കലാമണ്ഡലം ഗീതാനന്ദൻ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു.

4792

 

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ തീരുവുത്സവത്തോട് അനുബന്ധിച്ച് പള്ളിവേട്ട ദിനം വേദിയില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടെ പ്രശസ്ത കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ കുഴഞ്ഞ് വീണ് അന്തരിച്ചു.പരിപാടിയ്ക്കിടെ ദേഹാസ്വസ്‌ത്തേ തുടര്‍ന്ന് കുഴഞ്ഞ വീണ ഗീതാനന്ദനേ പുല്ലൂര്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കീല്ലും ജീവന്‍ രക്ഷിക്കാനായില്ല .

1974ലാണ് ഗീതാനന്ദന്‍ കലാമണ്ഡലത്തില്‍ തുള്ളല്‍ വിദ്യാര്‍ഥിയായി ചേരുന്നത്. ഒന്‍പതാംവയസ്സില്‍ തുള്ളലില്‍ അരങ്ങേറി അച്ഛന്‍ കേശവന്‍ നമ്പീശന്റെയും ജ്യേഷ്ഠന്റെയും ഒപ്പം അരങ്ങില്‍ സജീവമായതിനുശേഷമാണ് ഗീതാനന്ദന്‍ കലാമണ്ഡലത്തില്‍ എത്തുന്നത്. 1983-ല്‍ കലാമണ്ഡലത്തില്‍ തുള്ളല്‍ അധ്യാപകനായി. കാല്‍നൂറ്റാണ്ടു കാലത്തോളം അവിടെ തുള്ളല്‍ വിഭാഗം മേധാവിയായിരുന്നു.

വീരശൃംഖലയും തുള്ളല്‍ കലാനിധി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായി തുള്ളല്‍പ്പദക്കച്ചേരി അവതരിപ്പിച്ചു. കഥകളിപ്പദക്കച്ചേരിയെ ഓര്‍മിപ്പിക്കുന്ന രീതിയിലായിരുന്നു അത്. കുഞ്ചന്‍നമ്പ്യാര്‍ക്കുള്ള ഗാനാഞ്ജലിയായാണ് അദ്ദേഹം അത് അവതരിപ്പിച്ചത്. പാരിസില്‍ ആദ്യമായി തുള്ളല്‍ അവതരിപ്പിച്ചതിന്റെ അംഗീകാരം ഗീതാനന്ദനാണ്. ഫ്രാന്‍സില്‍ 1984ല്‍ 10 വേദികളില്‍ തുള്ളല്‍ അവതരിപ്പിച്ച് ശ്രദ്ധേയനായി. അദ്ദേഹം അവതരിപ്പിച്ച ‘കല്യാണസൗഗന്ധികം’ ഏറെ പ്രശംസയും പിടിച്ചു പറ്റി.

ശിഷ്യസമ്പത്തിനാലും അനുഗ്രഹീതനായിരുന്നു അദ്ദേഹം. നീനാപ്രസാദ്, കാവ്യാമാധവന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോല്‍ത്സവത്തില്‍ എല്ലാ വര്‍ഷവും ഗീതാനന്ദന്റെ ശിഷ്യരാണ് ഏറെയും എത്താറുള്ളത്. തുള്ളലിനെ ജനകീയമാക്കുന്നതിലും ഏറെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് അദ്ദേഹം.

കമലദളം ഉള്‍പ്പെടെ മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കേരളസംഗീതനാടക അക്കാദമിയും കേരള കലാമണ്ഡലവും ഉള്‍പ്പെടെ മികവിന്റെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഗീതാനന്ദന്റെ മക്കളായ സനല്‍കുമാറും ശ്രീലക്ഷ്മിയും തുള്ളല്‍കലാരംഗത്തുണ്ട്. ചലച്ചിത്ര നൃത്തസംവിധായിക ശോഭനയാണ് ഭാര്യ

വിവരമറിഞ്ഞ് സി പി എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ ,ബീജെപി ജില്ലാ പ്രസിഡന്റ് എന്‍ നാഗേഷ് ,മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട് .

Advertisement