ത് തലത്തിലുള്ള നേതാക്കന്മാരുടെ അക്ഷീണ പരിശ്രമംകൊണ്ട് ഒറ്റപ്പെട്ടു കിടക്കുന്ന മേഖലകളിലെ മനുഷ്യരെ കണ്ടെത്താനും ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും കഴിഞ്ഞു. ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ-രാഷ്ട്രീയ വ്യത്യാസമില്ലാതെ മനുഷ്യര്‍ പരസ്പരം സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത് ദുരന്തത്തിന്റെ ആഴം കുറച്ചു എന്നതില്‍ സംശയമില്ല. ആരുടെയും പ്രേരണ കൂടാതെ തന്നെ യുവജനങ്ങളുടെ നേതൃത്വത്തില്‍ ജീവന്‍ പണയം വെച്ചും  രക്ഷാപ്രവര്‍ത്തങ്ങള്‍ നടത്തിയത് ചരിത്രത്തില്‍ ഇടം പിടിക്കും.  ഇരിങ്ങാലക്കുട രൂപതയില്‍ വൈദികരുടെയും സിസ്റ്റേഴ്സിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പുകളില്‍ ആയിരക്കണക്കിന് മനുഷ്യരാണ് അഭയം പ്രാപിച്ചത്. പലയിടങ്ങളില്‍ പാരീഷ് ഹാളുകളിലും സ്‌കൂളുകളിലും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകള്‍ നടക്കുന്നുണ്ട്. ഇടവകകളിലെ വിവിധ ഭക്തസംഘടനകളും പ്രസ്ഥാനങ്ങളും സന്യാസമൂഹങ്ങളും സന്നദ്ധ സംഘടകളും വഴിയായി ശേഖരിച്ച ഭക്ഷണസാധനങ്ങളും പുതിയ വസ്ത്രങ്ങളും അവശ്യവസ്തുക്കളും ദുരിതമനുഭവിക്കുന്നവര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു. ഇരിങ്ങാലക്കുട, ചാലക്കുടി, മാള എന്നീ മൂന്ന് മേഖലകള്‍ തിരിച്ച് രൂപതയുടെ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെയും അവാര്‍ഡ് സൊസൈറ്റിയുടെയും കേരളസഭയുടെയും നേതൃത്വത്തില്‍ ത്രിതലപഞ്ചായത്തുകളോടും മുനിസിപ്പാലിറ്റികളോടും സന്നദ്ധസംഘടനകളോടും സഹകരിച്ച് ഇപ്പോള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു മുന്നോട്ട് പോകുന്നുണ്ട്. തകര്‍ന്നുപോയ ഭവനങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും കൃഷിയിടങ്ങള്‍ നഷ്ടപ്പെട്ടുപോയവര്‍ക്ക് അവ തിരിച്ചു പിടിക്കുന്നതിനും എല്ലാം നഷ്ടപ്പെട്ട് അനാഥരായവരെ സംരക്ഷിക്കുന്നതിനും ദീര്‍ഘകാല അടിസ്ഥാനത്തില്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ട്. ഗവണ്‍മെന്റ് തലത്തില്‍ ദുരന്തബാധിതര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും കൃത്യമായി എത്തുന്നതിന് ഇടവകകളുടെ നേതൃത്വത്തില്‍ സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കും. അതിനുവേണ്ടി പ്രത്യേക സെല്ലുകള്‍ രൂപീകരിക്കുമെന്ന് ബിഷപ്പ് പറഞ്ഞു. ആരെയും മാറ്റി നിര്‍ത്താതെ കക്ഷിരാഷ്ട്രീയത്തിനും ജാതിമതങ്ങള്‍ക്കും അതീതമായി സഹായങ്ങള്‍ എത്തിക്കുന്നതിനും ദുരിതത്തിലായവര്‍ക്ക് സൗജന്യ മരുന്നുകള്‍ വിതരണം ചെയ്യുന്നതിനും പ്രളയത്തില്‍ താമസയോഗ്യമല്ലാതെ തീര്‍ന്ന ഭവനങ്ങള്‍ വൃത്തിയാക്കുന്നതിനും അതാത് വിഭാഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും രൂപതയുടെ നേതൃത്വത്തില്‍ പലയിടങ്ങളിലും മെഡിക്കല്‍ ക്യാമ്പുകള്‍ ഇപ്പോള്‍ നടക്കുന്നുണ്ടെന്നും  ബിഷപ്പ് കൂട്ടിചേര്‍ത്തു. കേരളത്തെ എത്രയും വേഗം പുനര്‍നിര്‍മ്മിക്കുന്നതിനും ജനജീവിതം സാധാരണ രീതിയിലേക്ക് കൊണ്ടുവരുന്നതിനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും സര്‍ക്കാരിനോട് ചേര്‍ന്ന് രൂപതയുടെ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുന്നു. രാഷ്ട്രീയത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ നാടിന്റെ നന്മ ആഗ്രഹിക്കാത്തവര്‍ ഉയര്‍ത്തുന്ന അനാവശ്യമായിട്ടുള്ള ധ്രുവീകരണങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും എതിരെ ജാഗ്രത പുലര്‍ത്തണമെന്നും സംയമനത്തോടെ അവയോട് പ്രതികരിക്കണമെന്നും ഓര്‍മ്മിപ്പിക്കുന്നു. നാടിന്റെ പുനര്‍നിര്‍മിതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഔദാര്യമായി സഹകരിക്കുവാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. ഇടവക ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും പ്രാര്‍ത്ഥനകള്‍ തുടരണമെന്നും രൂപതയുടെ നേതൃത്വത്തില്‍ ഏകോപിപ്പിച്ച് ജാതിമതഭേമന്യേ നടത്തുന്ന പുനരദ്ധിവാസ പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായി എല്ലാവരും സഹകരിക്കണമെന്നും ബിഷപ്പ് അഭ്യര്‍ത്ഥിച്ചു.

Advertisement