ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി ആമ്പുലന്‍സിനെതിരെ മരണപ്പെട്ട രോഗിയുടെ കുടുംബം പരാതിയുമായി രംഗത്ത്.

3131

ഇരിങ്ങാലക്കുട : താലൂക്ക് ആശുപത്രിയിലെ കാലപഴക്കം വന്ന ആമ്പുലന്‍സിനെതിരെ പരാതിയുമായി കഴിഞ്ഞ ദിവസം മാപ്രാണത്ത്
വാഹനപകടത്തില്‍ മരിച്ച ഹിന്ദു ഐക്യവേദി താലൂക്ക് വൈസ് പ്രസിഡണ്ട് മിനി മനോഹരന്റെ കുടുംബം. അപകടം സംഭവിച്ച് തലക്ക് ഗുരുതരമായി പരിക്കേറ്റ മിനി മനോഹരനെ മിനിട്ടുകള്‍ക്കുള്ളില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചശേഷം ഡോക്ടര്‍ തൃശ്ശൂര്‍ എലൈറ്റിലേക്ക് റഫര്‍ ചെയ്തു. താലൂക്ക് ആശുപത്രിയിലെ രണ്ടു ആമ്പുലന്‍സില്‍ ഏറ്റവും കാലപഴക്കം വന്ന കെഎല്‍01 എ എസി 3720 നമ്പറിലുളള വണ്ടിയാണ് ആശുപത്രി അധികൃതര്‍ അനുവദിച്ചത്. വണ്ടി തൃശ്ശൂരിലേക്ക് പോകുംവഴി ചെവ്വൂര്‍ കയറ്റത്ത് വച്ച് കേടാവുകയും വണ്ടി പുറകിലേക്ക് നീങ്ങുകയും.ചെയ്തു. തുടര്‍ന്ന് ഗ്ലാസ് തകര്‍ത്ത് പുറത്തേക്ക് ചാടിയാണ് വണ്ടിക്ക് ഊടുവച്ച് നിര്‍ത്തിയത്. പിന്നീട് അരമണിക്കൂര്‍ രോഗി വഴിയി്ല്‍ വാഹനത്തില്‍ കിടന്നു. തുടര്‍ന്ന് രോഗിയെ ഓട്ടോയിലാണ് എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് രോഗി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മരണപ്പെടുകയും ചെയ്തു. ആശുപത്രിയില്‍ പുതിയ കെഎല്‍01 ബിഇ 7078 എന്ന പുതിയ ആമ്പുലന്‍സ് ഉണ്ടായിരുന്നിട്ടും അത് അനുവദിക്കാതെ കാലപഴക്കം വന്ന ആമ്പുലന്‍സില്‍ രോഗിയെ കൊണ്ടുപോയതും വഴിയില്‍ കേടായതുമൂലമുണ്ടായ കലാതാമസവുമാണ് രോഗി മരിക്കാനിടയായതെന്ന് മിനി മനോഹരന്റെ സഹോദരന്‍ മോഹനന്‍ ആരോഗ്യമന്ത്രിക്കും ആശുപത്രി സൂപ്രണ്ടിനും ജില്ല മെഡിക്കല്‍ ഓഫിസര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നു. രോഗിയെ കൃത്യസമയത്ത് തന്നെ എത്തിച്ചിരുന്നുവെങ്കില്‍ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നെന്ന് സഹോദരന്‍ പരാതിയില്‍ പറഞ്ഞു. പുതിയ ആമ്പുലന്‍സിന്റെ ഡ്രൈവറായ പി.എസ്.സി ജീവനക്കാരന്‍ ഭൂരിഭാഗം ദിവസങ്ങളിലും ആശുപത്രിയില്‍ ഉണ്ടാകാറില്ലെന്ന് പറയുന്നു. അതുകൊണ്ട് തന്നെയാണ് പഴയ ആമ്പുലന്‍സ് ഉപയോഗിക്കേണ്ടിവരുന്നതെന്നും് അന്വേഷണത്തില്‍ അറിഞ്ഞതായി പറയുന്നു. മുമ്പും പഴയ ആമ്പുലന്‍സ് വഴിയില്‍ കേടായി രോഗിയുടെ മരണം സംഭവിച്ചിട്ടുണ്ടെന്ന് പറയുന്നു. വിശദമായ അന്വേഷണം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം പരാതിയില്‍ ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം നടത്തി ആശുപത്രി സൂപ്രണ്ടിനെയടക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യണമെന്ന് ബിജെപി മുനിസിപ്പല്‍ പ്രസിഡണ്ട് ടി.കെ. ഷാജുട്ടന്‍ ആവശ്യപ്പെട്ടു. ആശുപ്രത്രി അധികൃതരുടെ അനാസ്ഥയും കൃത്യവിലോപവും മൂലം രോഗി മരിക്കാനിയയാതിനാല്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആശുപത്രിയില്‍ അധികൃതര്‍ നടക്കുന്ന മനുഷ്യത്വരഹിതമായ ഇത്തരം ഹീനപ്രവൃത്തികള്‍ക്കെതിരെ ബിജെപി ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 

Advertisement