കാട്ടൂര്‍ ആശുപത്രിയില്‍ കിടത്തി ചികില്‍സ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സംരക്ഷണ സമിതി ശയനപ്രദക്ഷിണം നടത്തി.

710

മാപ്രാണം:കാട്ടൂര്‍ ആശുപത്രിയില്‍ കിടത്തി ചികില്‍സ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മാപ്രാണം ബ്ലോക്ക് ഓഫീസിലേയ്ക്ക് ശയനപ്രദക്ഷിണം നടത്തി.നിരന്തരമായ സമരങ്ങളാണ് ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് നടക്കുന്നത്.മനുഷ്യാവകാശ പ്രവര്‍ത്തകനായ ശ്രീധരന്‍ തേറമ്പില്‍ സമരം ഉദ്ഘാടനം ചെയ്തു.സമരസമിതി പ്രസിഡന്റ് ജോമോന്‍ വലീയവീട്ടില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രദീപ് കാട്ടിക്കുളം,നാസര്‍ നരികുഴി,രാജന്‍ തൈയ്യന്‍ എന്നിവര്‍ സംസാരിച്ചു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിടത്തി ചികിത്സ നിര്‍ത്തിയതിനെ തുടര്‍ന്ന് ജാഫര്‍ ഖാന്‍ എന്ന വ്യക്തിയുടെ ഒറ്റയാള്‍ പോരാട്ടത്തിനും നിരവധി മറ്റു സമരങ്ങള്‍ക്കും ഒടുവിലാണ് കിടത്തിചികിത്സ താല്‍ക്കാലികമായി പുനരാരംഭിച്ചത്.കാലവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഇതും അവസാനിക്കുകയായിരുന്നു.വീണ്ടും കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ആശുപത്രി സുപ്രണ്ട് സ്ഥലം മാറി പോയത്.കോണ്‍ഗ്രസ്സും ബിജെപിയും ജനകീയ സംരക്ഷണ സമിതിയും അടക്കം നിരവധി സംഘടനകളുടെ സമരങ്ങളാണ് ഇതേ ആവശ്യം ഉന്നയിച്ച് നടന്ന് കൊണ്ടിരിക്കുന്നത്.കാട്ടൂരിന്റെയും പരിസരപ്രദേശത്തെ ആറു പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്കും രോഗികള്‍ക്കും ഏക ആശ്രയമാണ് ഈ സര്‍ക്കാര്‍ ആശുപത്രി.32 കിടക്കകളുള്ള ഈ ആശുപത്രിയില്‍ സ്ഥിരമായി മൂന്നു ഡോക്ടര്‍മാരും ഒരു താല്‍ക്കാലിക ഡോക്ടറും ഒരു നേഴിസിംഗ് സൂപ്രണ്ടും രണ്ടു ഹെഡ് നേഴ്സുമാരും നാലു സ്റ്റാഫ് നേഴസുമാരും എട്ടു മറ്റു ജീവനക്കാരുമടക്കം ആകെ 20 ഓളം പേരാണു ഇവിടെ സേവനമനുഷ്ഠിക്കേണ്ടത്. ഡോക്ടര്‍മാര്‍ ഓ പി സമയമായ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ രോഗികളെ പരിശോധിക്കുന്നുള്ളു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ അധികാര പരിധിയിലാണു ഈ ആശുപത്രി.കിടത്തി ചികിത്സ പുനരാംരഭിക്കുന്നത് സ്ഥിരമായ ഒരു ഡോക്ടറെ നിയമിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് തയ്യാറാണെന്നും എന്നാല്‍ ഒഴിവ് നികത്തുന്നതിന് ഡോക്ടര്‍മാരുടെ അപേക്ഷ ലഭിയ്ക്കാത്തതാണ് പ്രശ്നമെന്നും അധികാരികള്‍ പറയുന്നു.കാട്ടൂര്‍ സ്വദേശികളായ ആലപ്പാട്ട് തോമസ്, പാനികുളം കുഞ്ഞിപ്പാലു എന്നിവര്‍ സൗജന്യമായി നല്‍കിയ രണ്ടേക്കറോളം വരുന്ന സ്ഥലത്താണു ആശുപത്രി പ്രവര്‍ത്തിക്കുന്നത്. സ്ഥലസൗകര്യം വേണ്ടുവോളമുണ്ടെങ്കിലും താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് ഇല്ലാത്തതാണു ഇവിടേക്ക് ഡോക്ടര്‍മാര്‍ എത്താത്തതിനു കാരണമെന്നു പറയുന്നു. 1921 ഒക്ടോബര്‍ 21 ന് അന്നത്തെ കൊച്ചി രാജ്യത്തെ പ്രതിനിധി ഡോ. ജി.എന്‍. കോംബീസ് ആണ് ഈ ആശുപത്രി കെട്ടിടത്തിനു തറക്കല്ലിട്ടത്. 1957 ല്‍ നിര്‍മിച്ച മോര്‍ച്ചറി ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നെങ്കിലും പിന്നീടത് ഉപയോഗശൂന്യമായ മരുന്നുകുപ്പികളും മറ്റു പാഴ്വസ്തുക്കളും നിക്ഷേപിക്കുന്നതിനുള്ള ഇടമായി മാറിയിരിക്കുന്നു.

Advertisement